മുത്തശ്ശിമാർ സാക്ഷി, കാർമികനായി ഗവർണർ; ശ്രീരാമകൃഷ്ണന്റെ മകൾക്ക് മനംപോലെ മാംഗല്യം
Mail This Article
പൊന്നാനി ∙ അനുഗ്രഹം ചൊരിഞ്ഞ് തവനൂർ വൃദ്ധസദനത്തിലെ അമ്മമാരും മുത്തശ്ശിമാരും, കാർമികനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്നേഹം കൊണ്ടു പന്തലിട്ട വേദിയിൽ നോർക്ക റൂട്സ് ഉപാധ്യക്ഷൻ പി.ശ്രീരാമകൃഷ്ണന്റെയും എം.ദിവ്യയുടെയും മകൾ നിരഞ്ജന വിവാഹിതയായി.
ഇന്നലെ രാവിലെ ഒൻപതോടെയായിരുന്നു നിരഞ്ജനയും തിരുവനന്തപുരം പി.ടി.നഗർ വൈറ്റ്‌പേളിൽ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകൻ സംഗീതും തമ്മിലുള്ള വിവാഹം. കതിർ മണ്ഡപത്തിൽ വരനും വധുവിനും അണിയാനുള്ള മാലയും ബൊക്കയുമെല്ലാം ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് എടുത്തു നൽകിയത്. തൊട്ടുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും വിവാഹ വേദിയിലേക്ക് എത്തി. വൃദ്ധസദനത്തിലെ അന്തേവാസികളുടെ സാന്നിധ്യത്തിൽ വിവാഹിതയാകണമെന്നത് നിരഞ്ജനയുടെ ആഗ്രഹമായിരുന്നു.
പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ (പിസിഡബ്ല്യുഎഫ്) 29ന് നടത്തുന്ന സ്ത്രീധന രഹിത വിവാഹ സംഗമത്തിലേക്ക് ചടങ്ങിൽ ആറു പവൻ പി.ശ്രീരാമകൃഷ്ണൻ കൈമാറി.
English Summary: P Sreeramakrishnan's daughter marriage