ADVERTISEMENT

തിരുവനന്തപുരം ∙ ലോക്സഭയിലെ മുതിർന്ന അംഗം എന്ന നിലയിൽ കീഴ്‌വഴക്കം അനുസരിച്ച് കൊടിക്കുന്നിൽ സുരേഷാണ് പ്രോടെം സ്പീക്കറാകേണ്ടിയിരുന്നതെന്നും അതിനു തയാറാകാതിരുന്ന മോദി സർക്കാരിന്റെ നടപടി അപലപനീയമാണെന്നും കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.

ജനാധിപത്യവിരുദ്ധം: വി.ഡി. സതീശൻ

കൊടിക്കുന്നിൽ സുരേഷിനു പ്രോടെം സ്പീക്കർ സ്ഥാനം നിഷേധിച്ച നടപടി ജനാധിപത്യ വിരുദ്ധമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. മോദിക്കും ബിജെപിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലും പാർലമെന്ററി കീഴ്‌വഴക്കങ്ങൾ ലംഘിക്കുന്നതു ജനവിധിയോടുള്ള വെല്ലുവിളിയാണ്. ദലിത് വിഭാഗത്തിൽപെട്ട കൊടിക്കുന്നിലിനെ പ്രോടെം സ്പീക്കറാക്കാത്ത നടപടി ബിജെപിയും സംഘപരിവാറും പിന്തുടരുന്ന വിഭാഗീയ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. 

ഏകാധിപത്യ സ്വഭാവം: രമേശ് ചെന്നിത്തല

മോദി സർക്കാരിന് ഏകാധിപത്യ സ്വഭാവമാണെന്നു തെളിയിക്കുന്നതാണ് ഈ നീക്കമെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല പറഞ്ഞു. യോഗ്യനായ ആളെ മാറ്റി നിർത്തി, ഇഷ്ടക്കാരനെ വച്ചതു മോദി സർക്കാർ പ്രതിപക്ഷത്തെ ഭയപ്പെട്ടു തുടങ്ങിയതിനു തെളിവാണ്. പിന്നാക്കക്കാരുടെ സർക്കാരെന്നു വീമ്പിളക്കുന്ന മോദി സർക്കാരിന്റെ ഫാഷിസ്റ്റ് മുഖം വീണ്ടും പുറത്തായി.

ഇത് ദലിത് വിവേചനം: കെ.സി. വേണുഗോപാൽ

കൊടിക്കുന്നിൽ സുരേഷിനു പ്രോടെം സ്പീക്കർ പദവി നൽകാത്തതു വിവേചനമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. കൊടിക്കുന്നിൽ സുരേഷിനെ ഒഴിവാക്കിയത് എന്തുകൊണ്ടാണ്? അയോഗ്യതയ്ക്ക് എന്താണു കാരണം? സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാനുള്ള അർഹത പോലും അദ്ദേഹത്തിനില്ലേ? ദലിത് വിഭാഗക്കാരനായതുകൊണ്ടാണോ കണക്കിലെടുക്കാത്തതെന്നും വേണുഗോപാൽ ചോദിച്ചു.

ഇതു നാണക്കേട്: കെ. സുധാകരൻ

മുതിർന്ന പാർലമെന്റ് അംഗത്തെ ഇത്തരത്തിൽ അപമാനിച്ചത് ജനാധിപത്യ വ്യവസ്ഥിതിക്ക് തന്നെ നാണക്കേടാണ്. ജനങ്ങൾ നൽകിയ ശക്തമായ മുന്നറിയിപ്പിനെ അവഗണിച്ചും ഏകാധിപത്യപരമായി പ്രവർത്തിക്കുന്ന സർക്കാർ പാർലമെന്ററി ജനാധിപത്യത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന തീരുമാനമാണ് എടുത്തിരിക്കുന്നതെന്നും സുധാകരൻ പറ‍ഞ്ഞു.

പിണറായിക്ക് മുതലക്കണ്ണീർ: വി. മുരളീധരൻ

തിരുവനന്തപുരം ∙ 2 ദിവസം മാത്രം ആയുസ്സുള്ള ലോക്സഭാ പ്രോടെം സ്പീക്കർ പദവിയിലേക്ക് കൊടിക്കുന്നിൽ സുരേഷിനെ പരിഗണിക്കാത്തതിലുള്ള പിണറായി വിജയന്റെ പ്രതിഷേധം കണ്ട് ചിരിക്കണോ കരയണോ എന്നറിയില്ലെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ.

ഗോത്രവർഗക്കാരനായ ഒ.ആർ.കേളു, ദേവസ്വം മന്ത്രിയായിരിക്കാൻ യോഗ്യനല്ലെന്നു തീരുമാനിച്ച അതേ പിണറായിയാണ് കൊടിക്കുന്നിലിനു വേണ്ടി മുതലക്കണ്ണീർ ഒഴുക്കുന്നത്. തുടർച്ചയായി 7 തവണ സഭാംഗമായ ഭർതൃഹരി മെഹ്താബിനെയാണ് പ്രോടെം സ്പീക്കറാക്കിയത്. 8 തവണ സഭാംഗമായി എന്ന് പറയുന്ന കൊടിക്കുന്നിൽ 1998 ലും 2004 ലും സഭയിൽ അംഗമായിരുന്നില്ല. എന്നാൽ 2 തവണ വീതം എംഎൽഎമാരായ വി.എൻ. വാസവനും കേളുവും തമ്മിലുള്ള വ്യത്യാസം എന്തെന്ന് പിണറായി വ്യക്തമാക്കണമെന്നും വി.മുരളീധരൻ പറഞ്ഞു.

English Summary:

Congress leadership condemn narendra modi government move not to give proterm speaker post to Kodikunnil Suresh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com