ADVERTISEMENT

∙ ‘നീറ്റ്’ ക്രമക്കേടിനെതിരെ നിയമസഭയുടെ വികാരം അറിയിക്കാനുള്ള പ്രത്യേക ചർച്ച മുന്നേറിയപ്പോൾ മാത്യു കുഴൽനാടൻ എഴുന്നേറ്റു. ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ വാചകം മാത്യു ഉദ്ധരിച്ചതോടെ സ്പീക്കർക്കും ഭരണപക്ഷത്തിനും പന്തികേടു തോന്നി. ‘നീറ്റ്’ കുളമായതിൽ കേന്ദ്രത്തെ പ്രതിഷേധം അറിയിക്കാനുള്ള തീരുമാനത്തോടു യോജിക്കുന്നു. പക്ഷേ, കേരള യൂണിവേഴ്സിറ്റി അസിസ്റ്റന്റ് നിയമനത്തട്ടിപ്പിനും പിഎസ്‌സിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട പരീക്ഷത്തട്ടിപ്പിനും കൂട്ടുനിന്നപ്പോൾ ഈ ആത്മരോഷമെല്ലാം എവിടെപ്പോയി? മാത്യു ഇടതുപക്ഷത്തെ നോക്കി ചോദിച്ചു.

‘നീറ്റ്’ മറന്നു ഗാലറിക്കു വേണ്ടി കളിക്കരുതെന്ന് സ്പീക്കർ എ.എൻ.ഷംസീർ ഓർമിപ്പിച്ചു. അതൊന്നും മാത്യുവിനെ പിന്തിരിപ്പിച്ചില്ല. 

എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി എം.വിജിനായിരുന്നു ചട്ടം 130 പ്രകാരമുള്ള ഉപക്ഷേപത്തിനുള്ള ഊഴം. നീറ്റിൽ 680 മാർക്ക് വാങ്ങി എംബിബിഎസ് സ്വപ്നം കണ്ട മിടുക്കൻ, എച്ച്.സലാമിനു നൽകിയ സങ്കടക്കത്ത് വിജിൻ സഭയിൽ വായിച്ചു. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതും കേന്ദ്രത്തോടും നാഷനൽ ടെസ്റ്റിങ് ഏജൻസിയോടും പ്രതിഷേധം രേഖപ്പെടുത്തുന്നതുമായി 2 മണിക്കൂർ ചർച്ച. മലപ്പുറത്തു പ്ലസ് വൺ സീറ്റ് ഇല്ലെന്നതിന്റെ പേരിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന മാധ്യമങ്ങൾ നീറ്റ് ക്രമക്കേടിന്റെ പേരിൽ കേന്ദ്രസർക്കാരിനെതിരെ വിരൽ ചൂണ്ടാൻ മടിക്കുന്നെന്ന് ഭരണപക്ഷത്തിന് അഭിപ്രായമുണ്ട്. വിദ്യാർഥികൾക്കൊപ്പംനിന്നു വാർത്തകൾ നൽകുന്ന മാധ്യമങ്ങളെ അഭിനന്ദിക്കുകയാണ് വേണ്ടതെന്ന് സജീവ് ജോസഫ്.

വിലക്കയറ്റത്തിനെതിരെയുള്ള അടിയന്തരപ്രമേയ നോട്ടിസ് അവതരിപ്പിച്ച റോജി എം.ജോൺ ‘വെണ്ടയ്ക്കയും തക്കാളിയും ഇല്ലാത്ത സാമ്പാറും മുരിങ്ങക്കായ ഇല്ലാത്ത അവിയലും’ കഴിക്കേണ്ടി വരുന്നതിൽ ഖിന്നനാണ്. താൽക്കാലിക പ്രതിഭാസം മാത്രമാണെന്ന മന്ത്രി ജി.ആർ.അനിലിന്റെ മറുപടി പ്രതിപക്ഷത്തെ തൃപ്തരാക്കിയില്ല.

കൃഷി വകുപ്പ് ചർച്ചയിന്മേൽ നൽകിയ മറുപടിയിൽ കർഷകരുടെ വിജയഗാഥകൾ പുറത്തുകൊണ്ടുവരുന്ന ‘കർഷകശ്രീ’യുടെ സംഭാവന മന്ത്രി പി.പ്രസാദ് എടുത്തുപറഞ്ഞു.

ഇന്നത്തെ വാചകം

ഈ ഭൂമിയിൽ അദ്ഭുതം കൂറി പിറക്കുന്ന ഒരു ശിശുവിനെ മനുഷ്യൻ എന്ന മഹാപ്രകാശമാക്കി പരിവർത്തനം ചെയ്യുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം.

പ്രമോദ് നാരായൺ 

(കേരള കോൺഗ്രസ്–എം)

English Summary:

Kerala assembly naduthalam column

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com