ഫാത്തിമ തസ്കിയയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി
Mail This Article
മഞ്ചേരി ∙ സ്കൂട്ടർ അപകടത്തിൽ മരിച്ച എംബിബിഎസ് വിദ്യാർഥിനി ഫാത്തിമ തസ്കിയയ്ക്ക് നാട് വിട ചൊല്ലി. കൽപറ്റ പിണങ്ങോട്ട് ബുധനാഴ്ച രാത്രിയുണ്ടായ അപകടത്തിലാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) മുൻ ചെയർമാൻ ഒ.എം.എ.സലാമിന്റെ മകൾ ഫാത്തിമ തസ്കിയ (23) മരിച്ചത്. ബന്ധുക്കളും നാട്ടുകാരും സഹപാഠികളും ഉൾപ്പെടെ വൻ ജനാവലി അന്ത്യാഞ്ജലി അർപ്പിക്കാൻ കിഴക്കേത്തലയിലെ വീട്ടിലെത്തി. മഞ്ചേരി സെൻട്രൽ പള്ളിയിൽ കബറടക്കം നടത്തി.
പിഎഫ്ഐ നിരോധനവുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന പിതാവ് ഒ.എം.എ.സലാം തിഹാർ ജയിലിൽനിന്ന് വിമാനമാർഗം ഇന്നലെ രാവിലെ കോയമ്പത്തൂരിലും അവിടെനിന്ന് റോഡ് മാർഗം ഉച്ചയോടെ വീട്ടിലുമെത്തി. ജനാസ നമസ്കാരത്തിന് അദ്ദേഹം നേതൃത്വം നൽകി.
കബറടക്കത്തിൽ പങ്കെടുക്കാൻ 3 ദിവസത്തേക്കാണ് എൻഐഎ കോടതി ഉപാധികളോടെ പരോൾ അനുവദിച്ചത്. ദിവസം 6 മണിക്കൂർ വീട്ടിൽ ചെലവഴിക്കാമെന്നും മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നുമാണ് വ്യവസ്ഥ. പരോൾ കാലാവധി തീരുന്ന നാളെ വൈകിട്ട് വിമാനമാർഗം ഡൽഹിയിലേക്ക് തിരിക്കും.