യച്ചൂരി ഇനി ഓർമ; വികാരനിർഭരമായ വിടചൊല്ലി രാജ്യതലസ്ഥാനം
Mail This Article
ന്യൂഡൽഹി ∙ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്ക് രാജ്യതലസ്ഥാനം വികാരനിർഭരമായ വിടചൊല്ലി. അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ച് ശരീരം മെഡിക്കൽ പഠനത്തിനായി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിനു (എയിംസ്) കൈമാറി.
പാർട്ടി പതാകയിൽ പൊതിഞ്ഞ മൃതദേഹം വസന്ത്കുഞ്ചിലെ വീട്ടിൽനിന്നു രാവിലെ 10.05ന് ഭായ് വീർസിങ് മാർഗിലെ എകെജി ഭവനിലെത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ സിപിഎം പൊളിറ്റ്ബ്യൂറോ, കേന്ദ്രകമ്മിറ്റി അംഗങ്ങൾ അഭിവാദ്യമർപ്പിച്ച് അരികിൽ നിന്നു.
11 മുതൽ 3 വരെയായിരുന്നു പൊതുദർശനം. രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖർക്കു പുറമേ സുഹൃത്തുക്കളും വിദ്യാർഥികളും വിവിധ സംസ്ഥാനങ്ങളിൽനിന്ന് എത്തിയ പാർട്ടി പ്രവർത്തകരും അന്ത്യോപചാരമർപ്പിച്ചു. മലയാള മനോരമയ്ക്കുവേണ്ടി ഡൽഹി റസിഡന്റ് എഡിറ്റർ ആർ.പ്രസന്നൻ പുഷ്പചക്രം സമർപ്പിച്ചു.
3 മണിക്ക് ‘ബിഗ് സല്യൂട്ട്, റെഡ് സല്യൂട്ട്’ മുദ്രാവാക്യങ്ങൾക്കിടയിലൂടെ യച്ചൂരിയുടെ ഭൗതികദേഹം ആംബുലൻസിലേക്കു കയറ്റി. ഭാര്യ സീമ ചിഷ്തി, മക്കൾ അഖില, ഡാനിഷ് എന്നിവർക്കൊപ്പം യച്ചൂരിയുടെ സെക്രട്ടറി പി.വി.തോമസും എകെജി ഭവന്റെ ഓഫിസ് ചുമതലയുള്ള ശ്രീ നാരായണയും ആംബുലൻസിൽ കയറി.
വിദ്യാർഥികളും ജയ്പുരിൽനിന്ന് എത്തിയ കർഷകസംഘടനാ പ്രതിനിധികളും മുന്നിൽ അണിനിരന്ന വിലാപയാത്ര ഭായ് വീർസിങ് മാർഗിലൂടെ അശോക റോഡിലേക്കു കടന്നു. മുതിർന്ന നേതാക്കൾ വാഹനങ്ങളിൽ അനുഗമിച്ചു. യച്ചൂരിയുടെ സ്ഥിരം ഗൺമാൻ ദിനേശ് ദുഃഖം താങ്ങാനാകാതെ കണ്ണീരോടെ ആംബുലൻസിനോടു ചേർന്നു നടന്നു.
സീതാറാം അമർ രഹേ, തുച്മേ മുച്മേ, സംഘർഷോം മേ സിന്ദാ ഹേ (സീതാറാം മരിക്കുന്നില്ല, നിങ്ങളിൽ നമ്മളിൽ, സമരങ്ങളിലൂടെ ജീവിക്കും) – പ്രിയസഖാവിന് അണികളും അനുഭാവികളും ഒരേസ്വരത്തിൽ വിട നൽകി.
4.30ന് ആംബുലൻസ് എയിംസിലെത്തി. അനാട്ടമി വിഭാഗത്തിനു മൃതദേഹം വിട്ടുനൽകുന്ന സമ്മതപത്രം ഭാര്യയും മകൾ അഖിലയും അധികൃതർക്കു കൈമാറി. വൈകിട്ട് 5ന് എല്ലാവരോടും വിടപറഞ്ഞ് വരുംതലമുറയ്ക്കു പാഠമാകാൻ അദ്ദേഹം അകത്തേക്കു മാഞ്ഞു.