ADVERTISEMENT

ആലത്തൂർ (പാലക്കാട്) ∙ കേരളത്തിൽ ഇടതുമുന്നണിക്കുണ്ടായ ശക്തമായ തിരിച്ചടിയെക്കുറിച്ചു ഗൗരവത്തോടെ സ്വയംവിമർശനാത്മക വിലയിരുത്തൽ വേണമെന്നു സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് നിർദേശിച്ചു. കടുത്ത നിരാശയുണ്ടാക്കുന്ന പരാജയമാണു കേരളത്തിലേത്. പാർട്ടിക്കു കനത്ത നഷ്ടമുണ്ടായി.

ദേശീയതലത്തിൽ ബിജെപിക്കെതിരെ യുഡിഎഫാണു നല്ലത് എന്ന തേ‍ാന്നൽ ജനത്തിനുണ്ടായതാണ് അതിന് ഒരു കാരണം. അതു മറികടക്കാൻ ഇടതുമുന്നണിയെ വളർത്തുകയും ശക്തിപ്പെടുത്തുകയും വേണം. കുറവുകൾ സ്വയം തിരിച്ചറിഞ്ഞ് ദാക്ഷിണ്യമില്ലാത്ത  തിരുത്തൽ സമൂഹം ആവശ്യപ്പെടുന്നുണ്ട്.

എല്ലാം തികഞ്ഞവരെന്ന് നാം കരുതരുത്: ബിനോയ് വിശ്വം

തൃശൂർ ∙ ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ സംഖ്യ കൂടിയപ്പോഴും കമ്യൂണിസ്റ്റ് പാർട്ടി ജനപ്രതിനിധികളുടെ എണ്ണം കൂടിയില്ല എന്നത് ഗൗരവമായി കാണണമെന്നും തൃശൂരിലെ സുരേഷ് ഗോപിയുടെ ജയം ഇടതുപക്ഷത്തോട് ആഴത്തിലുള്ള സ്വയം വിമർശനം ആവശ്യപ്പെടുന്നുണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. 

എല്ലാം തികഞ്ഞവരെന്നു നാം കരുതാൻ പാടില്ല. തൃശൂരിൽ ക്രൈസ്തവ വിശ്വാസികൾ ഇടതുപക്ഷത്തോടൊപ്പം നിന്നില്ല. നമ്മളിൽ പ്രതീക്ഷ അർപ്പിച്ചിരുന്ന അവരുടെ വിശ്വാസത്തിൽ ഉലച്ചിൽ തട്ടിയിട്ടുണ്ടോ? ഇങ്ങനെ ഉയർന്നുവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടുപിടിക്കാതെ പോയാൽ നമ്മൾ പേരിൽ മാത്രം ഇടതുപക്ഷമായി നിൽക്കും. 

ബിജെപി വളർച്ചയെ കുറച്ചുകാണരുത്: സിപിഎം മുഖപത്രം

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി ഒരു സീറ്റ് നേടിയതും എൻഡിഎ സഖ്യം വോട്ട് ശതമാനം ഉയർത്തിയതും അപായ സൂചനയാണെന്നും ഇടതുപക്ഷം അതിനെ ഗൗരവത്തോടെ കാണണമെന്നും സിപിഎമ്മിന്റെ ഇംഗ്ലിഷ് മുഖപത്രമായ പീപ്പിൾസ് ഡെമോക്രസിയുടെ മുഖപ്രസംഗം ചൂണ്ടിക്കാട്ടി. കേരളത്തിൽ ബിജെപിയുടെ വോട്ട് ശതമാനം 12.9 ശതമാനത്തിൽ നിന്ന് 16.67 ആയി ഉയർന്നു; എൻഡിഎയുടെ വോട്ട് (19.2%) എക്കാലത്തെയും ഉയർന്ന നിലയിലെത്തിയെന്നും ചൂണ്ടിക്കാട്ടുന്നു.

English Summary:

Serious self critical assessment regarding CPM defeat in Loksabha election 2024 says Prakash Karat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com