ADVERTISEMENT

തിരുവനന്തപുരം ∙ ധനവകുപ്പിലെ ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിക്കുറയ്ക്കണമെന്നു ശുപാർശ ചെയ്ത പൊതുഭരണ വകുപ്പ് (ജിഎഡി) സ്വന്തം വകുപ്പിൽ നടത്തിയ പഠനത്തിൽ വിലയിരുത്തിയത് ആരെയും കുറയ്ക്കേണ്ടതില്ലെന്ന്. മാത്രമല്ല, ചില തസ്തികകളിൽ ആളെ കൂട്ടണമെന്നും ശുപാർശ ചെയ്തു. അധികാരം വെട്ടിക്കുറച്ച് ധനവകുപ്പിനെ തങ്ങളുടെ കാൽക്കീഴിലാക്കാനുള്ള നീക്കമാണു പൊതുഭരണ വകുപ്പ് നടത്തുന്നതെന്നാണു ധനവകുപ്പിലെ ജീവനക്കാരുടെ ആരോപണം. പൊതുഭരണ വകുപ്പ് നടത്തുന്ന പഠനങ്ങൾ നിഷ്പക്ഷമെങ്കിൽ എന്തുകൊണ്ട് സ്വന്തം വകുപ്പിൽ നടത്തിയ പഠനത്തിൽ‌ അതു കാട്ടിയില്ല എന്നാണു മറ്റു വകുപ്പുകളുടെ ചോദ്യം. 

പൊതുഭരണ വകുപ്പ് സ്വന്തം വകുപ്പിൽ നടത്തിയ പഠനത്തിൽ അഡിഷനൽ സെക്രട്ടറിമാരുടെ എണ്ണം 48, ജോയിന്റ് സെക്രട്ടറി 45, ഡപ്യൂട്ടി സെക്രട്ടറി 50, അണ്ടർ സെക്രട്ടറി 124 എന്നിങ്ങനെ തുടരണമെന്നാണു നിർദേശിച്ചിരിക്കുന്നത്. സെക്‌ഷൻ ഓഫിസർ 359ൽ നിന്നു 363, അസിസ്റ്റന്റുമാർ 996ൽ നിന്ന് 1040 എന്നിങ്ങനെ കൂട്ടണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ, ധനവകുപ്പിൽ അഡിഷനൽ സെക്രട്ടറി 20ൽ നിന്നു 14, ജോയിന്റ് സെക്രട്ടറി 39ൽ നിന്നു 33, ഡപ്യൂട്ടി സെക്രട്ടറി 26ൽ നിന്ന് 25, അണ്ടർ സെക്രട്ടറി 66ൽ നിന്ന് 61, അക്കൗണ്ട്സ് ഓഫിസർ 36ൽ നിന്നു 32, സെക്‌ഷൻ ഓഫിസർ 99ൽ നിന്ന് 88 എന്നിങ്ങനെ വെട്ടിക്കുറയ്ക്കണമെന്നാണു ശുപാർശ. 

ധനവകുപ്പിലെ വെട്ടിക്കുറയ്ക്കൽ ശുപാർശയിൽ ഇനി മുഖ്യമന്ത്രിയോ മന്ത്രിസഭയോ ആണു തീരുമാനമെടുക്കേണ്ടത്. മുഖ്യമന്ത്രി വിദേശയാത്ര കഴിഞ്ഞു മടങ്ങിയെത്തിയാൽ ഉടൻ തീരുമാനമുണ്ടാകുമെന്നാണു കരുതുന്നത്. ശുപാർശ നടപ്പാക്കാൻ പൊതുഭരണ വകുപ്പും നടപ്പാക്കാതിരിക്കാൻ‌ ധനവകുപ്പും സജീവനീക്കം ആരംഭിച്ചു. 

കിഫ്ബി പൂട്ടുമെന്നും റിപ്പോർട്ട്

തിരുവനന്തപുരം ∙ കിഫ്ബിയും പെൻഷൻ കമ്പനിയും നിർത്തലാക്കുമെന്നു പൊതുഭരണ വകുപ്പിനു കീഴിലെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ്. കിഫ്ബിയും പെൻഷൻ കമ്പനിയും പ്രത്യേക ഉദ്ദേശ്യത്തോടെ രൂപീകരിച്ച കമ്പനികളാണെന്നും ലക്ഷ്യം പൂർത്തീകരിക്കുന്നതോടെ ഇവ പ്രവർത്തനം നിർത്തുമെന്നുമാണ് വകുപ്പുകളെക്കുറിച്ചുള്ള പഠന റിപ്പോർട്ടിലെ പരാമർശം. കിഫ്ബി തിരുവനന്തപുരത്ത് കോടികൾ മുടക്കി ആസ്ഥാന ഓഫിസ് നിർമിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. 

English Summary:

General Administration Department (GAD), recommended to reduce number of officers in finance department

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com