ഇറാൻ പിടികൂടിയ കപ്പലിലെ 3 മലയാളികളെ വിട്ടയച്ചു
Mail This Article
കോഴിക്കോട് ∙ ഇറാൻ പിടിച്ചെടുത്ത എംഎസ്‌സി ഏരീസ്‍ എന്ന പോർച്ചുഗീസ് ചരക്കുകപ്പലിലെ മൂന്നു മലയാളി ജീവനക്കാരെ വിട്ടയച്ചു. മാനന്തവാടി സ്വദേശി പി.വി.ധനേഷ് (32), കോഴിക്കോട് മാവൂർ സ്വദേശി ശ്യാം നാഥ് (31), പാലക്കാട് കേരളശേരി സ്വദേശി എസ്.സുമേഷ് (32) എന്നിവരാണ് ഇന്നലെ നാട്ടിലെത്തിയത്.
ഇസ്രയേലുമായുള്ള സംഘർഷത്തിനിടെ ഒമാനു സമീപം ഹോർമുസ് കടലിടുക്കിൽ നിന്ന് ഏപ്രിൽ 13നാണ് ഇറാൻ കമാൻഡോകൾ കപ്പൽ പിടിച്ചെടുത്തത്. ജീവനക്കാരിലെ ഏക വനിത മലയാളി ആൻ ടെസ ജോസഫിനെ ഏപ്രിൽ 18ന് മോചിപ്പിച്ചിരുന്നു. കപ്പലിലേക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്ന വിഭാഗത്തിലാണു സുമേഷ് അടക്കമുള്ളവർ ജോലി ചെയ്തിരുന്നത്. ഇത് അവശ്യ സർവീസ് ആയതിനാൽ ജോലി മുടങ്ങാതിരിക്കാൻ ഇവരെ വിട്ടയച്ചില്ല.
റഷ്യയിൽ നിന്നുള്ള 3 പേരെ കപ്പൽ കമ്പനി പകരം നിയോഗിച്ചതോടെയാണു മോചനത്തിനു വഴിയൊരുങ്ങിയത്. ഇറാൻ ദുബായ് വഴിയാണു നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്.