ADVERTISEMENT

തിരുവനന്തപുരം∙ തിയറ്ററിൽ നിറഞ്ഞോടുന്ന പുതിയ സിനിമ ‘നേരി’ന്റെ ആദ്യ സീൻ മുതൽ ഗണേഷ് കുമാറുണ്ട്; പക്ഷേ, രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസഭയിലേക്കു ഗണേഷ് എത്തിയത് ഇന്റർവലിനു ശേഷമാണ്. 22 വർഷം മുൻപ് അച്ഛന്റെ പകരക്കാരനായി ആദ്യമായി മന്ത്രിക്കസേരയിലെത്തിയ ഗണേഷ് ആ തവണ 22 മാസത്തിനു ശേഷം കുറ്റവിമുക്തനായ അച്ഛനു വേണ്ടി സ്ഥാനമൊഴിഞ്ഞു.  രണ്ടര വർഷം കാത്തിരുന്നു കിട്ടിയ മന്ത്രിക്കസേരയിൽ ഇനി രണ്ടര വർഷം തികച്ചില്ല. എങ്കിലും, മന്ത്രിയായപ്പോഴെല്ലാം പ്രവർത്തനം കൊണ്ടും വിവാദങ്ങൾ കൊണ്ടും നിറഞ്ഞു നിന്ന ഗണേഷ് ഇത്തവണ മന്ത്രിസ്ഥാനം ഉറപ്പിച്ച ശേഷം ആദ്യം പറഞ്ഞ വാചകം ഇങ്ങനെ: ‘എന്നെ വെറുതേ വിവാദങ്ങളിലേക്കു വലിച്ചിഴച്ച് ഉപദ്രവിക്കരുത്!’

സിനിമയിൽ സജീവമായി നിന്ന കാലത്താണ് 2001 ൽ കേരള കോൺഗ്രസ് (ബി) സ്ഥാനാർഥിയായി ഗണേഷ് പത്തനാപുരത്തു രാഷ്ട്രീയത്തിന്റെ മേക്കപ്പിട്ടത്. പിന്നീടു തിരിഞ്ഞു നോക്കേണ്ടി വന്നില്ല. 5 തവണ പത്തനാപുരത്തെ പ്രതിനിധീകരിച്ചപ്പോൾ മൂന്നാം തവണയാണ് മന്ത്രിക്കുപ്പായം. ആദ്യ തവണ ആന്റണി മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായി ആ മേഖലയിൽ പരിഷ്കരണങ്ങൾ കൊണ്ടു വന്നു. രണ്ടാം തവണ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ വനം, സിനിമ മന്ത്രിയായപ്പോൾ സിനിമ മേഖലയിൽ നവീകരണത്തിന്റെ കാലമായിരുന്നു. എൽഡിഎഫിലെത്തിയപ്പോൾ ആദ്യ തവണ എംഎൽഎയായി നിൽക്കേണ്ടിവന്നു. രണ്ടാം പിണറായി സർക്കാരിൽ ഒരു എംഎൽഎ മാത്രമുള്ള ഘടക കക്ഷികൾക്കും മന്ത്രിസ്ഥാനം നൽകാനുള്ള തീരുമാനമുണ്ടായപ്പോൾ തന്നെ ഗണേഷ് മന്ത്രിപദം ഉറപ്പിച്ചിരുന്നു. 
∙വകുപ്പു പ്രഖ്യാപിച്ചശേഷം കൂടുതൽ പറയാം
ഗതാഗത വകുപ്പാണോയെന്ന് ഉറപ്പു പറഞ്ഞിട്ടില്ല. ആണെങ്കിൽ മെച്ചപ്പെടുത്താൻ ചില ആശയങ്ങളുണ്ട്. കെഎസ്ആർടിസിയെ പെട്ടെന്നു ലാഭത്തിലാക്കാമെന്ന മണ്ടത്തരമൊന്നും പറയുന്നില്ല. മുഖ്യമന്ത്രിയുടെ പിന്തുണയോടെ തൊഴിലാളിപ്രശ്നങ്ങൾ പരിഹരിക്കാനും നഷ്ടം കുറയ്ക്കാനും ശ്രമിക്കും.   അഭിനയം മുഖ്യമന്ത്രി അനുവദിച്ചാൽ മാത്രം തുടരും. -കെ.ബി.ഗണേഷ്കുമാർ
വീണ്ടും അമരത്ത് കടന്നപ്പള്ളി
തിരുവനന്തപുരം ∙ മന്ത്രി പദത്തിനായുള്ള കാത്തിരിപ്പ് രാമചന്ദ്രൻ കടന്നപ്പള്ളിക്കു പുതുമയല്ല. 1980ൽ ഇരിക്കൂറിൽ നിന്ന് എംഎൽഎ ആയെങ്കിലും ആദ്യമായി മന്ത്രിയായത് 29 വർഷങ്ങൾക്കു ശേഷമാണ്; അതും വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ മൂന്നാം വർഷത്തിൽ. ജി.സുധാകരൻ കൈവശം വച്ചിരുന്ന ദേവസ്വം വകുപ്പിൽ വിവാദങ്ങൾ നിറഞ്ഞതോടെയാണ് 2009ൽ ആ വകുപ്പ് നൽകി കടന്നപ്പള്ളിയെ മന്ത്രിസഭയിലെടുക്കാൻ എൽഡിഎഫ് തീരുമാനിച്ചത്. 2016ൽ കാത്തിരിപ്പു കൂടാതെ മന്ത്രിസ്ഥാനം തുടക്കം മുതൽ സ്വന്തമാക്കി. മൂന്നാം തവണ മന്ത്രിയാകുന്നതു രണ്ടര വർഷം ഇടവേളയ്ക്കു ശേഷം. 

