ക്ഷേത്ര മുറ്റത്ത് മത്സ്യക്കച്ചവടവും കാളച്ചന്തയും; വെളിനല്ലൂർ വയൽ വാണിഭം അപൂർവതകളുടെ ഉത്സവം
Mail This Article
ഓയൂർ ∙ ക്ഷേത്രമുറ്റത്ത് മത്സ്യക്കച്ചവടമോ? അദ്ഭുതപ്പെടേണ്ട, അപൂർവ ആചാരങ്ങളുടെ തനിമകൾ ഇന്നും നിലനിർത്തിപ്പോരുന്ന, കൊല്ലം ജില്ലയിലെ ഓയൂരിനടുത്ത് വെളിനല്ലൂർ വയൽ വാണിഭത്തിലെ അപൂർവ കാഴ്ചയാണിത്. നൂറ്റാണ്ടുകളുടെ ചരിത്രം ഉള്ള വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണു വയൽവാണിഭം നടക്കുന്നത്. ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉപദേവനായിട്ടാണ് ഇണ്ടിളയപ്പൻ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. രണ്ടായിരത്തോളം വർഷം പഴക്കുമുള്ള ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ നാനാ ജാതി മതസ്ഥരായ ആളുകൾ ഒത്തുകൂടുകയും ആചാരത്തിന്റെയും മതസൗഹാർദത്തിന്റെയും പ്രതീകമായി ക്ഷേത്രമുറ്റത്തു മത്സ്യക്കച്ചവടം നടക്കുകയും ചെയ്യുന്നു. ഇൗ ക്ഷേത്രത്തിലെ ഉത്സവം മീനമാസത്തിലെ രോഹിണി നാളിൽ ആണു നടക്കുന്നത്. ഉത്സവത്തിനോടനുബന്ധിച്ചു വെളിനല്ലൂർ വയൽ വാണിഭവും തെക്കെ വയൽ കാളവാണിഭവും നടക്കുന്നു.
∙ ശ്രീരാമപ്രതിഷ്ഠ
കേരളത്തിൽ ശ്രീരാമന്റെ പ്രതിഷ്ഠയുള്ള പ്രമുഖ ക്ഷേത്രങ്ങളിൽ ഒന്നാണ് വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രം. കൊല്ലം തിരുവനന്തപുരം ജില്ലകളുടെ അതിർത്തി പ്രദേശമാണ് ഇവിടം. ഇത്തിക്കര ആറിനാൽ ചുറ്റപ്പെട്ട പ്രകൃതിസൗന്ദര്യത്താൽ അനുഗ്രഹീതമായ ക്ഷേത്രമാണ് വെളിനല്ലൂർ ശ്രീരാമസ്വാമിക്ഷേത്രം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രമാണിത്. കിഴക്കോട്ട് ദർശനമായിരിക്കുന്ന ശ്രീരാമനാണു പ്രധാന പ്രതിഷ്ഠ. ഇതേ കോവിലിൽ തന്നെ പടിഞ്ഞാറോട്ട് ദർശനമായി ലക്ഷ്മണൻ അനന്തഭാവത്തിൽ കുടികൊള്ളുന്നു. മേടത്തിലെ തിരുവോണം മുതൽ 10 ദിവസത്തെ കൊടിയേറ്റ് ഉത്സവം നടക്കുന്നു. രാമായണ കഥയുമായി ബന്ധപ്പെട്ട ഒട്ടേറെ ഐതീഹ്യങ്ങൾ ഉണ്ട്. ശ്രീരാമൻ വനവാസകാലത്ത് സീതയെ അന്വേഷിച്ച് അലയുമ്പോൾ സുഗ്രീവന്റെ വാസസ്ഥലമായ വെളിനല്ലൂരിലെ ഉഗ്രംകുന്നിൽ വരികയും സുഗ്രീവനെ പരിചയപ്പെടുകയും ചെയ്തു. ക്ഷേത്രത്തിന്റെ പടിഞ്ഞാറായിട്ടാണ് ബാലിയാംകുന്ന്. ഇൗ മലയിലാണ് ബാലി വസിച്ചിരുന്നതെന്ന് വിശ്വസിക്കുന്നു.
