2,000 കോടിയുടെ ലഹരിമരുന്ന്: നടി മമത കുൽക്കർണിക്ക് എതിരായ കേസ് റദ്ദാക്കി
Mail This Article
മുംബൈ ∙ ബോളിവുഡ് നടി മമതാ കുൽക്കർണിക്ക് എതിരായ 2,000 കോടി രൂപയുടെ ലഹരിമരുന്ന് കേസ് ബോംബെ ഹൈക്കോടതി റദ്ദാക്കി. നടി കുറ്റം ചെയ്തെന്നു തെളിയിക്കുന്ന രേഖകളില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി എഫ്ഐആറും റദ്ദാക്കി. വിചാരണ തുടരുന്നത് കോടതി നടപടി ദുരുപയോഗം ചെയ്യുന്നതിനു തുല്യമാകുമെന്നും വ്യക്തമാക്കി. തനിക്കും ഭർത്താവ് വിക്കി ഗോസാമിക്കും എതിരെയുള്ള ലഹരിക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി കോടതിയെ സമീപിക്കുകയായിരുന്നു.
വിവാഹത്തിനു ശേഷം കെനിയയിലാണു താമസിക്കുന്നത്. 2016ൽ താനെയിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിലാണു കേസിൽ നടിയുടെ പങ്ക് പുറത്തായത്. കേസിൽ മമത ഉൾപ്പെടെ 7 പേർക്കെതിരെ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. 3 വീടുകൾ കണ്ടുകെട്ടുകയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തിരുന്നു.
ബോളിവുഡിൽ ഒട്ടേറെ ഹിറ്റ് സിനിമകളിൽ നായികയായ മമത 2002ലാണ് അഭിനയം വിട്ടത്. മലയാളം, തമിഴ്, തെലുങ്ക് സിനിമകളുടെയും ഭാഗമായിട്ടുണ്ട്. ആഷിക് ആവാര, ക്രാന്തിവീർ, കരൺ അർജുൻ, സബ്സേ ബഡാ കില്ലാഡി, ചൈന ഗേറ്റ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. സംവിധായകൻ രാജ്കുമാർ സന്തോഷി സിനിമയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ അധോലോക കുറ്റവാളി ഛോട്ടാ രാജൻ ഇടപെട്ടെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു.