ADVERTISEMENT

തിരുവനന്തപുരം ∙ ബാർ ഉടമകൾ ഇടഞ്ഞതിനെ തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ മാസപ്പടിയായി വാങ്ങിയ ലക്ഷങ്ങൾ മടക്കി നൽകി. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെട്ടതോടെ സംസ്ഥാന വിജിലൻസ് അന്വേഷണം തുടങ്ങി. ഐജി എച്ച്. വെങ്കിടേഷിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. മറ്റൊരു പരാതിയിൽ എക്സൈസ് വിജിലൻസിന്റെ അന്വേഷണവും നടക്കുന്നുണ്ട്.

പെരുമ്പാവൂർ എക്സൈസ് സർക്കിൾ ഏരിയയിൽ 18 ബാർ ഹോട്ടലുകളാണുള്ളത്. ഓരോ ഹോട്ടലും നൽകേണ്ട മാസപ്പടി 35,000 രൂപയാണ്. ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽ കുമാറിന്റെ പരാതിയിലാണു മുഖ്യമന്ത്രി പിണറായി വിജയൻ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. മാസപ്പടി വാങ്ങുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നു കഴിഞ്ഞ ദിവസം ക്ലിഫ് ഹൗസിൽ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവർ പങ്കെടുത്ത യോഗത്തിൽ മുഖ്യമന്ത്രി നിർദേശം നൽകി.

കഴിഞ്ഞ ഓഗസ്റ്റിൽ അസോസിയേഷൻ സമ്മേളനം നടന്നപ്പോഴാണു പെരുമ്പാവൂരിലെ എക്സൈസ് ഉദ്യോഗസ്ഥർ മാസപ്പടി വാങ്ങുന്നതായി ചില ബാർ ഉടമകൾ പറഞ്ഞത്. തുടർന്നു പെരുമ്പാവൂരിലെ ബാർ ഉടമകളുടെ യോഗം അസോസിയേഷൻ ഭാരവാഹികളുടെ സാന്നിധ്യത്തിൽ ചേർന്നു മാസപ്പടി നൽകേണ്ടതില്ലെന്നു തീരുമാനിച്ചു. എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനു പരാതിയും നൽകി. ആ പരാതിയിലാണ് എക്സൈസ് വിജിലൻസ് എസ്പിയുടെ അന്വേഷണം.

തുടർന്നു 3 മാസം മാസപ്പടി വാങ്ങാതിരുന്നവർ ഇടനിലക്കാർ വഴി വീണ്ടും ബാർ ഉടമകളെ സമീപിച്ചു. 3 മാസത്തെ കുടിശിക അടക്കം വാങ്ങി. ഇക്കാര്യമറിഞ്ഞ അസോസിയേഷൻ നേതൃത്വമാണു മുഖ്യമന്ത്രിയെ സമീപിച്ചത്. ഇതോടെയാണ് ഉദ്യോഗസ്ഥർ മാസപ്പടി മടക്കി നൽകിയത്. ഇപ്പോൾ പരാതി പിൻവലിപ്പിക്കാൻ അസോസിയേഷന്റെ പിന്നാലെയാണ്  ഉദ്യോഗസ്ഥർ.

12 മാസപ്പടിക്ക് പുറമേ 3 ഉത്സവ ബത്ത; 48 പൈന്റും 15 ഫുള്ളും വേറെ

പെരുമ്പാവൂർ എക്സൈസ് സർക്കിൾ ഏരിയയിൽ വരുന്ന ഉദ്യോഗസ്ഥർ 18 ഹോട്ടലുകളിൽ നിന്ന് 35,000 രൂപ വീതം വർഷം 15 പ്രാവശ്യം വാങ്ങി. 12 മാസപ്പടിയും 3 ഫെസ്റ്റിവൽ അലവൻസും. കുടിശിക വരുത്തിയ 3 മാസം 20,000 രൂപ വീതമാണു വാങ്ങിയത്. വിഷു, ഓണം, ലൈസൻസ് പുതുക്കൽ എന്നീ സമയങ്ങളിൽ ഓരോ ഹോട്ടൽ ഉടമയും റേഞ്ച് ഓഫിസിൽ 48 പൈന്റ് മദ്യവും സർക്കിൾ ഓഫിസിൽ 15 ഫുള്ളും നൽകിയതായി സുനിൽ കുമാർ മൊഴി നൽകി.

English Summary: Excise employees gives back lakhs got as bribe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com