ഡോ. ഷഹ്നയുടെ മരണം: റുവൈസിന് ജാമ്യം
Mail This Article
കൊച്ചി ∙ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് പിജി വിദ്യാർഥിനി ഡോ. ഷഹ്ന ജീവനൊടുക്കിയെന്ന കേസിലെ ഒന്നാം പ്രതി ഡോ. ഇ.എ. റുവൈസിനു ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഏഴു മുതൽ കസ്റ്റഡിയിലാണെന്നത് കണക്കിലെടുത്താണു ജസ്റ്റിസ് പി.ഗോപിനാഥ് ജാമ്യം അനുവദിച്ചത്. നാലിനാണ് ഷഹ്ന ജീവനൊടുക്കിയത്. ഹർജിക്കാരനും കുടുംബാംഗങ്ങളും വൻതുക സ്ത്രീധനം ചോദിച്ചതാണു ഷഹ്ന ജീവനൊടുക്കാൻ കാരണമെന്നായിരുന്നു പരാതി. റുവൈസിന്റെ പിതാവിനും നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
റുവൈസിനെതിരെയുള്ള ആരോപണങ്ങൾ ഗുരുതരമാണെന്നു കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാരന്റെ സസ്പെൻഷൻ പിൻവലിച്ചു തിരിച്ചെടുക്കുന്നത് ആരോഗ്യവകുപ്പ്, ആരോഗ്യ സർവകലാശാല എന്നിവയുമായി ആലോചിച്ച് അച്ചടക്ക സമിതി തീരുമാനമെടുക്കേണ്ടതാണെന്നു കോളജ് പ്രിൻസിപ്പൽ അറിയിച്ചു.കസ്റ്റഡിയിൽനിന്നു മോചിപ്പിച്ചാൽ പഠനം തുടരാൻ സാധിക്കുമെന്നു ഹർജിക്കാരൻ അറിയിച്ചിരുന്നു. എന്നാൽ ജാമ്യം അനുവദിക്കുന്നത് പിജി പഠനം തുടരാനുള്ള അവകാശമായി വ്യാഖ്യാനിക്കരുതെന്നു കോടതി വ്യക്തമാക്കി.