കർഷക ക്ഷേമത്തിന് 13,966 കോടിയുടെ പദ്ധതി; ഡിജിറ്റൽ കാർഷിക മിഷന് 2,817 കോടി രൂപ
Mail This Article
ന്യൂഡൽഹി ∙ ഡിജിറ്റൽ കാർഷിക മിഷൻ അടക്കം കർഷക ക്ഷേമം ലക്ഷ്യമിട്ട് 13,966 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. കർഷകരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന ഡിജിറ്റൽ കാർഷിക മിഷനു 2,817 കോടി രൂപ അനുവദിക്കും.
ഭക്ഷ്യ, പോഷകാഹാര സുരക്ഷ ഉറപ്പുവരുത്താൻ, വിള ഗവേഷണത്തിനും മറ്റുമായി 3,979 കോടി രൂപ നൽകും. കൃഷി പഠനം, മേൽനോട്ടം, സാമൂഹികപഠനം എന്നിവയ്ക്കായി ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിനു 2,291 കോടി രൂപ നൽകും. കന്നുകാലികളുടെ ആരോഗ്യവും സുസ്ഥിര ഉൽപാദനവും പ്രോത്സാഹിപ്പിക്കുന്നതിന് 1702 കോടി രൂപ അനുവദിച്ചു. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാൻ 860 കോടി രൂപയും കൃഷി വിജ്ഞാൻ കേന്ദ്രയുടെ ശാക്തീകരണത്തിന് 1,202 കോടി രൂപയും പ്രകൃതിവിഭവങ്ങളുടെ പോഷണത്തിനും മേൽനോട്ടത്തിനും 1,115 കോടി രൂപയും നൽകും.
ഗുജറാത്ത് സാനന്ദിൽ 3,300 കോടി രൂപ ചെലവിട്ട് കെയ്നെസ് സെമികോൺ തുടങ്ങുന്ന സെമി കണ്ടക്ടർ നിർമാണ യൂണിറ്റിനു മന്ത്രിസഭാ യോഗം അംഗീകാരം നൽകി. പ്രതിദിനം 60 ലക്ഷം സെമി കണ്ടക്ടർ ചിപ്പുകൾ നിർമിക്കുകയാണു ലക്ഷ്യം. 4 സെമി കണ്ടക്ടർ യൂണിറ്റുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ആകെ 1.5 ലക്ഷം കോടി രൂപയുടെ പദ്ധതികളിൽ നിന്നായി 7 കോടി ചിപ്പുകൾ പ്രതിദിനം ഉൽപാദിപ്പിക്കുകയാണു ലക്ഷ്യം.
ഇൻഡോറിനും മുംബൈ മൻമദിനുമിടയിൽ 309 കിലോമീറ്റർ റെയിൽപാത നിർമാണത്തിന് 18,306 കോടി രൂപയുടെ പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നൽകി. മഹാരാഷ്ട്രയിലെയും മധ്യപ്രദേശിലെയും 6 ജില്ലകളെ ബന്ധിപ്പിക്കുന്ന പാതയിൽ 30 സ്റ്റേഷനുകളുണ്ടാകും. 2029 ൽ പൂർത്തിയാകുമെന്നാണു പ്രതീക്ഷ.