∙ ജാതി വേർതിരിവില്ലാതെ
രോഹിണിക്ക് പത്തു ദിവസം മുമ്പ് പാണർ സമുദായത്തിലെ മൂപ്പർ ആലുംമൂട് എന്ന സ്ഥലത്ത് ചെണ്ടകൊട്ടി വിളംബരം മേള നടത്തിയിരുന്നു. തുർന്നുള്ള നാളുകൾ എല്ലാ ഉൗരാളരും വ്രതം നോറ്റ് വിഭാഗീയതയോ ജാതി ചിന്തയോ ഇല്ലാതെ വിശ്വാസ തൽപരരായി തീരുന്നു. നീച ബാധകളെ അകറ്റാൻ വേലൻ സമുദായക്കാർ പറ എന്ന വാദ്യം കൊട്ടി പാടി വന്നിരുന്നു. മീന ഭരണി നാളിൽ ക്ഷേത്രത്തിനു മുൻവശത്തുള്ള ആളുകുന്ന് എന്നറിയപ്പെടുന്ന പാറ പരപ്പിൽ വേടർ സമുദായക്കാർ പൊങ്കൽ അർപ്പിക്കുന്നു. ഇത് ഭരണിക്കിരപ്പ് എന്നാണ് അറിയപ്പെടുന്നത്. കാർത്തിക നാളിൽ കുറവർ സമുദായക്കാർ പാരമ്പര്യ ചടങ്ങുകൾ നടത്തുന്നു.
ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ രോഹിണി നാളിൽ നടക്കുന്ന പ്രധാന ചടങ്ങാണ് നായ് വയ്പ്. ശിവാംശമൂർത്തിയായ ഭൈരവന്റെ വാഹനമായി സങ്കൽപിച്ചു നായയുടെ രൂപം കളിമണ്ണിൽ തീർത്താണ് ഇൗ ആഘോഷം നടത്തുന്നത്. വേളാർ സമുദായക്കാർ മൂപ്പ് മുറ അനുസരിച്ചു ഇൗ ചടങ്ങ് നടത്തിവരുന്നു. മതസൗഹാർദ പ്രതീകമായി ക്ഷേത്രമുറ്റത്ത് മുസ്‌ലിം സമുദായംഗങ്ങൾ നടത്തുന്ന മത്സ്യച്ചന്തയ്ക്കും ഐതീഹ്യത്തിന്റെ പിൻബലമുണ്ട്. ഒരു മുസ്‌ലിം പുരോഹിതൻ സന്താന ഭാഗ്യം ഉണ്ടാകാൻ ദൈവജ്ഞ നിർദേശ പ്രകാരം ക്ഷേത്ര സന്നിധിയിൽ ഭജനം ഇരുന്ന് ആരാധന നടത്തിയിരുന്നു. ഇൗ അപൂർവ ഭക്തി പ്രഹർഷത്തിന്റെ തുടർച്ചയായിട്ടാണു ക്ഷേത്ര സന്നിധിയ്ക്കു സമീപുള്ള മത്സ്യ കച്ചവടം. ക്ഷേത്രത്തിൽ എത്തുന്ന മുഴുവൻ ആളുകളും ഉപ്പും ചുണ്ണാമ്പും വാങ്ങിയാണു മടങ്ങുന്നത്. ഇത് അടുത്ത വർഷത്തെ രോഹിണി നാളുവരെ വീട്ടിൽ സൂക്ഷിച്ചാൽ സദ്ഫലം ലഭിക്കുമെന്നാണ് വിശ്വാസം.
