ADVERTISEMENT

തിരുവനന്തപുരം∙ കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ 44,528 കോടിയാണ് അടുത്ത വർഷം സംസ്ഥാന സർക്കാർ കടമെടുക്കാൻ ഉദ്ദേശിക്കുന്നത്. ഇൗ തുകയും നികുതി, നികുതി ഇതര വരുമാനങ്ങളും കേന്ദ്രത്തിൽ നിന്നുള്ള നികുതി വിഹിതവും അടക്കം ആകെ പ്രതീക്ഷിക്കുന്ന വരുമാനം 1,84,327 കോടി രൂപയാണ്. ഇതിൽ 15,000 കോടി രൂപയിലേറെ കിഫ്ബിയുടെയും മറ്റും കടമെടുപ്പിന്റെ പേരിൽ‌ അടുത്ത വർഷത്തെ കടമെടുപ്പു പരിധിയിൽ നിന്നു വെട്ടിക്കുറയ്ക്കുമെന്ന് ഉറപ്പുമാണ്. അങ്ങനെയെങ്കിൽ ഇൗ 15,000 കോടിയുടെ കുറവ് സർക്കാർ എങ്ങനെ നികത്തും? അതാണ് മന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റിൽ പറഞ്ഞ പ്ലാൻ ബി.

ഒരു വഴി അടഞ്ഞാൽ‌ മറ്റൊരു വഴി തുറക്കുമെന്നൊക്കെ പറയാമെങ്കിലും പണത്തിനു പകരം പണം തന്നെ വേണമല്ലോ? സംസ്ഥാന സർക്കാരിനു വരുമാന വർധനയ്ക്കായി കാര്യമായ മാർഗങ്ങളൊന്നും ഇനി മുന്നിലില്ലാത്തതിനാൽ പ്ലാൻ ബി സാമ്പത്തിക വിദഗ്ധർക്കു പോലും ഉൗഹിക്കാൻ കഴിയുന്നില്ല. കേന്ദ്രം കടമെടുപ്പു വെട്ടിക്കുറയ്ക്കാതിരുന്നാലോ അടുത്ത കേന്ദ്രമന്ത്രി കൂടുതൽ ഉദാരപൂർവം പെരുമാറിയാലോ സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായാലോ കേരളത്തിനു പ്ലാൻ ബിയിലേക്കു പോകേണ്ടി വരില്ല. അല്ലെങ്കിൽ‌ വരുമാനം കൂട്ടാനോ ചെലവു കുറയ്ക്കാമോ മാർഗം കാണേണ്ടി വരും.

കാലങ്ങളായി പണം ഇല്ലാതെ വരുമ്പോൾ സർക്കാരുകൾ പയറ്റുന്ന ഒരു പ്ലാൻ ബി ഉണ്ട്: പദ്ധതിച്ചെലവുകൾ വെട്ടിക്കുറയ്ക്കുക. അതാണോ മന്ത്രി ബാലഗോപാലിന്റെ മനസ്സിലെ പ്ലാൻ ബി എന്നു വ്യക്തമല്ല. ഇന്നലെ ബജറ്റ് അവതരണത്തിനു ശേഷം ചോദ്യമുയർ‌ന്നപ്പോൾ പ്ലാൻ ബിയെക്കുറിച്ച് ആലോചിക്കേണ്ട സാഹചര്യം വരാതിരിക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്ലാൻ ബി ഇപ്പോൾ ബാലഗോപാലിന്റെ മനസ്സിൽ മാത്രം.

ലൈഫ് മാർച്ച് 31ന് മുൻപ് 4,25,000 വീട് പൂർത്തിയാക്കും

തിരുവനന്തപുരം ∙ ലൈഫ് മിഷൻ പദ്ധതിയിൽ ഈ വർഷം മാർച്ച് 31ന് അകം 4,25,000 വീടുകൾ പൂർത്തീകരിക്കുമെന്നും 2025 മാർച്ച് 31ന് അകം വീട് ലഭിച്ച കുടുംബങ്ങളുടെ എണ്ണം 5 ലക്ഷത്തിൽ എത്തിക്കുമെന്നും പ്രഖ്യാപനം. 2 വർഷംകൊണ്ട് 10,000 കോടി രൂപയുടെ നിർമാണപ്രവർത്തനം പൂർത്തിയാക്കും. ലൈഫ് പദ്ധതിക്കായി 1132 കോടി രൂപ ബജറ്റിൽ വകയിരുത്തി. കേന്ദ്ര പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജനയുടെ ഗ്രാമീൺ, അർബൻ പദ്ധതികൾക്കു ബ്രാൻഡിങ് നൽകണമെന്ന കേന്ദ്ര നിബന്ധന നിരാകരിച്ചെങ്കിലും വരുന്ന സാമ്പത്തികവർഷം 399 കോടി രൂപ കേന്ദ്രവിഹിതമായി പ്രതീക്ഷിക്കുന്നുണ്ട്. സംസ്ഥാന വിഹിതമായി 133 കോടി രൂപ വകയിരുത്തി. ലൈഫ് പദ്ധതിക്കു കേരള നഗര ഗ്രാമവികസന ധനകാര്യ കോർപറേഷൻ ഹഡ്കോയിൽ നിന്നെടുത്ത വായ്പയുടെ ക്ലെയിം തീർപ്പാക്കാനുള്ള സഹായമായി 305.68 കോടി രൂപ നീക്കിവച്ചു.

