യുദ്ധത്തിന് റഷ്യയിലേക്ക് മനുഷ്യക്കടത്ത്: തിരിച്ചെത്തിയത് 30 മലയാളികൾ
Mail This Article
തിരുവനന്തപുരം∙ യുക്രെയ്നെതിരെ യുദ്ധം ചെയ്യാൻ റഷ്യയിലേക്കു കടത്തിയവരിൽ ഇതുവരെ രക്ഷപ്പെട്ടു കേരളത്തിലെത്തിയതു 30 പേർ. ഇവരിൽ 26 പേർ തിരുവനന്തപുരം സ്വദേശികളും നാലു പേർ കൊല്ലം സ്വദേശികളുമാണ്. റഷ്യൻ പൗരത്വം സ്വീകരിച്ച ഏജന്റ് സന്തോഷ് എന്ന അലക്സ് തിരുവനന്തപുരം തുമ്പ സ്വദേശിയായതിനാലാണു കൂടുതൽ യുവാക്കളെ ഇവിടെനിന്നു റിക്രൂട്ട് ചെയ്തത്. അഞ്ചുതെങ്ങ് സ്വദേശികളായ പ്രിൻസ്, വിനീത്, ടിനു എന്നിവരുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽനിന്നായി നൂറിലേറെപ്പേരാണു റഷ്യയിൽ കുടുങ്ങിക്കിടക്കുന്നത്. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം കേന്ദ്രസർക്കാർ തുടങ്ങിയിട്ടുണ്ട്. റഷ്യൻ പൗരനായ അലക്സിനെ അറസ്റ്റ് ചെയ്തു നാട്ടിലെത്തിക്കാനുള്ള അനുമതിക്കുവേണ്ടിയാണു കാക്കുന്നതെന്നാണു വിവരം.
അലക്സിനു വേണ്ടി പ്രധാന ഏജന്റായി പ്രവർത്തിച്ചതു ബന്ധു കൂടിയായ തുമ്പ സ്വദേശി പ്രിയൻ എന്ന യേശുദാസാണ്. യുവാക്കളെല്ലാം പ്രിയനാണു പണം നൽകിയിരുന്നത്. തുമ്പ സ്വദേശി ഡോമിരാജ് വഴിയും ഏതാനും പേർ പോയിരുന്നെങ്കിലും ഈ പണവും എത്തിയതു പ്രിയന്റെ കയ്യിലേക്കായിരുന്നു. പ്രിയനു നൽകാൻ യുവാക്കളിൽനിന്നു വാങ്ങിവച്ചിരുന്ന 46 ലക്ഷം രൂപ സിബിഐ ഡോമിയുടെ വീട്ടിൽനിന്നു പിടിച്ചെടുത്തിരുന്നു. ഇന്നലെയും ഡോമിയുടെ വീട്ടിൽ സിബിഐ സംഘമെത്തി. എന്നാൽ പ്രിയനും ഡോമിയും ഒളിവിലാണ്.