ADVERTISEMENT

തിരുവനന്തപുരം ∙ തൃക്കാക്കര വിജയത്തിൽനിന്നു വർധിതാവേശം ഉൾക്കൊണ്ട് ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കർമപദ്ധതി തയാറാക്കാൻ കോൺഗ്രസ്. 14നും 15 നും ചേരുന്ന കെപിസിസിയുടെ ‘നവസങ്കൽപ് യോഗ’ത്തിൽ വിശദ ചർച്ച നടത്തും. 

കേരളത്തിലെ പകുതിയിലേറെ മണ്ഡലങ്ങളിൽ താഴെത്തട്ടിൽ കോൺഗ്രസിന് സംഘടനാ സംവിധാനം ഇല്ലെന്നതാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പാടേ പിന്നോട്ടടിച്ചത്. ഭേദപ്പെട്ട സംഘടനാ സംവിധാനമുള്ള എറണാകുളം ജില്ലയിൽ അതു സംഭവിച്ചില്ല. തിരഞ്ഞെടുപ്പ് ഉന്നമിട്ടുള്ള തുടർച്ചയായ സംഘടനാ പ്രവർത്തനം വേണമെന്ന നിർദേശമാണു പരിഗണിക്കുന്നത്. 

‘തൃക്കാക്കര മോഡൽ’ പാർട്ടി പൊതുവിൽ പകർത്തണം എന്ന വികാരം ശക്തമാണ്. ഉദയ്പുരിലെ ചിന്തൻ ശിബിരം തിരഞ്ഞെടുപ്പു മേൽനോട്ടത്തിനു സ്ഥിരം സംവിധാനം ഉണ്ടാക്കിയതിനു സമാനമായി സംസ്ഥാന, ജില്ലാ തല സമിതികൾ വന്നേക്കാം. ഭരണം, വികസനം, ആസൂത്രണം എന്നിവ സംബന്ധിച്ച കാഴ്ചപ്പാടുകളും നയങ്ങളും രൂപീകരിക്കാൻ ഉതകുന്ന സമിതികൾ രൂപീകരിക്കണമെന്ന നിർദേശവും ആലോചിക്കും. ഉദയ്പുർ ചിന്തൻ ശിബിരത്തിന്റെ ചുവടു പിടിച്ച് സംസ്ഥാന ഘടകങ്ങളും തുടർചർച്ച നടത്തണമെന്ന എഐസിസി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്തെ ദ്വിദ്വിന സമ്മേളനം. 

തൃക്കാക്കര കണക്കിലെടുത്ത് നീട്ടിവച്ച സംഘടനാ തിരഞ്ഞെടുപ്പു നടപടിക്രമങ്ങളിലേക്കും കോൺഗ്രസ് വൈകാതെ കടക്കും. വോട്ടർ പട്ടികകൾ ഡിസിസികളിൽ പ്രസിദ്ധീകരിക്കുന്നതാണ് അടുത്ത ഘട്ടം. അതു കഴിഞ്ഞാൽ ബൂത്ത് മുതൽ തിരഞ്ഞെടുപ്പ്. 

തൃക്കാക്കര വിജയത്തിന്റെ പേരിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ ‘ക്യാപ്റ്റനായി’ ചിത്രീകരിച്ചതിന്റെ പേരിലെ വിവാദം അവഗണിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. തൃക്കാക്കരയിലേതു കൂട്ടായ വിജയമാണെന്നും വ്യക്തിപരമായ ക്രെഡിറ്റ് എടുക്കാനില്ലെന്നുമാണ് സതീശന്റെ നിലപാട്. 

English Summary: Congress to adopt Thrikkakara model

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com