ക്വാറി ഉടമയുടെ കൊലപാതകം: പ്രതി അറസ്റ്റിൽ
Mail This Article
പാറശാല (തിരുവനന്തപുരം) ∙ ക്വാറി ഉടമയെ കാറിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. മലയം തിടയംകോട് ശ്രീകല ഭവനിൽ സജികുമാർ (അമ്പിളി – 59) ആണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട മലയിൻകീഴ് അണപ്പാട് മുളംപള്ളി ഹൗസിൽ എസ്.ദീപു തന്നെയാണ് സ്വന്തം കൊലപാതകത്തിനു ക്വട്ടേഷൻ നൽകിയതെന്ന് പ്രതി മൊഴി നൽകിയെങ്കിലും പൊലീസ് ഇതു പൂർണമായി വിശ്വസിച്ചിട്ടില്ല. ദീപുവിന്റെ കാറിൽ നിന്നു കാണാതായ 10 ലക്ഷം രൂപയിൽ 7.5 ലക്ഷം അമ്പിളിയുടെയും സുഹൃത്തിന്റെയും വീടുകളിൽ നിന്ന് തമിഴ്നാട് പൊലീസ് കണ്ടെത്തി. പ്രതിയെ ഇന്നലെ രാത്രി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തിങ്കളാഴ്ച അർധരാത്രിയാണ് തിരുവനന്തപുരം – കന്യാകുമാരി ദേശീയപാതയിൽ കളിയിക്കാവിള ഒറ്റാമരത്തിനു സമീപം ദീപുവിനെ കൊലപ്പെടുത്തിയ നിലയിൽ കണ്ടത്. സിസിടിവി ദൃശ്യങ്ങളുടെയും അമ്പിളിയെ നേരിട്ടു കണ്ട ചില കടക്കാരുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
മലയം മുക്കുന്നിമല മലവിള ഭാഗത്തു നിന്നു ബുധനാഴ്ച പുലർച്ചെ പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടുകയും വീട്ടിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. കൊല നടത്താൻ ഉപയോഗിച്ച സർജിക്കൽ ബ്ലേഡ്, മാസ്ക്, കയ്യുറ, ബോധം കെടുത്താൻ ഉപയോഗിച്ച ക്ലോറോഫോം എന്നിവ എത്തിച്ച പാറശാലയിലെ സർജിക്കൽ സ്ഥാപന ഉടമ സുനിൽകുമാറിനെ പൊലീസ് തിരയുന്നുണ്ട്. ഇയാൾ ഒളിവിലാണ്.