ADVERTISEMENT

വൈപ്പിൻ (കൊച്ചി) ∙ വനിതാ ഓട്ടോറിക്ഷാ ഡ്രൈവറെ ഓട്ടം വിളിച്ച യാത്രക്കാർ മർദിച്ചവശയാക്കി ബീച്ചിൽ തള്ളി. കുഴുപ്പിള്ളി ചെറുവൈപ്പ് കിഴക്കു തച്ചാട്ടുതറ ജയയ്ക്കാണ് (38) ഗുരുതരമായി പരുക്കേറ്റത്. തിങ്കളാഴ്ച രാത്രി 10 മണിയോടെ ചാത്തങ്ങാട് ബീച്ചിലാണ് സംഭവം. ആക്രമണം നടത്തിയ 3 പേർ ജയയുടെ മൊബൈലും തട്ടിയെടുത്തു കടന്നുകളഞ്ഞു. മർദനത്തിൽ ജയയുടെ 3 വാരിയെല്ലുകൾക്കു പൊട്ടലുണ്ട്. നട്ടെല്ലിനും ശ്വാസകോശത്തിനും ക്ഷതമേൽക്കുകയും ചെയ്തു. കട്ടികൂടിയ എന്തോ വസ്തു ഉപയോഗിച്ചു മർദിച്ചതായാണു സൂചനയെന്നു ഡോക്ടർമാർ പറഞ്ഞു. 

കുഴുപ്പിള്ളി പള്ളത്താംകുളങ്ങര സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്ന ജയയെ ബസിൽ വന്നിറങ്ങിയ ഒരാളാണു തിങ്കളാഴ്ച വൈകിട്ടു സമീപത്തുള്ള ആശുപത്രിയിലേക്കു പോകാനായി ഓട്ടം വിളിച്ചത്. അപകടത്തിൽപ്പെട്ട ബന്ധു അവിടെ ചികിത്സയിൽ ഉണ്ടെന്നാണു പറഞ്ഞത്. അവിടെ എത്തിയപ്പോൾ രോഗിയെ കളമശേരി മെഡിക്കൽ കോളജിലേക്കു മാറ്റിയെന്നും അവിടേക്കു പോകണമെന്നും ആവശ്യപ്പെട്ടു. 2 പേർ കൂടി ഓട്ടോയിൽ കയറി. യാത്രക്കാരുടെ നിർദേശപ്രകാരം ഓട്ടോ പല സ്ഥലങ്ങളിലും നിർത്തി നിർത്തിയാണു കളമശേരിയിൽ എത്തിയത്. 

തിരികെ പോകവേ, ചാത്തങ്ങാട് എത്തിയപ്പോൾ ബീച്ചിൽ തങ്ങളുടെ ബൈക്ക് വച്ചിട്ടുള്ളതിനാൽ അവിടേക്കു പോകണമെന്ന് ആവശ്യപ്പെട്ടു. അവിടെ എത്തിയപ്പോഴാണ് ആക്രമണം. കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണു പരുക്കേറ്റ നിലയിൽ ജയയെ കണ്ടത്. അവശയായ ജയയുടെ വിശദമൊഴി എടുക്കാൻ പൊലീസിനു കഴിഞ്ഞിട്ടില്ല. പ്രതികളെക്കുറിച്ചു സൂചന ലഭിച്ചതായി ഞാറയ്ക്കൽ പൊലീസ് അറിയിച്ചു. 

English Summary:

Woman auto driver beaten and thrown on beach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com