കള്ളപ്പണ ഇടപാടിന് 2000 രൂപ ‘ടോക്കൺ’: നിരീക്ഷണം ശക്തമാക്കി കേന്ദ്ര ഏജൻസികൾ
Mail This Article
കൊച്ചി∙ റിസർവ് ബാങ്ക് അച്ചടിച്ചു പുറത്തിറക്കിയിരുന്ന 2000 രൂപ നോട്ടുകളിൽ 3.87 കോടി എണ്ണം നോട്ടുകൾ ഇപ്പോഴും ബാങ്ക്, പോസ്റ്റ് ഓഫിസ് കൗണ്ടറുകൾ വഴി തിരിച്ചെത്തിയിട്ടില്ലെന്ന് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലും പിൻവലിച്ച 2000 രൂപയുടെ നോട്ടുകൾ കള്ളപ്പണ ഇടപാടുകൾക്കു ‘ടോക്കൺ’ നോട്ടായി ഉപയോഗിക്കുന്നതായുള്ള കേന്ദ്ര ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടിന്റെ വെളിച്ചത്തിലും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അടക്കമുള്ള കേന്ദ്ര ഏജൻസികളും നിരീക്ഷണം ശക്തമാക്കി.
രാജ്യത്തെ ഹവാല റാക്കറ്റുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. റോഡ് മാർഗം കടത്തുന്ന കള്ളപ്പണം പിടിക്കപ്പെടാനും കൊള്ളയടിക്കപ്പെടാനും തുടങ്ങിയതോടെയാണു 2000 രൂപ നോട്ടുകൾക്ക് അഞ്ചു ലക്ഷം രൂപയുടെ ‘ടോക്കൺ മൂല്യം’ നിശ്ചയിച്ചു കള്ളപ്പണ റാക്കറ്റ് പണം കടത്താൻ തുടങ്ങിയത്. ഇതോടെ ഒരു കോടി രൂപയുടെ കള്ളപ്പണം കടത്താൻ 2000 രൂപയുടെ 20 ടോക്കൺ നോട്ടുകൾ മാത്രം മതി.
2023 ഒക്ടോബർ വരെ ബാങ്ക് കൗണ്ടറുകൾ വഴിയും അതിനു ശേഷം റിസർവ് ബാങ്ക് കൗണ്ടറുകൾ വഴിയും ഒരു ദിവസം 2000ത്തിന്റെ 10 നോട്ടുകൾ വരെ മാറ്റിയെടുക്കാൻ അവസരം നൽകിയിരുന്നു. ഈ വർഷം മേയിൽ റിസർവ് ബാങ്ക് നടത്തിയ കണക്കെടുപ്പിലാണ് 3.87 കോടി എണ്ണം നോട്ടുകൾ കൂടി തിരിച്ചെത്താനുണ്ടെന്നു കണ്ടെത്തിയത്. 2023 മേയ് 19 നു റിസർവ് ബാങ്ക് 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കുന്നതായി പ്രഖ്യാപിക്കുമ്പോൾ 3.56 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകളാണു വിനിമയത്തിലുണ്ടായിരുന്നത്.
2016 നവംബറിൽ അന്നത്തെ 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചപ്പോഴും കേരളത്തിൽ അടക്കം ഹവാല റാക്കറ്റ് നോട്ടുകൾ വൻതോതിൽ ശേഖരിച്ചതായി കണ്ടെത്തിയിരുന്നെങ്കിലും എന്തിനു വേണ്ടിയാണെന്നു വ്യക്തമായിരുന്നില്ല. 2020 ജനുവരിയിൽ 51500 രൂപയുടെ 1000 രൂപ നോട്ടുകൾ വിദേശത്തേക്കു കടത്താൻ ശ്രമിച്ച സ്വീഡിഷ് വനിത കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടിക്കപ്പെട്ടിരുന്നു. കാസർകോട്–മംഗളൂരു ഹൈവേയിലാണ് പിൻവലിച്ച 500, 1000 രൂപ നോട്ടുകൾ ഏറ്റവും കൂടുതൽ അന്നു പിടികൂടിയത്.
