പ്രീ–ബജറ്റ് ചർച്ച: 24,000 കോടിയുടെ പാക്കേജ് വേണം; കേന്ദ്രത്തോട് ധനമന്ത്രി ബാലഗോപാൽ
Mail This Article
ന്യൂഡൽഹി ∙ കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന കേരളത്തിന് കേന്ദ്രബജറ്റിൽ 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ നടന്ന പ്രീ–ബജറ്റ് ചർച്ചയിലാണു സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ അഭ്യർഥന.
2 വർഷത്തേക്കാണ് പാക്കേജ് വേണ്ടത്. കോവിഡ് ആഘാതത്തിൽനിന്നു കരകയറാനുള്ള ശ്രമങ്ങൾക്കു കേന്ദ്ര സർക്കാരിന്റെ പല നയങ്ങളും തടസ്സമാകുന്നുവെന്നു കേരളം ചൂണ്ടിക്കാട്ടി. പബ്ലിക് അക്കൗണ്ടിലെ തുകയും സർക്കാർ സ്ഥാപനങ്ങൾ എടുക്കുന്ന വായ്‌പയും കടമെടുപ്പു പരിധിയിൽപ്പെടുത്തി. ഇതുമൂലം 5710 കോടി രൂപ വീതമാണു വായ്‌പാപരിധിയിൽ കുറയുന്നത്.
കേരളത്തിന്റെ പ്രധാന ആവശ്യങ്ങൾ
∙ കടമെടുപ്പു പരിധി മൂന്നിൽനിന്നു മൂന്നര ശതമാനമാക്കുക
∙ സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിൽ ജിഎസ്ടി വരുമാന വിഹിതം പങ്കുവയ്ക്കുന്നതിലെ അനുപാതം 50:50 എന്നത് 60:40 ആക്കുക.
∙ കിഫ്‌ബി, പെൻഷൻ കമ്പനി എന്നിവ എടുത്ത വായ്‌പ ഈ വർഷത്തെയും അടുത്ത വർഷത്തെയും കടപരിധിയിൽ കുറയ്‌ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുക.
∙ കേന്ദ്രാവിഷ്കൃത പദ്ധതികളിലെ കേന്ദ്രസഹായം 60 ൽ നിന്നു 75 ശതമാനമായി ഉയർത്തുക.
∙ റബറിന്റെ താങ്ങുവില 180ൽ നിന്നു 250 രൂപയാക്കി ഉയർത്താൻ കേന്ദ്രസഹായം.
∙ വിഴിഞ്ഞം തുറമുഖ മേഖലയുടെ വികസനത്തിനായി 5000 കോടി രൂപയുടെ പ്രത്യേക പാക്കേജ്.
∙ കോഴിക്കോടും വയനാടും തമ്മിൽ ബന്ധിപ്പിക്കുന്ന നിർദിഷ്ട ടണൽ റോഡ് ലിങ്ക് അടക്കമുള്ള പദ്ധതികൾക്ക് 5000 കോടി രൂപ.
∙ ദേശീയപാതാ വികസനത്തിനായി സംസ്ഥാനം ചെലവഴിച്ച തുക സർക്കാരിന്റെ കടമെടുപ്പുപരിധിയിൽ നിന്ന് ഒഴിവാക്കുക. ഇതുപ്രകാരം 6000 കോടി രൂപ ഇക്കൊല്ലം കടമെടുക്കാൻ അനുവദിക്കണം.
∙ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സാമ്പത്തികസഹായത്തിനു കേന്ദ്രത്തിന്റെ ബ്രാൻഡിങ് വ്യവസ്ഥകൾ ഒഴിവാക്കുക.
∙ അങ്കണവാടി ജീവനക്കാർ, ആശ വർക്കർമാർ എന്നിവരുടെ ഓണറേറിയം വർധിപ്പിക്കുക.
∙ നാഷനൽ സോഷ്യൽ അസിസ്റ്റൻസ് പ്രോഗ്രാമിലെ (എൻഎസ്എപി) പെൻഷൻ നിരക്ക്, സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള സഹായം, പാവപ്പെട്ടവർക്കുള്ള ഭവനപദ്ധതികളിലെ കേന്ദ്രവിഹിതം എന്നിവ ഉയർത്തുക.
∙ കേന്ദ്ര സ്ക്രാപ്പേജ് നയം അനുസരിച്ച് 15 വർഷത്തിലേറെ പഴക്കമുള്ള സർക്കാർ വാഹനങ്ങൾ പൊളിക്കേണ്ടി വരുന്നതിനാൽ പുതിയ വാഹനങ്ങൾക്കു കേന്ദ്രസഹായം.
∙ തലശ്ശേരി– മൈസൂരു, നിലമ്പൂർ–നഞ്ചൻകോട് റെയിൽവേ ലൈനുകളുടെ സർവേയ്ക്കും ഡിപിആർ തയാറാക്കാനും സാമ്പത്തിക പിന്തുണ.