ADVERTISEMENT

കൊട്ടാരക്കര∙ വൻ ക്രമക്കേട് നടന്ന താമരക്കുടി സഹകരണബാങ്കിൽ 18 വർഷം മുൻപ് നിക്ഷേപിച്ച 16 ലക്ഷം രൂപയിൽ ഒരു രൂപ പോലും തിരികെ കിട്ടാതെ കൃഷ്ണപിള്ള അന്തരിച്ചു. മന്ത്രി ഉൾപ്പെടെയുള്ളവരോട് പല തവണ അപേക്ഷിച്ചിട്ടും നിക്ഷേപം തിരികെ ലഭിച്ചിരുന്നില്ല. ജീവിത സമ്പാദ്യം താമരക്കുടി സഹകരണബാങ്കിൽ നിക്ഷേപിച്ച റിട്ട. അധ്യാപകൻ വൈക്കത്ത് (പ്രണവം) വി.ആർ.കൃഷ്ണപിള്ളയാണ് (84) അന്തരിച്ചത്.

ചെറിയ വെളിനല്ലൂർ സ്കൂളിൽ നിന്ന് വിരമിച്ചപ്പോൾ ലഭിച്ച തുകയും കൃഷിയിലൂടെ ലഭിച്ച വരുമാനവും അടക്കം 16 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്. 2011ൽ ബാങ്ക് പൊളിഞ്ഞതോടെ പണം തിരികെ കിട്ടുമെന്ന പ്രതീക്ഷയ്ക്ക് ഇരുൾ വീണു. പിന്നീട് കൃഷ്ണപിള്ള മുട്ടാത്ത വാതിലുകളില്ല. പണം കിട്ടാതെ വന്നതോടെ സമരങ്ങൾക്കും നേതൃത്വം നൽകി. താമരക്കുടി ബാങ്ക് ആക്‌ഷൻ കൗൺസിൽ കൺവീനറായി. വീട്ടു പരിസരത്തുള്ള ബാങ്കിന് മുന്നിൽ ഒട്ടേറെ സമരങ്ങൾ നടത്തി. ഒടുവിൽ മന്ത്രി കെ.എൻ.ബാലഗോപാലും ഇടപെട്ടു. വൈകാതെ പണം നൽ‌കുമെന്നായിരുന്നു സമരക്കാരുമായുള്ള ധാരണ.

സിപിഎം നേതൃത്വത്തിൽ എൽഡിഎഫ് നാൽപത് വർഷത്തോളം ഭരണം നടത്തിയ ബാങ്കിൽ 13 കോടി രൂപയുടെ ക്രമക്കേടാണ് നടന്നത്. മൂവായിരത്തോളം നിക്ഷേപകർക്ക് പണം നഷ്ടമായി. കേസ് അന്വേഷണം പല പ്രാവശ്യം പ്രഖ്യാപിച്ചെങ്കിലും മിക്കതും വൈകാതെ അവസാനിപ്പിച്ചു. ക്രൈം ബ്രാഞ്ച് അന്വേഷണം ഇപ്പോഴും തുടരുന്നു. ഏതാനും ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത് ഒഴിച്ചാൽ മറ്റ് നടപടികളില്ല. നിക്ഷേപകർക്ക് പണം നൽകാൻ ഹൈക്കോടതി പല ഉത്തരവുകൾ പുറപ്പെടുവിച്ചു. ഉത്തരവുകൾ മിക്കതും നടപ്പായില്ല. ഇഡി അന്വേഷണം ആവശ്യപ്പെട്ടെങ്കിലും ഉണ്ടായില്ല. കൃഷ്ണപിള്ളയുടെ സംസ്കാരം ഇന്ന് 11ന്. ഭാര്യ:പരേതയായ അംബിക. മകൾ: ദീപ.കെ.പിള്ള. മരുമകൻ: വി.പ്രദീപ്. സഞ്ചയനം 6ന് 8ന്.

English Summary: Thamarakudy Co-operative Bank: 16 lakhs deposited 18 years ago; death without getting a single rupee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com