ADVERTISEMENT

തിരുവനന്തപുരം ∙ ഇന്ധന നികുതിയും ബവ്റിജസ് കോർപറേഷനിൽ നിന്നുള്ള പണവും എത്തിയതോടെ ട്രഷറിയിലെ ഗുരുതര പ്രതിസന്ധി നീങ്ങി. ശമ്പളവും പെൻഷനും അടക്കമുള്ള മാസാദ്യ ചെലവുകൾക്കായി 3,500 കോടിയോളം രൂപ ഒറ്റയടിക്കു ചെലവിടേണ്ടി വന്നതോടെയാണ് കഴിഞ്ഞയാഴ്ച ട്രഷറി മറ്റു ചെലവുകളെല്ലാം നിർത്തിവച്ചത്. ആകെ ചെലവിന്റെ പകുതിയും ആദ്യത്തെ രണ്ടാഴ്ചയാണു നടക്കുക. വിരമിക്കൽ ആനുകൂല്യങ്ങളും പിഎഫും പിൻവലിക്കുന്നതിനു കഴിഞ്ഞയാഴ്ച തടസ്സമുണ്ടായിരുന്നില്ല. 2,000 കോടി രൂപ ഓവർ ഡ്രാഫ്റ്റ് വഴി കൂടി സമാഹരിച്ചാണ് കഴിഞ്ഞയാഴ്ച ചെലവുകൾക്കു പണം കണ്ടെത്തിയത്. എന്നാൽ, വെള്ളിയാഴ്ചയോടെ ഓവർ ഡ്രാഫ്റ്റിൽ നിന്നു ട്രഷറി പുറത്തു കടന്നു. 

ഇന്ധന നികുതിയായും ബവ്റിജസ് കോർപറേഷനിൽ നിന്നുള്ള വിഹിതമായും 1,600 കോടി രൂപയാണു ട്രഷറിയിലെത്തിയത്. മറ്റു സ്ഥാപനങ്ങളിൽ‌ നിന്നുള്ള വരുമാനവുമെത്തി. നാളെ മുതൽ ട്രഷറിയിൽ ഒരു ലക്ഷത്തിൽ താഴെയുള്ള ബില്ലുകൾ പാസാക്കാൻ കഴിയുമെന്നു ധനവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി കാരണം 5 ലക്ഷം രൂപയിൽ കൂടുതലുള്ള ബില്ലുകൾക്ക് സർക്കാർ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിട്ടു നാലര മാസമായി. എന്നാൽ, ഒരു ലക്ഷം രൂപയിൽ അധികമുള്ള ബില്ലുകൾ ധനവകുപ്പിന്റെ അനുമതിയില്ലാതെ പാസാക്കി വിതരണം ചെയ്യരുതെന്നായിരുന്നു വാക്കാൽ ട്രഷറികൾക്കു നൽകിയിരിക്കുന്ന നിർദേശം. 

ഇത്തരത്തിൽ ധനവകുപ്പ് അനുമതി നൽകിയ ബില്ലുകൾക്കു പോലും കഴിഞ്ഞയാഴ്ച പണം നൽകുന്നതു തടഞ്ഞു. കാനം രാജേന്ദ്രന്റെ നിര്യാണം കാരണം നവകേരള സദസ്സിന് ഇടവേള നൽകിയതിനാൽ തലസ്ഥാനത്തെത്തിയ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്യോഗസ്ഥരുമായി ധനസ്ഥിതിയെക്കുറിച്ചു കൂടിയാലോചനകൾ നടത്തി. 

ശമ്പളം തടയില്ല: മന്ത്രി ബാലഗോപാൽ

തിരുവനന്തപുരം ∙ സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും സർക്കാർ ജീവനക്കാരുടെ ശമ്പളവും വിരമിച്ചവരുടെ പെൻഷനു വിതരണം ചെയ്യുന്നതു മാറ്റിവയ്ക്കില്ലെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ വ്യക്തമാക്കി. ശമ്പളം തടയുമെന്നു വ്യാപകമായി പ്രചാരണം നടക്കുന്നുണ്ട്. കേന്ദ്രത്തിന്റെ നിസ്സഹകരണമാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്കു മുഖ്യ കാരണം. നികുതി അടക്കമുള്ള വരുമാനങ്ങളിൽ വലിയ മുന്നേറ്റമാണു സംസ്ഥാന സർക്കാർ നടത്തിയത്. തനതു വരുമാനം കൊണ്ടു സാമ്പത്തിക വർഷാവസാന ചെലവുകൾക്കു പണം കണ്ടെത്താനാകുമെന്നാണു സർക്കാർ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ‘മനോരമ’യോടു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com