ADVERTISEMENT

ന്യൂഡൽഹി ∙ വനിതാ ഡോക്ടർമാർക്കു രാത്രി ഡ്യൂട്ടി നൽകുന്നത് ഒഴിവാക്കണമെന്ന വിജ്ഞാപനം സുപ്രീം കോടതി നിർദേശിച്ചതിനു പിന്നാലെ ബംഗാൾ സർക്കാർ തിരുത്തി. കൊൽക്കത്ത ആർ.ജി. കർ ആശുപത്രിയിൽ പിജി ഡോക്ടർ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ബംഗാൾ സർക്കാർ കൈക്കൊണ്ട നടപടിക്കെതിരെ ഹർജിക്കാരും കോടതിയും അതിരൂക്ഷ പ്രതികരണം നടത്തി. 

വനിതകൾക്കു തുല്യ അവസരമാണ് വേണ്ടതെന്നും രാത്രി ജോലിയിൽ അവർക്കു സുരക്ഷ ഒരുക്കുകയാണു സർക്കാരിന്റെ കടമയെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഓർമിപ്പിച്ചു. സ്ത്രീകൾ രാത്രി ജോലി ചെയ്യരുതെന്ന് സർക്കാരിനു പറയാൻ കഴിയില്ല. പൈലറ്റും സൈന്യവുമെല്ലാം രാത്രിയിൽ ജോലി ചെയ്യുന്നു, വനിതാ ഡോക്ടർമാരുടെ കരിയറിനെ തന്നെ ഇല്ലാതാകുന്ന സമീപനമാണ് ബംഗാൾ സർക്കാരിന്റേത്, എല്ലാ ഡോക്ടർമാർക്കും ന്യായമായ ജോലി സമയം മാത്രമേ അനുവദിക്കാൻ പാടുള്ളുവെന്നും കോടതി ഓർമിപ്പിച്ചു. 

കോടതി നടപടികളുടെ വിഡിയോ ലൈവായും അല്ലാതെയും പുറത്തുപോകുന്നത് ഒഴിവാക്കണമെന്ന് ബംഗാൾ സർക്കാരിനു വേണ്ടി കപിൽ സിബൽ ആവശ്യപ്പെട്ടെങ്കിലും പൊതുജനതാൽപര്യം കണക്കിലെടുത്ത് കോടതി അംഗീകരിച്ചില്ല. തൽസമയം കാണിക്കുന്നതു വഴി പല വനിതാ അഭിഭാഷകർക്കും സമൂഹമാധ്യമങ്ങളിൽ അധിക്ഷേപം കേൾക്കേണ്ടി വരുന്നതായി ചൂണ്ടിക്കാട്ടിയാണ് സിബൽ ആവശ്യം ഉന്നയിച്ചത്. അഭിഭാഷകർക്ക് ഭീഷണി ഉണ്ടായാൽ ഇടപെടുമെന്ന് കോടതി ഉറപ്പു നൽകി. 

സംഭവം നടന്ന കൊൽക്കത്തയിലെ ആർ.ജി. കർ ആശുപത്രിയിൽ സമരം തുടരുന്ന ഡോക്ടർമാർ തിരികെ ജോലിയിൽ പ്രവേശിക്കണമെന്നു കോടതി ആവർത്തിച്ചു. അവർക്കെതിരെ നടപടിയെടുക്കില്ലെന്നു ബംഗാൾ സർക്കാർ അറിയിച്ചു. പിന്നാലെ, തിരികെ ജോലിയിൽ പ്രവേശിക്കാമെന്ന് ജൂനിയർ ഡോക്ടർമാർ കോടതിയിൽ ഉറപ്പു നൽകി. 

അസ്വസ്ഥപ്പെടുത്തുന്ന കണ്ടെത്തലുകൾ 

കൊൽക്കത്ത സംഭവത്തിൽ അസ്വസ്ഥപ്പെടുത്തുന്ന പല കണ്ടെത്തലുകളും ഉണ്ടെന്നു സുപ്രീം കോടതി പറഞ്ഞു. അന്വേഷണത്തെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി അതിന്റെ വിശദാംശങ്ങൾ ചീഫ് ജസ്റ്റിസ് പരാമർശിച്ചില്ല. കുറ്റകൃത്യം നടന്ന സ്ഥലത്തിന്റെ ചിത്രീകരണവും അവിടെ നിന്നു കണ്ടെടുത്തവയുടെ പട്ടികയും തമ്മിൽ പൊരുത്തക്കേടുണ്ടെന്ന് അഭിഭാഷകരിൽ ഒരാൾ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതിയുടെ പരാമർശം.

ഗൗരവമുള്ള വിഷയമാണ് ഉന്നയിക്കുന്നതെന്നും അതുപോലെ ഗൗരവമേറിയ വിവരങ്ങൾ സിബിഐയുടെ റിപ്പോർട്ടിലുമുണ്ടെന്നും കോടതി വ്യക്തമാക്കി. കൊല്ലപ്പെട്ട പെൺകുട്ടിയുടെ രക്ഷിതാക്കൾ അറിയിച്ച വിവരങ്ങൾ കണക്കിലെടുക്കണമെന്നും കോടതി സിബിഐയോടു നിർദേശിച്ചു. 

പൊലീസ് കമ്മിഷണർക്ക് മാറ്റം

കൊൽക്കത്ത ∙ സമരം ചെയ്യുന്ന ആർ.ജി. കർ ആശുപത്രിയിലെ ജൂനിയർ ഡോക്ടർമാർ ഉന്നയിച്ച ആവശ്യങ്ങൾ സമ്മതിക്കുന്നതിന്റെ ഭാഗമായി കൊൽക്കത്ത പൊലീസ് കമ്മിഷണർക്കും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കും സ്ഥലംമാറ്റം. തിങ്കളാഴ്ച ഡോക്ടർമാരുമായി നടന്ന ചർച്ചയ്ക്കു ശേഷം അർധരാത്രിയിലാണ് മുഖ്യമന്ത്രി മമത ബാനർജി സ്ഥലംമാറ്റ ഉത്തരവിറക്കിയത്.

കമ്മിഷണർ വിനീത് ഗോയൽ, ഡയറക്ടർ ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ഡോ.കൗസ്തവ് നായ്ക്, ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസസ് ഡോ.ദേബാശിഷ് ഹാൽദർ എന്നിവരെയാണ് സ്ഥലംമാറ്റിയത്. മനോജ് കുമാർ വർമയാണ് പുതിയ കൊൽക്കത്ത കമ്മിഷണർ. ആശുപത്രികളിൽ ഡോക്ടർമാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി 100 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

English Summary:

Women need equal opportunity says Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com