∙ കാള വാണിഭവും കൗതുകം
ഇണ്ടിളയപ്പൻ ക്ഷേത്രത്തിനു സമീപമുള്ള വയലേലകളിലും തെങ്ങും തോപ്പുകളിലുമായി കാള വാണിഭം നടന്നു വരുന്നു. ഇത് തെക്കേ വയൽ വാണിഭം എന്ന പേരിൽ അറിയപ്പെടുന്നു. മീനമാസത്തിലെ കാർത്തിക മുതൽ 3 ദിവസങ്ങളിലായാണ് കാള വാണിഭം. കാർഷിക ജീവിത സംസ്കൃതിയുമായി ബന്ധപ്പെട്ടു അന്യ സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിൽ നിന്നും കന്നുകാലി കൂട്ടങ്ങളും നിരവധി ആളുകളും എത്തുന്നു. കാള വാണിഭത്തിനൊടൊപ്പം കാർഷിക വിളകൾ, കാർഷിക ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ എന്നിവയുടെ വിപണനവും വിപുലമായി നടക്കുന്നു. കാള വാണിഭം തീർന്നാൽ ഉടൻ ക്ഷേത്രത്തിനു മുന്നിലെ വിശാല മണൽപ്പുറത്ത് സ്റ്റാളുകൾ കെട്ടി മണൽ വാണിഭം നടന്നു വരുന്നു.
ഏകദേശം 500 വർഷങ്ങൾക്ക് മുമ്പ് കാള വാണിഭത്തിനു വന്ന കാളക്കൂട്ടങ്ങളിൽ ഒരെണ്ണം കൂട്ടത്തിൽ നിന്ന് ഓടിപ്പോയി. ഒറ്റ രാത്രി കൊണ്ടു 70 കിലോമീറ്ററോളം ഓടി പത്തനംതിട്ട ജില്ലയിലെ ഓമല്ലൂർ ഗ്രാമത്തിലെ വയലിൽ എത്തി. കാളയെ കാണാനും പിടിച്ചു കെട്ടാനും ഒട്ടേറെ ഗ്രാമവാസികൾ വന്നെങ്കിലും സാധിച്ചില്ല. എന്നാൽ മധ്യവയ്കനായ ഒരാൾ എത്തിയപ്പോൾ കാള ഇണക്കം കാണിക്കുകയും അയാൾ ഒരു പാലക്കമ്പ് ഒടിച്ചു കുറ്റിയാക്കി കാളയെ അതിൽ ബന്ധിക്കുകയും ചെയ്തു. ഓമല്ലൂർ ക്ഷേത്രത്തിൽ കുടികൊള്ളുന്ന രക്തകണ്ഠ സ്വാമിയാണ് കാളയെ ബന്ധിച്ചതെന്നാണ് പഴമക്കാരുടെ വിശ്വാസം. ഈ പാലക്കമ്പ് വളർന്നു വലിയ പാല മരമാകുകയും അവിടെ ഭദ്രദീപം കൊളുത്തി വടക്കേ വയൽ എന്നു പ്രശസ്തി ആർജിച്ച ഓമല്ലൂർ കാളവാണിഭം ആരംഭിക്കുകയും ചെയ്തു എന്നാണ് ഐതീഹ്യം. ഇതിന്റെ ഭാഗമായി ഓമല്ലൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വെളിനല്ലൂർ ക്ഷേത്രത്തിൽ നിന്ന് ഭദ്രദീപം വെളിനല്ലൂർ പഞ്ചായത്തിന്റെ സാന്നിധ്യത്തിൽ ഏറ്റുവാങ്ങി എല്ലാ വർഷവും മീനം 1 മുതൽ 30 വരെ വിപുലമായ മേളകൾ നടത്തി വരുന്നു. നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിനു ജനങ്ങൾ ക്ഷേത്രത്തിൽ എത്തി ആചാരങ്ങൾ അനുഷ്ഠിച്ചുപോരുന്നു.
English Summary: Why Velinalloor Vayal Vanibham is Special? What are the Salient features?