രാജ് ഭവനിലേക്കു രാത്രി ഡിവൈഎഫ്ഐ, കെഎസ്‌യു മാർച്ച് ; ജലപീരങ്കി പ്രയോഗം
Mail This Article
തിരുവനന്തപുരം∙ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെ വിവിധ സർവകലാശാലകളിൽ സമരം ചെയ്ത വിദ്യാർഥികൾക്കു നേരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയും കെഎസ്‌യുവും രാജ് ഭവനിലേക്കു രാത്രി നടത്തിയ മാർച്ചുകളിൽ സംഘർഷം. അക്രമാസക്തരായ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് പല തവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസിനു നേരെ പ്രതിഷേധക്കാർ കൊടി കെട്ടിയ കമ്പുകളും കല്ലുകളും വലിച്ചെറിഞ്ഞു. ഒന്നരമണിക്കൂറോളം നീണ്ട പ്രതിഷേധത്തിൽ വഴി സംഘർഷഭരിതമായി.
രാത്രി 11.45നു മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിൽ നിന്നാരംഭിച്ച ഡിവൈഎഫ്ഐ മാർച്ച് രാജ്ഭവനു സമീപം പൊലീസ് തടഞ്ഞു. റോഡിനു കുറുകെ കെട്ടിവച്ച ബാരിക്കേഡുകൾ പ്രവർത്തകർ മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ്.കെ.സജീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.കെ.സനോജ്, ജില്ലാ സെക്രട്ടറി വി.കെ.പ്രമോഷ്, പ്രസിഡന്റ് ജി.വിനീത്, ട്രഷറർ വി.അനൂപ് ,പ്രതിൻസാജ് കൃഷ്ണ,ഷിജുഖാൻ എന്നിവർ പ്രസംഗിച്ചു.
രാത്രി പന്ത്രണ്ടരയോടെയാണ് കെഎസ്‌യു പ്രവർത്തകർ സംഘടിച്ച് രാജ്ഭവനിലേക്ക് എത്തിയത്. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന്റെ നേതൃത്വത്തിലാണ് കെഎസ്‌യു മാർച്ച് നടത്തിയത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് സെയ്ദാലി, സംസ്ഥാനജനറൽ സെക്രട്ടറി ബാഹുൽകൃഷ്ണ എന്നിവർ പ്രസംഗിച്ചു.
English summary: DYFI protest against CAA in front of Kerala Raj Bhavan