ADVERTISEMENT

ന്യൂഡൽഹി ∙ തെരുവുനായ്ക്കൾ അടക്കമുള്ള മൃഗങ്ങൾക്കു ഭക്ഷണവും സംരക്ഷണവും നൽകാൻ താൽപര്യമുള്ളവർക്ക് റസിഡന്റ് / അപ്പാർട്മെന്റ് അസോസിയേഷനുകളും തദ്ദേശസ്ഥാപന ജനപ്രതിനിധിയും സൗകര്യം ഒരുക്കിനൽകണമെന്നു കേന്ദ്ര സർക്കാരിന്റെ പുതിയ കരടു ചട്ടത്തിൽ വ്യവസ്ഥ. മൃഗസംരക്ഷകരും അസോസിയേഷനുകളും ചേർന്നു തീരുമാനിക്കുന്ന ഫീഡിങ് സ്പോട്ടുകളിൽ നായ്ക്കൾക്കടക്കം ഭക്ഷണം നൽകണമെന്നാണു ചട്ടം. കവാടങ്ങൾ, സ്റ്റെയർകെയ്സ്, കുട്ടികളുടെ കളിസ്ഥലം എന്നിവിടങ്ങളിൽ ഇതു പാടില്ല. കുട്ടികളും വയോധികരും കൂടുതൽ സഞ്ചരിക്കുന്ന സമയങ്ങളിലും ഭക്ഷണം നൽകാൻ പാടില്ല.

ഭക്ഷണം നൽകുന്നവരും അസോസിയേഷനുകളും തമ്മിൽ തർക്കമുണ്ടായാൽ മൃഗക്ഷേമ സമിതി രൂപീകരിച്ച് പ്രശ്നം പരിഹരിക്കണം. സമിതിയുടെ നിർദേശത്തിൽ എതിർപ്പുള്ളവർക്ക് അപ്പീൽ നൽകാൻ സംസ്ഥാനതലത്തിലും സംവിധാനമുണ്ടാകും.

നായ കടിക്കുന്ന സംഭവങ്ങളും പേവിഷബാധയും റിപ്പോർട്ട് ചെയ്യാൻ ആനിമൽ ഹെൽപ്‍ലൈൻ വേണമെന്നും നിർദേശമുണ്ട്. നായ കടിക്കുന്ന സംഭവങ്ങൾ സർക്കാർ മെ‍ഡിക്കൽ കോളജുകളുമായി പങ്കുവയ്ക്കണം.

പേവിഷബാധയുണ്ടെന്ന് ഉയർന്ന സാധ്യത കൽപിക്കുന്ന നായ്ക്കളെ ഐസലേറ്റ് ചെയ്യണം. പേവിഷബാധയില്ലാത്ത രോഗമാണെന്നു സ്ഥിരീകരിച്ചാൽ മൃഗക്ഷേമ സംഘടനയ്ക്കു കൈമാറും. 10 ദിവസത്തെ നിരീക്ഷണത്തിനു ശേഷം കുഴപ്പമില്ലെങ്കിൽ പിടികൂടിയ സ്ഥലത്തു വിടണം.

കരടു ചട്ടത്തിന്മേൽ പൊതുജനങ്ങൾക്ക് 60 ദിവസത്തിനകം അഭിപ്രായം അറിയിക്കാം. വിലാസം: Joint Commissioner (Animal Welfare), Cabin No. 6, Chander Lok Building, Janpat, New Delhi- 110001. കരടു ചട്ടം വായിക്കാൻ: bit.ly/abcnoti

നായകടിയേറ്റ് മരണം: അന്വേഷിക്കാൻ സമിതി

തിരുവനന്തപുരം∙ തെരുവുനായ്ക്കളുടെ കടിയേറ്റ് ഈ വർഷമുണ്ടായ മരണങ്ങൾ സംബന്ധിച്ച് വിദഗ്ധസമിതി അന്വേഷണം നടത്തി രണ്ടാഴ്ച‍യ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ‌മന്ത്രി വീണാ ജോർജ് ഉത്തരവിട്ടു. പേവിഷബാധ സംബന്ധിച്ച ആശങ്ക അകറ്റു‍ന്നതിന് ഓരോ മരണം സംബന്ധിച്ചും ശാസ്ത്രീയമായ അന്വേഷണം നടത്താനാണു നിർദേശം.

English Summary: Central government about stray dogs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com