പണം വാങ്ങി ഇസ്രയേലിലേക്ക് ആളെ കടത്തുന്നത് സജീവം; 11 ദിവസത്തെ ട്രിപ്പിനു ശേഷം ‘ചാടണം’
Mail This Article
കൊല്ലം∙ പണം വാങ്ങി ഇസ്രയേലിലേക്ക് ആളുകളെ കടത്തുന്ന സംഘങ്ങൾ സംസ്ഥാനത്ത് സജീവം. സംഘമായുള്ള യാത്രകളുടെ ഭാഗമായാണ് സന്ദർശക വീസയിലെത്തി ഇസ്രയേലിൽ അനധികൃതമായി കുടിയേറ്റം നടത്താൻ അവസരം ഒരുക്കുന്നത്. ഒരാളിൽ നിന്നു വാങ്ങുന്നത് മൂന്നര ലക്ഷം രൂപ. 11 ദിവസത്തെ ട്രിപ്പിനു ശേഷം ‘ചാടണ’മെന്നാണ് കരാർ. തിരികെ വരാൻ വേണ്ടി യാത്രാ സംഘത്തിൽ ചേരുന്നവരിൽ നിന്ന് ഒന്നര ലക്ഷം രൂപയാണ് വാങ്ങുന്നത്.
യാത്രകൾക്കായി ഏജന്റുമാർ വഴിയാണ് പേരു നൽകേണ്ടത്. ഇസ്രയേലിൽ തുടരുന്നവർ ആദ്യം ഇവർക്ക് 50000 രൂപയും പാസ്പോർട്ടിന്റെ കോപ്പിയും നൽകണം. മുൻപ് ചാടിയവരോ പരിചയക്കാരോ ഇസ്രയേലിൽ ഉള്ളവർക്കാണ് മുൻഗണന. അങ്ങനെയല്ലാത്തവർക്ക് ഒപ്പം താമസിപ്പിക്കാൻ ഇസ്രയേലിൽ ആളെയും സംഘടിപ്പിച്ചു നൽകും. ഇതിന് വേറെ തുക നൽകണം. ഏപ്രിൽ ആദ്യവാരം മുതൽ ആരംഭിക്കുന്ന യാത്രകളിലേക്കാണ് ഇപ്പോൾ ആളുകളെ ചേർക്കുന്നത്. ഇതേ സംഘം അവസാനം സംഘടിപ്പിച്ച 17 പേരുടെ യാത്രയിൽ 10 പേരാണ് തിരികെ വന്നത്.
ഏജന്റുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ നിന്ന്:
‘‘ഇസ്രയേലിലേക്ക് ട്രിപ്പ് ഓർഗനൈസ് ചെയ്യുന്ന ആളല്ലേ?’’
‘‘അതേ. ചാടാനല്ലേ? മൂന്നര ലക്ഷം രൂപയാണ് ചെലവ്’’
‘‘ഓക്കേ. തുക ഒന്നിച്ച് തരണോ?’’
‘‘50000 രൂപയും പാസ്പോർട്ടിന്റെ കോപ്പിയും ശനിയാഴ്ചയ്ക്ക് മുൻപ് തരണം. ഇനി കുറച്ചു സീറ്റേ ഉള്ളൂ. അവിടെ പരിചയക്കാരുണ്ടോ?’’
‘‘ഇല്ല’’
‘‘പിന്നെ എങ്ങനെയാണ്? പൈസ താ. ആരെയെങ്കിലും സംഘടിപ്പിക്കാം.’’
Englih Summary : Human smuggling to Israel