ADVERTISEMENT

മോസ്കോ ∙റഷ്യ– യുക്രെയ്ൻ സംഘർഷം സമാധാനപരമായി പരിഹരിക്കണമെന്നും ഇതിനായി സാധ്യമായ എല്ലാ സഹകരണവും ഇന്ത്യ നൽകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനോടു പറഞ്ഞു. റഷ്യൻ നഗരമായ കസാനിൽ ഇന്നലെയാരംഭിച്ച 16–ാം ബ്രിക്സ് ഉച്ചകോടിക്കു മുന്നോടിയായാണ് ഇരുനേതാക്കളും തമ്മിൽ ചർച്ച നടന്നത്. 3 മാസത്തിനിടെ രണ്ടാം തവണയാണു മോദിയുടെ റഷ്യാസന്ദർശനം.

‘യുക്രെയ്നിൽ എത്രയും വേഗം സമാധാനം തിരിച്ചെത്തുന്നതിനെ ഇന്ത്യ പൂർണമായും പിന്തുണയ്ക്കുന്നു. എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്യാനുള്ള അവസരം നമുക്കുണ്ട്. മനുഷ്യത്വത്തിനു മുൻഗണന നൽകാനായിരിക്ക‌‌‌‌‌‌‌‌‌ണം എല്ലാ ശ്രമങ്ങളും’– മോദി പറഞ്ഞു. 

മോദിയും   ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ച ഇന്നു നടത്തും. കിഴക്കൻ ലഡാക്കിലെ നിയന്ത്രണരേഖയിൽ പട്രോളിങ് പുനരാരംഭിക്കാനും സൈനികരെ പിൻവലിക്കാനും ധാരണയായതിനു പിന്നാലെയാണിത്. വാണിജ്യം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ മന്ത്രിതല ചർച്ചകൾക്കായി റഷ്യൻ സംഘം നവംബർ 12ന് ഡൽഹിയിലെത്തും.

ബ്രിക്സ് ഉച്ചകോടിയിൽ 22 രാഷ്ട്രനേതാക്കളാണു പങ്കെടുക്കുന്നത്. തലയ്ക്കു പരുക്കേറ്റതിനാൽ ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവ പങ്കെടുക്കുന്നില്ല. സൗദി കിരീടാവകാശി സൽമാൻ രാജകുമാരനും എത്തിയില്ല. ഉച്ചകോടി നാളെ സമാപിക്കും.

ലോകസാഹചര്യം കുഴമറിഞ്ഞ നിലയിലാണെങ്കിലും റഷ്യ–ചൈന ബന്ധം സുദൃഢമായി തലമുറകളോളം തുടരുമെന്നു ചൈന പ്രസിഡന്റ് ജി ഷിൻപിങ് പറഞ്ഞു. ഷിയെ പുട്ടിൻ ‘പ്രിയ സുഹൃത്ത്’ എന്നാണ് അഭിസംബോധന ചെയ്തത്.

പെസഷ്കിയാൻ– മോദി കൂടിക്കാഴ്ച

ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. മധ്യപൂർവദേശത്തെ സമാധാനത്തെക്കുറിച്ചും ഇന്ത്യ നടത്തിപ്പ് ഏറ്റെടുത്ത ഇറാനിലെ ഛാബഹാർ ഷാഹിദ്– ബെഹെസ്തി തുറമുഖത്തെക്കുറിച്ചും ഇരുവരും ചർച്ച നടത്തി. ഇന്ത്യ, ഇറാൻ, പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി വ്യാപാര സഹകരണത്തിനു വഴിതുറക്കുന്ന ‘വടക്ക്–തെക്ക് ഗതാഗത ഇടനാഴി’യെക്കുറിച്ചും ചർച്ച നടത്തി. ഇറാൻ– ഇസ്രയേൽ സംഘർഷത്തിൽ നരേന്ദ്ര മോദി ആശങ്ക രേഖപ്പെടുത്തി. സാധാരണജനങ്ങളെ ബാധിക്കുന്ന തരത്തിൽ ആക്രമണങ്ങൾ വഴിമാറുന്നത് തടയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

റഷ്യൻ സൈന്യത്തിൽ ഇനിയും 20 ഇന്ത്യക്കാർ

ന്യൂഡൽഹി ∙ റഷ്യൻ സൈന്യത്തിലെ 85 ഇന്ത്യക്കാർ നാട്ടിലേക്കു മടങ്ങിയതായി ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.    20 പേർക്കുകൂടി വിടുതൽ കിട്ടാനുണ്ട്. യുക്രെയ്ൻ യുദ്ധഭൂമിയിൽ റഷ്യൻ സൈന്യത്തിന്റെ ഭാഗമായാണ് കഴിഞ്ഞവർഷം ഇന്ത്യയിൽനിന്ന് കുറച്ചുപേരെ അനധികൃതമായി റിക്രൂട്ട് ചെയ്തത്.    ഇന്ത്യക്കാരെ മടക്കി അയയ്ക്കണമെന്നു ജൂലൈയിൽ മോസ്കോ സന്ദർശനത്തിനിടെ മോദി ആവശ്യപ്പെട്ടിരുന്നു. ഇന്നലെ പുട്ടിനുമായുള്ള ചർച്ചയിലും ഉന്നയിച്ചു. യുദ്ധത്തിൽ 9 ഇന്ത്യക്കാരാണു കൊല്ലപ്പെട്ടത്. ബ്രിക്സിൽ കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തുന്നതിനെ ഇന്ത്യ എതിർത്തുവെന്ന വാർത്തകൾ വിദേശകാര്യ സെക്രട്ടറി തള്ളി.

മോദിയോട് പുട്ടിൻ: ‘നമുക്കിടയിൽ പരിഭാഷ വേണ്ട’

ന്യൂഡൽഹി ∙ ‘നമ്മുടെ ബന്ധം അത്ര ശക്തമാണ്, പരിഭാഷയുടെ പോലും ആവശ്യമുണ്ടെന്നു തോന്നുന്നില്ല’– റഷ്യയിൽ നടക്കുന്ന ബ്രിക്സ് സമ്മേളനത്തിൽ ഉഭയകക്ഷി ചർച്ചകൾക്കിടെയാണ് ഇന്ത്യയുമായുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ഈ പരാമർശം നടത്തിയത്. പ്രധാനമന്ത്രിയുടെ വാക്കുകൾക്കു റഷ്യൻ പ്രസിഡന്റ് മറുപടി നൽകിയതു പരിഭാഷപ്പെടുത്താൻ തുടങ്ങിയപ്പോഴുണ്ടായ പരാമർശം ചിരി പടർത്തി.

English Summary:

Narendra Modi Urges Peace in Ukraine, Strengthens Ties with Russia and China at BRICS Summit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com