ADVERTISEMENT

∙ വല്ലാത്ത കരയാണ് വടകര. ഇടതു ശക്തികേന്ദ്രമായിരിക്കുമ്പോഴും യുഡിഎഫിനെ ജയിപ്പിക്കുന്ന മണ്ഡലം. കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് സ്വാധീനമേഖല. കൊല്ലപ്പെട്ടു വർഷങ്ങൾ കഴിഞ്ഞും ടി.പി.ചന്ദ്രശേഖരൻ നിത്യചർച്ചയാകുന്ന മണ്ഡലം. ടി.പി വധക്കേസിലെ ഹൈക്കോടതി വിധിക്കു പിന്നാലെയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ്.

Read also: ഭരണം കിട്ടിയാൽ 2 രാജ്യസഭാ സീറ്റ് നൽകാമെന്ന് കോൺഗ്രസ്; ഭാവിയിലെ ഒഴിവു കണ്ട് പിന്മാറില്ലെന്ന് ലീഗ്

പ്രഖ്യാപനം വന്നില്ലെങ്കിലും യുഡിഎഫിനു വേണ്ടി കോൺഗ്രസിന്റെ സിറ്റിങ് എംപി കെ.മുരളീധരനും എൽഡിഎഫിനു വേണ്ടി മുൻമന്ത്രി കെ.കെ.ശൈലജയുമാകും മത്സരിക്കുകയെന്ന് ഏറക്കുറെ ഉറപ്പ്. എൻഡിഎ സ്ഥാനാർഥിയുടെ കാര്യത്തിലാണു തീരുമാനമാകാനുള്ളത്.

സിപിഎമ്മിനും കോൺഗ്രസിനും പുറമേ, പിഎസ്പി, എസ്എസ്പി എന്നീ സോഷ്യലിസ്റ്റ് പാർട്ടികളെയും ജയിപ്പിച്ച ചരിത്രമുണ്ട് വടകരയ്ക്ക്. കോൺഗ്രസ്, കോൺഗ്രസ് (യു), കോൺഗ്രസ് (എസ്) ടിക്കറ്റുകളിലായി കെ.പി.ഉണ്ണിക്കൃഷ്ണൻ 1971 മുതൽ 1991 വരെ തുടർച്ചയായി ആറുതവണ ജയിച്ച സീറ്റ്. 1996ൽ ഒ.ഭരതനിലൂടെ സിപിഎമ്മിന്റേതായ മണ്ഡലം 2009ൽ ആർഎംപി രൂപീകരണത്തോടെ കൈവിട്ടുപോയി. 2012ൽ ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതോടെ മണ്ഡലം യുഡിഎഫിലേക്കു കൂടുതൽ ചാഞ്ഞു.

മുല്ലപ്പള്ളി രാമചന്ദ്രൻ തുടർച്ചയായി രണ്ടുതവണ ജയിച്ച സീറ്റ് തിരിച്ചുപിടിക്കാൻ സിപിഎം കഴിഞ്ഞ തവണ പി.ജയരാജനെത്തന്നെ രംഗത്തിറക്കിയപ്പോൾ കെ.മുരളീധരൻ ആയിരുന്നു കോൺഗ്രസിന്റെ മറുപടി. രാഹുൽ തരംഗം ആഞ്ഞടിക്കുക കൂടി ചെയ്തതോടെ മുരളിക്ക് 84,663 വോട്ടിന്റെ ആധികാരിക ജയം.

പാർട്ടി ഇതര വോട്ടുകളും സമാഹരിക്കാൻ കഴിയുന്ന പൊതു സ്വീകാര്യതയുള്ള സ്ഥാനാർഥി വേണമെന്നാണ് ഇക്കുറി സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടത്. കെ.കെ.ശൈലജയ്ക്കുള്ള ജനപ്രീതിയിലും സ്ത്രീ–നിഷ്പക്ഷ വോട്ടർമാർക്കിടയിൽ അവർക്കു ചെലുത്താൻ കഴിയുന്ന സ്വാധീനത്തിലുമാണ് പാർട്ടിയുടെ പ്രതീക്ഷ.

‘ഏതു സ്ഥാനാർഥി വന്നാലും ചർച്ചയാകുക സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം തന്നെ’ എന്നു വടകര എംഎൽഎയും ടി.പിയുടെ ഭാര്യയുമായ കെ.കെ.രമ ഓർമിപ്പിക്കുന്നു. ടി.പി വധക്കേസിൽ പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചെന്നു മാത്രമല്ല, വിചാരണക്കോടതി വിട്ടയച്ച 2 സിപിഎം നേതാക്കൾകൂടി കുറ്റക്കാരെന്നു വിധിക്കുകയും ചെയ്തു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം മട്ടന്നൂരിൽ നേടിയ ശൈലജ ഈ സാഹചര്യത്തെ എങ്ങനെ പ്രതിരോധിക്കും ? കാത്തിരുന്നുകാണാം.

English Summary:

Loksabha Election 2024: Vadakara Constituency Writeup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com