ADVERTISEMENT

പുതുപ്പള്ളി ∙ പുതുപ്പള്ളിയിൽ നിന്ന് പാമ്പാടിക്ക് ഒന്നു പോകണം. മീനടം വഴി വേണോ.. മണർകാട് വഴി വേണോ.. പാമ്പാടിക്കാരും പുതുപ്പള്ളിക്കാരുമൊന്നുമല്ല ഇപ്പോൾ ഇതു പറഞ്ഞു കൊടുക്കുന്നത്– തിരുവനന്തപുരത്തും കോഴിക്കോടും ഒക്കെയുള്ള പാർട്ടി പ്രവർത്തകരാണു വള്ളിപുള്ളി തെറ്റാതെ പുതുപ്പള്ളി മണ്ഡലത്തിലെ വഴികൾ പറഞ്ഞുകൊടുക്കുന്നത്. ഒരു മാസത്തിനടുത്ത് കേരളത്തിലെ ഒരു വിധം രാഷ്ട്രീയക്കാരെല്ലാം പുതുപ്പള്ളിയിൽ എത്തി. തിരഞ്ഞെടുപ്പു പ്രചാരണത്തിൽ സജീവമാകാൻ പുതുപ്പള്ളി മണ്ഡലത്തിൽ വീടുകൾ വാടകയ്ക്ക് എടുത്താണു പലരും താമസിച്ചിരുന്നത്.

വലിയ യോഗങ്ങളെക്കാൾ വോട്ടർമാരെ പരമാവധി നേരിൽക്കാണാനുള്ള സ്ക്വാഡ് പ്രവർത്തനങ്ങൾക്കാണു സ്ഥാനാർഥികൾ മുൻഗണന നൽകിയത്. ഇതോടെ കുടുംബ യോഗങ്ങൾക്കും ഗൃഹസന്ദർശനങ്ങൾക്കുമായി ജില്ലയ്ക്കു പുറത്തു നിന്നെത്തിയ പ്രവർത്തകർ മണ്ഡലത്തിന്റെ ഓരോ മുക്കിലും മൂലയിലുമെത്തി. 

പ്രദേശം അറിയാവുന്നവർക്കൊപ്പമാണ് ഓരോ സ്ക്വാഡും യാത്ര ചെയ്തത്. പ്രകൃതി ഭംഗി നിറഞ്ഞ സ്ഥലങ്ങൾ തന്നെയാണു പലരെയും ആകർഷിച്ചത്. ഒപ്പം നാടൻ ഭക്ഷണവും. കപ്പയാണു പലരെയും ആകർഷിച്ച ഭക്ഷണം. മീൻ, ചമ്മന്തി, മുളക് അരച്ചത് തുടങ്ങിയ നാടൻ വെറൈറ്റികൾ കൂടെ വന്നതോടെ കപ്പയ്ക്കു ലൈക്ക് കൂടി. നാടൻ ചായക്കടകൾ അടക്കം വൈവിധ്യം അവസാനിക്കുന്നില്ല.

പാടങ്ങൾ, ഇടതൂർന്ന റബർ തോട്ടങ്ങൾ, മാവും പ്ലാവും അടക്കം മരങ്ങൾ തിങ്ങി വളരുന്ന പ്രദേശങ്ങൾ, റംബൂട്ടാൻ, ജാതിക്കായ തോട്ടങ്ങൾ കാർഷിക വൈറൈറ്റികൾ വേറെ. 20 ദിവസത്തോളം മണ്ഡലത്തിലുണ്ടായിരുന്ന ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും കേരളത്തിന്റെ സഹപ്രഭാരിയുമായ രാധാ മോഹൻദാസ് അഗർവാൾ എംപിക്ക് മണ്ഡലത്തിന്റെ പ്രകൃതി ഭംഗിയാണ് ഏറ്റവും ഇഷ്ടപ്പെട്ടതെന്നു ബിജെപി നേതാക്കൾ പറയുന്നു.

∙ ‘പുതുപ്പള്ളിക്കു സമീപം വീടു വാടകയ്ക്ക് എടുത്താണു താമസിച്ചത്. ഗ്രാമീണമായ കാഴ്ചകൾ ശരിക്കും സന്തോഷം നൽകി. ഇടവഴികളിലൂടെയും പ്രധാന വഴികളിലൂടെയും അടക്കം മണ്ഡലത്തിൽ ആകെ സഞ്ചരിച്ചു. മീൻ മുളകിട്ടതും കപ്പയും ചമ്മന്തിയും ഏതു കുടുംബ സംഗമത്തിൽ പോയാലും ലഭിക്കും. ശരിക്കും അതൊക്കെ ജീവിതത്തിന്റെ  ഭാഗമായിത്തന്നെ മാറി. വീടുകളിൽ എത്തുമ്പോൾ റംബൂട്ടാൻ അടക്കം തന്ന കഥകൾ മഹിളാ കോൺഗ്രസിന്റെ നേതാക്കൾ വന്നു പറയുമായിരുന്നു. വന്നവരെയെല്ലാം പുതുപ്പള്ളി നിറചിരിയോടെ സ്വീകരിച്ചു. ഓരോ പ്രവർത്തകരും പുതുപ്പള്ളിയെക്കുറിച്ചു നല്ലതു പറഞ്ഞാണു മടങ്ങിയത്. ഞങ്ങളെല്ലാം പുതുപ്പള്ളിക്കാരായതു പോലെ.’ – ജെബി മേത്തർ എംപി (മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്)

∙ ‘പുതുപ്പള്ളി ജീവിതത്തിൽ ഏറ്റവും പ്രധാനവും പ്രിയപ്പെട്ടതുമായ ഒരു ദേശമായി മാറി. പുതുപ്പള്ളിയിലെ ബെസ്റ്റ് റസ്റ്ററന്റാണു രാഷ്ട്രീയ സംവാദങ്ങളുടെ അനൗപചാരിക വേദിയെന്നു തോന്നിയിട്ടുണ്ട്. അവിടെ ചെലവഴിച്ച സായാഹ്നങ്ങൾ. കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഒട്ടേറെ പേർ ഇവിടെ വന്നു പോകുന്നു. മുഖ്യമന്ത്രി മുതൽ ഒട്ടേറെ പ്രമുഖർ പ്രസംഗിച്ചത്  ഈ വളപ്പിലെ വേദിയിലാണ്. പുതുപ്പള്ളിയിൽ ഞാൻ കണ്ടുമുട്ടിയ സാധാരണ മനുഷ്യരുടെ രാഷ്ട്രീയക്കൂറ് ഇടതുപക്ഷത്തോടു തന്നെയാണ്. ഞാൻ പരിചയപ്പെട്ട പുതുപ്പള്ളിക്കാർ സ്നേഹ നിധികളാണ്. അപരനെക്കുറിച്ച് എപ്പോഴും കരുതൽ സൂക്ഷിക്കുന്നു. ആത്മബന്ധത്തിന്റെ ഇഴയടുപ്പമായി വളർന്നിരിക്കുന്നു പുതുപ്പള്ളി സ്മരണകൾ.’ – ഡോ.ഷിജൂഖാൻ (ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി)

English Summary: Kerala politics concentrated at Puthuppally for byelection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com