ADVERTISEMENT

∙ ‘അമ്മേ, പയ്യന്നൂരിലൊക്കെ ചുവപ്പു കൊടിയും അരിവാൾ ചുറ്റികയും ധാരാളം കാണാമല്ലോ. ഇവിടെ അതൊന്നുമില്ലല്ലോ’. മകൾ ഭാവന വർഷങ്ങൾക്കു മുൻപ് പയ്യന്നൂർ സ്വദേശിനി ബേബിയോടു പറഞ്ഞതാണിത്. ഹരിയാനയിലെ സോർബി ഗ്രാമവും അടുത്തു തന്നെയുള്ള ഹൻസി പട്ടണവും കേരളവും തമ്മിലൊരു ബന്ധമുണ്ട്. ഇവിടങ്ങളിലെ ഒട്ടേറെ അമ്മമാർ കേരളത്തിൽ നിന്നുള്ളവരാണ്. വർഷങ്ങൾക്കു മുൻപ് ഇവിടത്തുകാരെ വിവാഹം കഴിച്ചെത്തിയവർ. നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന ഹരിയാനയെപ്പറ്റി ഈ മലയാളികൾക്കു പറയാനേറെയുണ്ട്. 

ഹൻസി പട്ടണത്തിലെ ത്രികോണ പാർക്കിനു സമീപത്തു താമസിക്കുന്ന ബേബി വിവാഹത്തിനു മുൻപു സിപിഎം പ്രവർത്തകയായിരുന്നു. പയ്യന്നൂർ എരമം സ്വദശിയായ ബേബി അക്കാലത്തു പാർട്ടിയുടെ ജാഥയ്ക്കും മറ്റും പോയിരുന്നു. 

‘നാട്ടിലേതു പോലുള്ള രീതികളല്ല ഇവിടെ. ചൂട് കൂടുതലായതിനാൽ രാവിലെയും വൈകിട്ടും മാത്രമേ പ്രചാരണത്തിന് ആളിറങ്ങൂ. ഇടയ്ക്ക് വാഹനത്തിൽ അനൗൺസ്മെന്റുണ്ടാകും. മകൾ അന്ന് അങ്ങനെ പറഞ്ഞെങ്കിലും ഹിസാറിലേക്കുള്ള റോഡിൽ ഒരിടത്ത് അരിവാൾ ചുറ്റികയുടെ ചുവരെഴുത്ത് കണ്ടിരുന്നു’– ദീപികയെന്നു സമീപവാസികൾ വിളിക്കുന്ന ബേബി പറഞ്ഞു.

പെൺകുട്ടികളുടെയും പ്രായം ചെന്ന സ്ത്രീകളുടെയും ക്ഷേമത്തിന് നല്ല പദ്ധതികൾ ഇവിടെയുണ്ടെന്നും ബേബി പറയുന്നു. മകൾ ഭാവന, ഓണത്തിനു പൂക്കളമൊരുക്കിയിരുന്നു. ബേബി, ചോറും സാമ്പാറുമടക്കമുള്ള സദ്യയുണ്ടാക്കി. നിലവിലുള്ള എംഎൽഎ ബിജെപിയിലെ വിനോദ് ഭയാനയും കോൺഗ്രസിലെ രാഹുൽ മക്കറും തമ്മിൽ പ്രധാന മത്സരം നടക്കുന്ന ഹൻസിയിൽ ആരു ജയിക്കുമെന്നു പ്രവചിക്കാൻ കഴിയില്ലെന്നും ബേബി പറഞ്ഞു. കള്ളവോട്ടോ ബൂത്ത്പിടിത്തമോ വോട്ടിനു വേണ്ടി പണം നൽകുന്നതോ ഒന്നും ഇതുവരെ കണ്ടിട്ടില്ല. ഭർത്താവ് രാംപ്രകാശിനു പ്രത്യേകിച്ചു രാഷ്്ട്രീയമൊന്നുമില്ല. 

ആവശ്യങ്ങൾ നിവർത്തിച്ചു തരുന്നവർക്കാണ് ഇതുവരെ വോട്ട് ചെയ്തതെന്നും ഇനിയും അതങ്ങനെ തന്നെയായിരിക്കുമെന്നും വാർത്തയിൽ പേരു നൽകരുതെന്ന ആവശ്യത്തോടെ മറ്റൊരു പയ്യന്നൂർ സ്വദേശിനി പറഞ്ഞു. ‘കല്യാണം കഴിയും മുൻപു ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകയായിരുന്നു. പക്ഷേ, ഇവിടെ രാഷ്ട്രീയ പ്രവർത്തനമൊന്നുമില്ല.’

‘ഇവിടെ നാട്ടിലേതു പോലെ വീറും വാശിയുമൊന്നുമില്ല. കുടുംബത്തിലെ കാരണവർ പറയുന്നയാൾക്ക് വോട്ടു ചെയ്യും. കള്ളവോട്ടും ബൂത്തുപിടിത്തവുമൊന്നും ഇതുവരെ കണ്ടിട്ടില്ല.’– ഹൻസിയിൽനിന്ന് ഏറെ അകലെയല്ലാത്ത സോർഖി ഗ്രാമത്തിൽ താമസിക്കുന്ന പാലക്കാട് കുഴൽമന്ദം പരുത്തിപ്പുള്ളി സ്വദേശി കെ.പി.അനിത പറഞ്ഞു. അനിതയുടെ ഭർത്താവും ട്രക്ക് ഡ്രൈവറുമായ സാധുറാം, സുഹൃത്ത് ആം ആദ്മി പാർട്ടി നേതാവായിരുന്നപ്പോൾ ആ പാർട്ടിക്കു വേണ്ടി പ്രവർത്തിച്ചു. ഇടയ്ക്ക് ബിജെപിയായി. ഇപ്പോൾ കോൺഗ്രസിനോടാണ് അനുഭാവം. 

രാധിക, ശ്രീജ, സരോജിനി, ബിന്ദു, പ്രിയ, സുജന, പ്രീതി... സോർബിയിലും ഹൻസിയിലുമായി കണ്ണൂർ, കാസർകോട്, കോഴിക്കോട്, പാലക്കാട് ജില്ലകളിൽനിന്ന് ഈ നാടിന്റെ പുത്രവധുക്കളായെത്തിയവർ ഒട്ടേറെ പേരുണ്ട്. ഒറ്റയ്ക്കും കൂട്ടായും ഓണവും വിഷുവുമൊക്കെ ആഘോഷിക്കുന്നു. ചപ്പാത്തിക്കും ദാലിനുമൊപ്പം സാമ്പാറും ഓലനും അവിയലും വയ്ക്കുന്നു. ഇടയ്ക്കു കേരളത്തിലേക്കു ബന്ധുക്കളെ കാണാനൊരു യാത്ര. സന്തോഷത്തോടെ തിരിച്ചു വീണ്ടും ഇവിടേക്ക്.

English Summary:

Malayali women to vote in Haryana elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com