പാർട്ടി വിട്ട് മുതിർന്ന നേതാക്കൾ; ബിജെപിക്ക് ‘കശ്മീർ’ പ്രതിസന്ധി
Mail This Article
ന്യൂഡൽഹി ∙ സ്ഥാനാർഥിപ്പട്ടികയുടെ പേരിൽ ജമ്മു കശ്മീർ ബിജെപിയിൽ കലാപം. ജമ്മു മേഖലയിലാണു കടുത്ത പ്രതിഷേധമുയരുന്നത്. 50 വർഷമായി പാർട്ടിയിലുള്ള മുതിർന്ന നേതാവ് ചന്ദർ മോഹൻ ശർമ രാജിവച്ച് ജമ്മു ഈസ്റ്റ് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുമെന്നു പ്രഖ്യാപിച്ചു. സാംബ മണ്ഡലത്തിൽ പ്രതീക്ഷ വച്ചിരുന്ന നേതാവായ കശ്മീര സിങ്ങും രാജിവച്ചു.
കശ്മീര സിങ്ങും സ്വതന്ത്രനായി മത്സരിച്ചേക്കും. രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പു നടക്കുന്ന ശ്രീമാതാ വൈഷ്ണോദേവി മണ്ഡലത്തിൽ ആദ്യം പ്രഖ്യാപിച്ച പട്ടികയിലുണ്ടായിരുന്ന രോഹിത് ദുബെയും പാർട്ടി വിടുമെന്നു സൂചനയുണ്ട്. പട്ടിക പരിഷ്കരിച്ചപ്പോൾ ബൽദേവ് രാജ് ശർമയാണ് ഇവിടെ സ്ഥാനാർഥി. രാജിവച്ച നേതാക്കളും പ്രവർത്തകരും കോൺഗ്രസിൽ ചേരുമെന്നാണു സൂചന. ജമ്മു കശ്മീരിൽ ഒറ്റയ്ക്കു മത്സരിക്കുന്ന ബിജെപിക്ക്, വിമതർ കനത്ത വെല്ലുവിളിയുയർത്തും.