അത്ര എളുപ്പമാവില്ല ഒറ്റത്തിരഞ്ഞെടുപ്പ്: ഭരണഘടനാ ഭേദഗതി വേണം; പാസാക്കാൻ അംഗബലം പോരാ
Mail This Article
ന്യൂഡൽഹി ∙ ഒരു രാജ്യം – ഒരു തിരഞ്ഞെടുപ്പ് പദ്ധതിക്കുള്ള ശുപാർശകളുടെ റിപ്പോർട്ട് മാർച്ച് 14നാണ് കോവിന്ദ് സമിതി നൽകിയത്. എന്നാൽ, മൂന്നാം മോദി സർക്കാർ അധികാരമേറ്റ് 100 ദിവസം പിന്നിട്ടശേഷമാണ് റിപ്പോർട്ടിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകുന്നത്. റിപ്പോർട്ട് ലഭിച്ച് ഏതാനും മാസം കഴിഞ്ഞാണ് ഹരിയാനയ്ക്കും ജമ്മു കശ്മീരിനുമൊപ്പം മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകൾ നടത്തേണ്ടതില്ലെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനിച്ചത്.
റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാൻ ഭരണഘടനാ ഭേദഗതികളുൾപ്പെടെ ആവശ്യമാണ്. നിലവിൽ എൻഡിഎയുടെ അംഗബലം വച്ച് ഭരണഘടനാ ഭേദഗതികൾ പാർലമെന്റിൽ പാസാക്കിയെടുക്കുക എളുപ്പമല്ല.
ശുപാർശകളെക്കുറിച്ചു രാജ്യമാകെ ചർച്ച നടത്തി അഭിപ്രായ ഐക്യമുണ്ടാക്കുമെന്നാണ് ഇന്നലെ സർക്കാർ വ്യക്തമാക്കിയത്. മന്ത്രിസഭാ തീരുമാനത്തെ ടിഡിപി, ജെഡിയു, എൽജെപി, എച്ച്എഎം തുടങ്ങിയ ഭരണപക്ഷകക്ഷികൾ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ, രാജ്യമാകെ ചർച്ച, അഭിപ്രായ ഐക്യം തുടങ്ങിയ ഉപാധികളോടെയാണ് ടിഡിപിയുടെ പിന്തുണയെന്നു സൂചനയുണ്ട്.
ഒരേ സമയം തിരഞ്ഞെടുപ്പു നടത്തിയാൽ പണച്ചെലവു കുറയുമെന്ന വാദത്തിൽ എത്ര കഴമ്പുണ്ടെന്ന വിശകലനവും ടിഡിപി ആവശ്യപ്പെട്ടെന്നാണ് സൂചന. പദ്ധതി നടപ്പാക്കുന്നെങ്കിൽ ഓരോ 15 വർഷവും വോട്ടിങ് യന്ത്രങ്ങൾക്കു മാത്രം ഏകദേശം 10,000 കോടി രൂപ വേണ്ടിവരുമെന്നാണു തിരഞ്ഞെടുപ്പു കമ്മിഷന്റെ കണക്ക്.
മറ്റു പല വിഷയങ്ങളും പോലെ സമൂഹത്തിൽ ഭിന്നതയുണ്ടാക്കുമെന്ന് ആരോപിക്കാവുന്നതല്ല പദ്ധതിയെന്നും അതുകൊണ്ടുതന്നെ ബിജെപിയുടെ ആശയമെന്നു പറഞ്ഞ് തള്ളിക്കളയുക ആർക്കും എളുപ്പമാവില്ലെന്നുമാണ് സർക്കാരിന്റെ വിലയിരുത്തൽ.
എന്നാൽ, എല്ലാ തലങ്ങളിലെയും തിരഞ്ഞെടുപ്പിനെ ദേശീയ വിഷയങ്ങളുടെ അടിസ്ഥാനത്തിലാക്കുകയെന്ന ലക്ഷ്യമുണ്ടെന്നും അത് പ്രാദേശിക കക്ഷികൾക്ക് നഷ്ടമുണ്ടാക്കുമെന്നും വിമർശനം നിലവിലുണ്ട്.ഭരണഘടനാ ഭേദഗതി ബില്ലുകൾ പാർലമെന്റിന്റെ സംയുക്ത സമിതിക്കോ നിയമമന്ത്രാലയ സ്ഥിരം സമിതിക്കോ വിടുമെന്നും വേണ്ടിവന്നാൽ നിലവിലെ ശുപാർശകൾ പരിഷ്കരിച്ചും പദ്ധതി സാധ്യമാക്കുമെന്നുമാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്.