ADVERTISEMENT

തിരുവനന്തപുരം ∙ ഡൽഹിയിൽ ബിജെപി നേതാക്കൾ മൂത്ത മകൻ അനിൽ ആന്റണിയെ അടർത്തിയെടുത്തതിന്റെ മധുരം പങ്കിടുമ്പോൾ, തിരുവനന്തപുരം വഴുതക്കാട്ടെ ‘അഞ്ജന’ത്തിൽ ഇളയ മകൻ അജിത്തിന്റെ പിറന്നാൾ മധുരം ഉപേക്ഷിക്കുകയാണ് എ.കെ.ആന്റണി ചെയ്തത്. അഞ്ജനത്തിൽ ആരുടെ പിറന്നാളിനും തൊട്ടടുത്തുള്ള വൃദ്ധസദനത്തിൽ ഭക്ഷണം നൽകി അവർക്കൊപ്പമാണ് ആഘോഷം. അപ്രതീക്ഷിത വാർത്തയെത്തിയതോടെ ഭക്ഷണം കൊടുത്തയച്ചതല്ലാതെ, ആന്റണിയോ കുടുംബാംഗങ്ങളോ പിറന്നാളാഘോഷത്തിനു മുതിർന്നില്ല. ഫെയ്സ്ബുക് പേജിൽ ‘ജയ്ഹിന്ദ്’ എന്ന ഒറ്റ വാക്കിനൊപ്പം കൈപ്പത്തി ചിഹ്നമിട്ട് അജിത് അച്ഛനും പാർട്ടിക്കും പിന്തുണ പ്രഖ്യാപിച്ചു. 

അനിൽ ബിജെപി അംഗത്വമെടുത്തതറിഞ്ഞതോടെ ഉച്ചതിരിഞ്ഞു പതിവില്ലാത്തവിധം ഫോൺ വിളികൾ ആന്റണിയെ തേടിയെത്തി. പ്രധാനപ്പെട്ടവ മാത്രം എടുത്തു. പിന്തുണയ്ക്കാനും ആശ്വസിപ്പിക്കാനും വിളിച്ചവരിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനുൾപ്പെടെയുണ്ടായിരുന്നു. പ്രതികരണം ഒന്നോ രണ്ടോ വാചകത്തിൽ നിർത്തിയതല്ലാതെ കാര്യമായ സംസാരത്തിന് ആന്റണി തുനിഞ്ഞില്ല. പ്രതികരണമാരാഞ്ഞു വീട്ടിലെത്തിയ മാധ്യമങ്ങളോട് വൈകിട്ട് അഞ്ചരയ്ക്കു കെപിസിസി ഓഫിസിൽ കാണാമെന്നറിയിച്ചു. 

എല്ലാ ദിവസവും വൈകിട്ട് കെപിസിസി ഓഫിസിലേക്ക് ഇറങ്ങാറുണ്ട്. രാത്രി 8 വരെ അവിടെ സ്വന്തം മുറിയിൽ ചെലവിടും. കെപിസിസി ആസ്ഥാനത്തു മാധ്യമങ്ങളെ കാണുമ്പോൾ പ്രായത്തെക്കാൾ കവിഞ്ഞ അവശതയുണ്ടായിരുന്നു മുഖത്ത്. പ്രതികരണം അവസാനിപ്പിക്കുമ്പോഴേക്കും കണ്ണുകൾ നിറഞ്ഞു. ഓഫിസിൽ ചെറിയാൻ ഫിലിപ്പും എം.വിൻസെന്റും പന്തളം സുധാകരനും ഉൾപ്പെടെ ഏതാനും പേർ. വിഷയം മാറ്റാനായി അവരോടു കോവിഡിനെക്കുറിച്ചായിരുന്നു സംസാരം.

ഇതിനിടെ രമേശ് ചെന്നിത്തലയെത്തി. അൽപസമയം ചെന്നിത്തലയുമായി സംസാരിച്ചിരുന്നശേഷം പട്ടത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീടിന്റെ ഗൃഹപ്രവേശത്തിനു രമേശിനും ചെറിയാനുമൊപ്പം ഒരേ കാറിൽ പുറപ്പെട്ടു. അനിലിന്റെ ബിജെപി പ്രവേശം വ്യക്തിപരമായ ദുഃഖം മാത്രമായി ഒതുക്കി, പാർട്ടിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നു വരുത്താനാണു പ്രതികരണത്തിലും പെരുമാറ്റത്തിലുമെല്ലാം ആന്റണി ശ്രദ്ധിച്ചത്. അതുകൊണ്ട് പതിവുകളൊന്നും തെറ്റിച്ചില്ല. 

ബിജെപിക്കെതിരെ ആഞ്ഞടിച്ച് ആന്റണി

കെപിസിസി ആസ്ഥാനത്ത് എ.കെ.ആന്റണി മാധ്യമങ്ങളോടു പറഞ്ഞതിൽനിന്ന്: ‘‘ഇന്ത്യയുടെ ഐക്യത്തിന്റെ ആണിക്കല്ല് ബഹുസ്വരതയും മതേതരത്വവുമാണ്. രാജ്യം പ്രാണവായു പോലെ കാത്തുസൂക്ഷിച്ച അടിസ്ഥാന നയങ്ങളെ ദുർബലപ്പെടുത്താനുള്ള ആസൂത്രിതമായ ശ്രമങ്ങളാണു 2014 ൽ നരേന്ദ്രമോദി സർക്കാർ അധികാരമേറ്റതിനുശേഷം നടക്കുന്നത്. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് അത് അൽപം സാവകാശത്തിലായിരുന്നെങ്കിൽ 2019 ലെ തിരഞ്ഞെടുപ്പു വിജയത്തിനുശേഷം, രാജ്യം നാനാത്വത്തിൽ ഏകത്വത്തിനു പകരം ഏകത്വത്തിലേക്ക് നീങ്ങണം എന്ന നിലപാട് അവർ സ്വീകരിച്ചു. എല്ലാ രംഗത്തും ഏകത്വം അടിച്ചേൽപിക്കാനുള്ള തുടർച്ചയായ ശ്രമം നടക്കുന്നു. ഇതിന്റെ ഫലമെന്താണ്? രാജ്യത്തിന്റെ ഐക്യം ദുർബലമാകുന്നു. സമുദായ സൗഹാർദം ശിഥിലമാകുന്നു. ഇത് ആപൽക്കരമായ നിലപാടാണ്’’. 

English Summary: Ajith Antony's Reaction in Facebook

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com