എ.കെ.ആന്റണിയോടൊപ്പം ഇടതുപക്ഷത്തെത്തിയ കടന്നപ്പള്ളി, ആന്റണി പിന്നീട് മുന്നണി മാറിയപ്പോഴും ഇടതുതാവളം വിട്ടില്ല. എൽഡിഎഫുമായി തുടക്കം മുതലുള്ള ചങ്ങാത്തമാണ് അദ്ദേഹത്തിന്റെ കരുത്ത്. അദ്ദേഹത്തോടൊപ്പം അന്ന് കോൺഗ്രസിൽ നിന്ന് ഇടതുപാളയത്തെത്തിയ എ.കെ.ശശീന്ദ്രനും മന്ത്രിസഭയിലുണ്ടെന്നതാണ് മറ്റൊരു കൗതുകം. 

മുട്ടിനു താഴെയെത്തുന്ന, ജുബ്ബയെന്നും ഷർട്ടെന്നും വിളിക്കാനാകാത്ത, പയ്യന്നൂർ ഖാദിയിൽ തുന്നുന്ന വേറിട്ട കുപ്പായമിടുന്ന കടന്നപ്പള്ളി രാഷ്ട്രീയത്തിലും വേറിട്ട ശബ്ദമാണ്. ആ ശബ്ദം ഒരു ഗായകന്റേതു കൂടിയാണ്. 

രണ്ടു തവണ ദേവസ്വം വകുപ്പും ഒരുതവണ തുറമുഖ വകുപ്പും കൈകാര്യം ചെയ്ത കടന്നപ്പള്ളിയെ ഇത്തവണ തേടിയെത്താനിടയുള്ളതു തുറമുഖ വകുപ്പാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ആരംഭിച്ച വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോയത് ഒന്നാം പിണറായി സർക്കാരിൽ ആ വകുപ്പ് കൈകാര്യം ചെയ്ത രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിലാണ്.
∙തുറമുഖ വകുപ്പു തന്നെ ലഭിക്കുമെന്നാണു പ്രതീക്ഷ
ലഭിക്കുന്ന വകുപ്പ് ഏതായാലും വിശ്വാസ്യതയോടും സത്യസന്ധതയോടും പ്രതിബദ്ധതയോടും പ്രവർത്തിക്കും. കൃത്യസമയത്തു ശക്തവും വ്യക്തവുമായ തീരുമാനമെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയുണ്ട്. തുറമുഖ വകുപ്പു തന്നെ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.-രാമചന്ദ്രൻ കടന്നപ്പള്ളി

English Summary:

K.B. Ganesh Kumar and Ramachandran Kadannappally Profiles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com