വോട്ടു ചെയ്യാനെത്തിയ ആളിന് 51,000 രൂപയുടെ കെട്ട് കിട്ടി
Mail This Article
തിരുവനന്തപുരം ∙ മലയിൻകീഴ് പഞ്ചായത്തിലെ മച്ചേൽ എൽപി സ്കൂളിൽ 112–ാം ബൂത്തിൽ വോട്ടു ചെയ്യാനെത്തിയ ആളിന് 51,000 രൂപയുടെ കെട്ട് ലഭിച്ചു. ഇന്നലെ രാവിലെ എട്ടരയോടെ വോട്ടുചെയ്യാൻ വരിയിൽ നിൽക്കുമ്പോഴാണ് മച്ചേൽ സ്വദേശിക്കു പണം കിട്ടിയത്.
ബൂത്തിന്റെ വാതിൽപടിയിൽ കിടന്ന പൊതി എടുത്തു തുറന്നു നോക്കിയപ്പോഴാണ് പണം കണ്ടത്. 500 രൂപയുടെ 101 നോട്ടുകളും 200 രൂപയുടെ ഒരു നോട്ടും 100 രൂപയുടെ 3 നോട്ടും ഒന്നിച്ച് അടുക്കി റബർ ബാൻഡ് ഇട്ട നിലയിലായിരുന്നു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പഞ്ചായത്തംഗം അനിൽകുമാറിനെ തുക ഏൽപിച്ചു. മലയിൻകീഴ് പൊലീസും തിരഞ്ഞെടുപ്പ് പരിശോധകരായ സ്റ്റാറ്റിസ്റ്റിക്കൽ സർവൈലൻസ് സംഘവും എത്തി.
സർവൈലൻസ് സംഘം തുക ഏറ്റുവാങ്ങി പരിശോധനകൾക്കു ശേഷം മലയിൻകീഴ് സബ് ട്രഷറിയിൽ കൈമാറി. സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നും ആരുടെയെങ്കിലും പക്കൽനിന്നു നഷ്ടപ്പെട്ട പണമാകും ഇതെന്നും അന്വേഷണ സംഘം പറഞ്ഞെങ്കിലും അവകാശികൾ ആരും ബന്ധപ്പെട്ടിട്ടില്ല.