ADVERTISEMENT

തൃശൂർ ∙ പുഴയ്ക്കലിൽ കാറിൽ നിന്നു 330 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ നിർണായക വഴിത്തിരിവ്. ബെംഗളൂരു കേന്ദ്രീകരിച്ചു ദക്ഷിണേന്ത്യയാകെ എംഡിഎംഎ വിൽപന നടത്തുന്ന ‘വിക്കീസ് ഗ്യാങ്’ എന്ന ലഹരിക്കടത്തു സംഘത്തിന്റെ തലവനടക്കം 2 പേർ കൂടി അറസ്റ്റിൽ. കർണാടക സ്വദേശിയും വിക്കീസ് ഗ്യാങ്ങിന്റെ തലവനുമായ വിക്രം (26), ഗുരുവായൂർ ചൊവ്വല്ലൂർപ്പടി അമ്പലത്തു റിയാസ് (35) എന്നിവരെയാണ് സിറ്റി ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്. 

പൊലീസ് തിരയുന്നത് മനസ്സിലാക്കിയ ഇവരെ ബെംഗളൂരുവിൽ നിന്നു ഗോവ, മഹാരാഷ്ട്ര, മൈസൂരു തുടങ്ങിയ നഗരങ്ങളിലൂടെ 3 ദിവസം കൊണ്ടു 2500 കിലോമീറ്ററോളം കാറിൽ പിന്തുടർന്നാണു പൊലീസ് ഇവരെ സാഹസികമായി പിടികൂടിയത്. ആഴ്ചകൾക്കു മുൻപ‍ു പുഴയ്ക്കൽ പാടത്തു കാറിൽ ലഹരിമരുന്നു കടത്തുന്നതിനിടെ കാസർകോട് സ്വദേശി നജീബ്, ഗുരുവായൂർ സ്വദേശി ജിതേഷ് കുമാർ‌ എന്നിവർ പിടിക്കപ്പെട്ടതിൽ നിന്നാണു സുപ്രധാന ഓപ്പറേഷന്റെ തുടക്കം.

ഇവരെ ചോദ്യംചെയ്തപ്പോൾ ബെംഗളൂരു കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വലിയ റാക്കറ്റിനെക്കുറിച്ചു വിവരം ലഭിച്ചു. ചാവക്കാട്, ഗുരുവായൂർ എന്നിവിടങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും എറണാകുളം, തൃശൂർ‌  ജില്ലകളിലെ വിവിധ ഹോട്ടലുകൾ കേന്ദ്രീകരിച്ചു ഡിജെ പാർട്ടികളിലേക്കും കൊച്ചിയിലെ സിനിമ ലൊക്കേഷനുകളിലേക്കും ചില സിനിമ പ്രവർത്തകർക്കും ‘ഹാപ്പിനെസ്’, ‘ഓൺ വൈബ്’ എന്ന പേരുകളിൽ ലഹരി വസ്തുക്കൾ എത്തിക്കുന്നതു റിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്നു പൊലീസ് കണ്ടെത്തി. ഒളിവിൽ കഴിഞ്ഞിരുന്ന ചെന്നൈയിലെ കേന്ദ്രത്തിൽ നിന്നാണു റിയാസിനെ പിടികൂടിയത്. 

വിക്കീസ് ഗ്യാങ്ങിനെ മറ്റുള്ളവരെക്കുറിച്ചും പൊലീസിനു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവർക്കു ലഹരി എത്തിച്ചു കൊടുക്കുന്നവരുടെയും ഇവരി‍ൽ നിന്നു ലഹരിവസ്തുക്കൾ വാങ്ങി വിൽപന നടത്തുന്നവരുടെയും സാമ്പത്തിക വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. 

English Summary:

MDMA Trafficking: 'Vicky's Gang' leader Vikram and his gang member arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com