ഭർത്താവ് മരിച്ച യുവതിയോട് വിവാഹാഭ്യർഥന; നിരസിച്ചതിന് വീട്ടുകാരെയടക്കം വെട്ടി; പ്രതി പിടിയിൽ
Mail This Article
മാന്നാർ (ആലപ്പുഴ) ∙ വിവാഹാഭ്യർഥന നിരസിച്ചതിനു പിന്നാലെ യുവതിയുടെ വീട്ടിലെത്തി യുവാവ് അഞ്ചുപേരെ വെട്ടിപ്പരുക്കേൽപിച്ചു. ചെന്നിത്തല കാരാഴ്മ മൂശാരിപ്പറമ്പിൽ റാഷുദ്ദീൻ (48), ഭാര്യ നിർമല (55), മകൻ സുജിത് (33), മകൾ സജിന (24), റാഷുദ്ദീന്റെ സഹോദരീ ഭർത്താവ് കാരാഴ്മ എടപ്പറമ്പിൽ ബിനു (47) എന്നിവർക്കാണു പരുക്കേറ്റത്. ഇവരെ ആക്രമിച്ച സമീപവാസി കാരാഴ്മ നമ്പോഴിൽ തെക്കേതിൽ രഞ്ജിത് രാജേന്ദ്രനെ (വാസു –32) പൊലീസ് പിടികൂടി. വെള്ളി രാത്രി 10നാണു സംഭവം.
കുവൈത്തിൽ നഴ്സായ സജിനയോടു രഞ്ജിത് വിവാഹാഭ്യർഥന നടത്തിയിരുന്നു. എന്നാൽ സജിന ഇതു നിരസിച്ചു. പ്രകോപിതനായ രഞ്ജിത് സജിന നാട്ടിലെത്തിയ ദിവസം തന്നെ വെട്ടുകത്തിയും ചെറിയ കത്തിയും ഉപയോഗിച്ചു സജിനയുടെ വീട്ടിലെത്തി അക്രമം നടത്തുകയായിരുന്നു. സജിനയുടെ നിലവിളി കേട്ട് ഓടിയെത്തിയ മറ്റുള്ളവരെയും രഞ്ജിത്ത് ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ റാഷുദ്ദീനെയും സജിനയെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും അപകടനില തരണം ചെയ്തു.
സജിനയുടെ ഭർത്താവിന്റെ മരണശേഷമാണു രഞ്ജിത്ത് വിവാഹാഭ്യർഥന നടത്തിയത്. രഞ്ജിത്തിന്റെ സ്വഭാവദൂഷ്യം കാരണം സജിന വിവാഹാഭ്യർഥന നിരസിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.