കാൽ നൂറ്റാണ്ടായുള്ള ചോദ്യം; ഒടുവിൽ തനിക്കുതന്നെ വോട്ട് തേടി പ്രിയങ്ക ഗാന്ധി
Mail This Article
ന്യൂഡൽഹി ∙ കാൽനൂറ്റാണ്ടു മുൻപ് അമേഠിയിൽ അമ്മ സോണിയ ഗാന്ധിക്കു വേണ്ടി പ്രചാരണത്തിനിറങ്ങിയ പ്രിയങ്ക ഗാന്ധിയോടു മാധ്യമപ്രവർത്തക ചോദിച്ചു: രാഷ്ട്രീയത്തിൽ എപ്പോഴിറങ്ങും? കുസൃതി നിറഞ്ഞൊരു ചിരിയോടെ ‘യൂ ഹാവ് ടു വെയ്റ്റ് എ ലോങ് ലോങ് ടൈം ഫോർ ദാറ്റ്’ എന്നു പറഞ്ഞൊഴിഞ്ഞ പ്രിയങ്ക (52) വയനാട്ടിലേക്ക് എത്തുകയാണ്; ഇതാദ്യമായി തനിക്കു തന്നെ വോട്ടു തേടി.
കുടുംബത്തിൽനിന്ന് ഒരാൾ മത്സരിച്ചാൽ മതിയെന്നു വന്നപ്പോൾ അതു രാഹുൽ തന്നെയെന്നു പറഞ്ഞ് തിരഞ്ഞെടുപ്പു പ്രചാരണത്തിൽ മുഴുകിയ പ്രിയങ്കയ്ക്ക് ഇത്തവണ ഒഴിഞ്ഞുമാറാൻ കഴിയാത്ത സ്ഥിതിയായിരുന്നു.
രാഹുലിന്റെ പ്രതിസന്ധി കാലത്തു തുണയായ വയനാടിനെ കൈവിടരുതെന്നായിരുന്നു ഗാന്ധി കുടുംബത്തിന്റെയും കോൺഗ്രസിന്റെയും നിലപാട്.
1999 മുതൽ കോൺഗ്രസിന്റെ പ്രചാരണവേദികളിൽ പ്രസരിപ്പോടെ നിറഞ്ഞുനിന്ന നേതാവാണ് പ്രിയങ്ക. ഡൽഹി ജീസസ് ആൻഡ് മേരി കോളജിൽനിന്നു മനഃശാസ്ത്രത്തിൽ ബിരുദവും ബുദ്ധിസ്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും നേടി.
മുത്തശ്ശി ഇന്ദിര ഗാന്ധിയോടുള്ള താരതമ്യം കോൺഗ്രസുകാർ പതിവായി പറഞ്ഞു. സ്വാഭാവികവും കുറിക്കുകൊള്ളുന്നതുമായ മറുപടികളിലൂടെ പ്രിയങ്ക അതു ശരിവച്ചു. 2019 ൽ രാഷ്ട്രീയത്തിലിറങ്ങി യുപിയിൽ പാർട്ടിയുടെ തിരിച്ചുവരവിനു വേണ്ടിയായിരുന്നു പ്രിയങ്കയുടെ ആദ്യ അധ്വാനം.
ഈ ശ്രമം ദുഷ്കരമായിരുന്നുവെന്നു പിന്നീടുവന്ന തിരഞ്ഞെടുപ്പുകൾ തെളിയിച്ചു. എങ്കിലും യുപിയിലെങ്ങും പ്രിയങ്ക തുടർച്ചയായി നടത്തിയ പ്രചാരണയാത്രകളുടെ കൂടി ഫലമാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുണ്ടാക്കിയ നേട്ടമെന്നു കോൺഗ്രസുകാർ വിശ്വസിക്കുന്നു.