റബർ കർഷകർക്ക് നിരാശ

തിരുവനന്തപുരം ∙ കിലോയ്ക്ക് 10 രൂപയുടെ താങ്ങുവില വർധന മാത്രം; റബർ കർഷകർക്ക് നിരാശ. താങ്ങുവില 170 രൂപയെന്നത് 180 രൂപയാക്കി. 165 രൂപയാണ് ഇന്നലെ റബർ ബോർഡ് വില. ഉൽപാദനച്ചെലവ് 200നു മുകളിൽ ആണെന്നു കർഷകർ പറയുന്നു. താങ്ങുവില 20 രൂപ വർധിപ്പിച്ചത് 2021ലെ ബജറ്റിലായിരുന്നു. 150 ൽ നിന്നു 170 രൂപയായിട്ടാണ് അന്ന് വില ഉയർത്തിയത്. താങ്ങുവില 250 രൂപയാക്കി ഉയർത്താൻ കേന്ദ്ര സർക്കാരിന്റെ സഹായം അഭ്യർഥിച്ചെങ്കിലും ചെവിക്കൊണ്ടില്ലെന്നു മന്ത്രി പറഞ്ഞു.

മുതിർന്നവർക്കായി കെയർ സെന്റർ

തിരുവനന്തപുരം ∙ യുവജനങ്ങൾ വിദേശത്തേക്കു കുടിയേറുന്ന സാഹചര്യത്തിൽ അവരുടെ രക്ഷിതാക്കളെ സംരക്ഷിക്കുന്ന കെയർ സെന്ററുകൾ പ്രോത്സാഹിപ്പിച്ച് പുതിയ വരുമാനമേഖല സൃഷ്ടിക്കും. ലോക കേരളസഭകളുടെ ആവശ്യംകൂടി പരിഗണിച്ചാണിത്. 

സംസ്ഥാന ജനസംഖ്യയുടെ 20% അതിവേഗം 60 വയസ്സിനു മുകളിലുള്ളവരായി മാറും. ഇവർക്കു തുണയാകാൻ കുടുംബാംഗങ്ങൾ നാട്ടിലുണ്ടാകണമെന്നില്ല. ആരോഗ്യ പ്രവർത്തകരും നഴ്സുമാരും വേണ്ടത്രയുള്ള കേരളത്തിലെ പ്രകൃതിസുന്ദര സ്ഥലങ്ങളിൽ സ്വകാര്യ മേഖലയുടെ സഹായത്തോടെ കെയർ സെന്ററുകൾ സ്ഥാപിച്ച് ആരോഗ്യപരിചരണവും സംരക്ഷണവും നൽകുന്ന പദ്ധതി ആവിഷ്കരിക്കും. വിശ്രമജീവിതത്തിനും പരിചരണത്തിനുമായി പുറത്തുനിന്നുപോലും ആളുകളെത്തുന്ന കെയർ ഹബ്ബായി കേരളം മാറുന്നത് സമ്പദ്‌വ്യവസ്ഥയ്ക്കു മുതൽക്കൂട്ടാകുമെന്നാണു വിലയിരുത്തൽ.

വാർധക്യ സൗഹൃദഭവനം

തിരുവനന്തപുരം ∙ മുതിർന്ന പൗരരുടെ മാനസിക, ശാരീരിക സൗഖ്യം ഉറപ്പാക്കി ചെലവുകുറഞ്ഞ വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്ന ‘വാർധക്യ സൗഹൃദ ഭവനം’ പദ്ധതി പ്രഖ്യാപിച്ചു. കായിക, വിനോദസൗകര്യങ്ങളും സുരക്ഷാസംവിധാനവും ഉൾപ്പെടെയുള്ള വെൽനെസ് സെന്ററുകളായിരിക്കും ഇവ. ഇതിനായി ഭവന നിർമാണ ബോർഡിന് അനുവദിച്ചിട്ടുള്ള തുകയിൽനിന്ന് 2 കോടി രൂപ നീക്കിവച്ചു. നിലവിൽ കോട്ടയത്തെ ഗാന്ധിനഗർ, തിരുവനന്തപുരത്തെ നെട്ടയം എന്നിവിടങ്ങളിൽ ബോർഡിനുള്ള ഭൂമിയിലാണ് പദ്ധതി ആലോചിക്കുന്നത്. എംഎൻ ലക്ഷം വീട് ഭവനപദ്ധതിയിൽ നിർമിച്ച 9004 വീടുകളുടെ പുനർനിർമാണത്തിനു സുവർണഭവനം, നവയുഗ എന്നീ പദ്ധതികൾക്കായി 10 കോടി രൂപ വകയിരുത്തി. 

English Summary:

Kerala government plans to borrow fourty four crores next year with the approval of the central government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com