സാക്ഷി മൊഴികളുടെ പകർപ്പ്: നടൻ ദിലീപിന്റെ അപ്പീൽ തള്ളി
Mail This Article
കൊച്ചി∙ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അന്വേഷണത്തിൽ എടുത്ത സാക്ഷി മൊഴികളുടെ പകർപ്പ് അതിജീവിതയ്ക്ക് നൽകാനുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദേശത്തിനെതിരെ നടൻ ദിലീപ് നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.
ജസ്റ്റിസ് എൻ.നഗരേഷ്, ജസ്റ്റിസ് പി.എം. മനോജ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്. തീർപ്പായ കേസിൽ നൽകിയ ഉപഹർജിയിലാണു സിംഗിൾ ബെഞ്ച് നിർദേശമെന്നും ഇത് സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾക്കു വിരുദ്ധമാണെന്നുമായിരുന്നു ദിലീപിന്റെ വാദം. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡ് കോടതിയിലിരിക്കെ അനധികൃതമായി പരിശോധിച്ചെന്ന പരാതിയിലാണു ഹൈക്കോടതി നിർദേശപ്രകാരം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി എൻക്വയറി നടത്തിയത്.
അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു താനാണു പരാതി നൽകിയതെന്നും സാക്ഷി മൊഴി പകർപ്പ് ലഭിക്കാൻ തനിക്ക് അവകാശമുണ്ടെന്നുമായിരുന്നു അതിജീവിതയുടെ വാദം. അന്തസ്സ് സംരക്ഷിക്കാനുള്ള തന്റെ മൗലികാവകാശത്തെയാണു ചോദ്യം ചെയ്യുന്നത്. മൊഴിപ്പകർപ്പ് നൽകാനാവില്ലെന്ന് പറയാനുള്ള അവകാശം പ്രതിക്കില്ലെന്നും കേസ് വൈകിപ്പിക്കാനുള്ള ശ്രമമാണിതെന്നും അതിജീവിതയ്ക്കായി സുപ്രീം കോടതി അഭിഭാഷകൻ ഗൗരവ് അഗർവാൾ വാദിച്ചു. പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ 2024 ജനുവരി 8ലെ എൻക്വയറി റിപ്പോർട്ട് നിയമപരമല്ലാത്തതിനാൽ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത മറ്റൊരു ഉപഹർജി നൽകിയിരുന്നു. ഇതിൽ വേനലവധിക്കുശേഷം വാദം കേൾക്കും.