രാമകൃഷ്ണന് അധിക്ഷേപം: പൊലീസ് അന്വേഷണം വേണമെന്ന് പട്ടികജാതി – പട്ടികഗോത്ര കമ്മിഷൻ
Mail This Article
തിരുവനന്തപുരം∙ നർത്തകൻ ആർഎൽവി രാമകൃഷ്ണനെതിരെ നിറത്തിന്റെ പേരിൽ അധിക്ഷേപ പരാമർശം നടത്തിയ നൃത്താധ്യാപിക സത്യഭാമയ്ക്കെതിരെ പൊലീസ് അന്വേഷണം വേണമെന്നു പട്ടികജാതി–പട്ടികഗോത്ര കമ്മിഷൻ ഡിജിപിയോട് ആവശ്യപ്പെട്ടു. 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് കമ്മിഷന് നൽകണം.
കറുത്ത നിറമുള്ള കലാകാരൻമാരെ സത്യഭാമ ജാതീയമായി അധിക്ഷേപിച്ചെന്നു ചൂണ്ടിക്കാട്ടി കമ്മിഷനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമ നടപടികളെടുക്കും. മനുഷ്യാവകാശ കമ്മിഷൻ ഇക്കാര്യത്തിൽ കേസ് എടുത്തിരുന്നു. വിവാദ പരാമർശം സംബന്ധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് തൃശൂർ ജില്ലാ പൊലീസ് മേധാവിയോടും സാംസ്കാരിക വകുപ്പ് സെക്രട്ടറിയോടും നിർദേശിച്ചിരിക്കുന്നത്. നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ആർഎൽവി രാമകൃഷ്ണൻ പറഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ ആരും പൊലീസിൽ പരാതിപ്പെട്ടിട്ടില്ല.
സത്യഭാമയുടെ രാഷ്ട്രീയ ബന്ധം സംബന്ധിച്ചും സമൂഹ മാധ്യമങ്ങളിൽ വിവാദം മുറുകുകയാണ്. സത്യഭാമ ബിജെപി അംഗമാണെന്നും എന്നാൽ വിവാദമായതോടെ അംഗത്വം സ്വീകരിക്കുന്ന ചിത്രം സമൂഹ മാധ്യമ അക്കൗണ്ടുകളിൽ നിന്നു പാർട്ടി നീക്കിയെന്നുമാണ് ആരോപണം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സത്യഭാമ സാംസ്കാരിക വകുപ്പിനു കീഴിലുള്ള വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ ഭരണ സമിതി അംഗമായിരുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് ബിജെപി അനുഭാവികൾ തിരിച്ചടിക്കുന്നത്. സിപിഎം നേതാവായ മുൻ മന്ത്രിയാണ് സംസ്കൃതി ഭവൻ ഭരണ സമിതി അംഗമാക്കിയതെന്നാണു സത്യഭാമ പറഞ്ഞത്.