ഈ വർഷം ആദ്യം ബത്തേരിയിൽ 7 കോടി രൂപയുടെ 2000 രൂപ നോട്ടുകൾ പിടികൂടിയതോടെയാണു റിസർവ് ബാങ്ക് പിൻവലിച്ച നോട്ടുകൾ ഇത്തരത്തിൽ വൻതോതിൽ ശേഖരിക്കുന്നത് എന്തിനു വേണ്ടിയാണെന്ന അന്വേഷണം കേന്ദ്ര ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോ ആരംഭിച്ചത്.
പിൻവലിച്ച 2000 രൂപയുടെ നോട്ടുകൾ കള്ളപ്പണ ഇടപാടുകൾക്കു ‘ടോക്കണായി’ ഉപയോഗിക്കുന്ന രീതി
∙ പരസ്പരം സാമ്പത്തിക ഇടപാടുകൾ നടത്തുന്ന കള്ളപ്പണക്കാരും കുഴൽപ്പണം കടത്തുന്ന ഹവാല സംഘങ്ങളുമാണ് ഇപ്പോൾ ഇത്തരം നോട്ടുകൾ ഉപയോഗിക്കുന്നത്.
∙ ഇത്തരം റാക്കറ്റുകൾ ഒരു 2000 രൂപ നോട്ടിനു നിശ്ചയിക്കുന്ന ടോക്കൺ മൂല്യം 5 ലക്ഷം രൂപയാണ്. അത് അവർക്കിടയിലുള്ള എഗ്രിമെന്റാണ്.
∙ റോഡ് മാർഗം കള്ളപ്പണം കടത്തുമ്പോൾ പിടിക്കപ്പെടാനും കൊള്ളയടിക്കാനുമുള്ള സാധ്യത ഇല്ലാതാക്കാനാണ് ഈ നീക്കം.
∙ ഇതോടെ വലിയ ബാഗുകളിൽ കാറിൽ കൊണ്ടുപോവേണ്ടി വരുന്ന കള്ളപ്പണം പോക്കറ്റിലും പഴ്സിലും സൂക്ഷിച്ച് വിമാനത്തിലോ ട്രെയിനിലോ ബസിലോ ആരുടെയും ശ്രദ്ധയിൽപെടാതെ കടത്താം.
∙ ഒരേ ഹവാല റാക്കറ്റിന്റെ രണ്ട് ഏജന്റുമാർക്കിടയിലാണ് ഇത്തരം ടോക്കൺ നോട്ടുകൾ ഉപയോഗിക്കുന്നത്.
∙ കള്ളപ്പണം കടത്തേണ്ട ഒരാൾ 5 ലക്ഷം രൂപയുടെ കള്ളപ്പണം മുംബൈയിലെ ഒരു ഏജന്റിനെ ഏൽപ്പിക്കുമ്പോൾ അയാൾ നൽകുന്ന 2000 ത്തിന്റെ ടോക്കൺ നോട്ട് അതേ റാക്കറ്റിന്റെ കൊച്ചിയിലെ ഏജന്റിനെ ഏൽപ്പിക്കുമ്പോൾ അയാൾ 5 ലക്ഷം രൂപയുടെ കള്ളപ്പണം കൈമാറും.
∙ കൈമാറുന്ന ടോക്കൺ നോട്ടിന്റെ സീരിയൽ നമ്പർ പണം നൽകുന്നതിനു മുൻപു തന്നെ രണ്ട് ഏജന്റുമാരും പരസ്പരം കൈമാറിയിട്ടുണ്ടാവും. പണവുമായി വരുന്നയാളുടെ കാര്യം ഉറപ്പാക്കാൻ ഒരേ കോഡ് നമ്പരും അയാൾക്കു പറഞ്ഞു കൊടുത്തിട്ടുണ്ടാവും.
∙ ടോക്കണായി ഉപയോഗിക്കുന്ന 2000 രൂപയുടെ നോട്ട് റിസർവ് ബാങ്ക് അച്ചടിച്ച് ഇറക്കിയ യഥാർഥ നോട്ട് തന്നെയായതിനാൽ അതിന്റെ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാവില്ലെന്ന ഉറപ്പാണ് പിൻവലിച്ച നോട്ടുകൾ തന്നെ ഇങ്ങനെ ടോക്കണായി ഉപയോഗിക്കാൻ കാരണം.