സിദ്ധാർഥൻ കേസ്: അപ്പീൽ പോയി മുഖം രക്ഷിക്കാൻ വെറ്ററിനറി സർവകലാശാല
Mail This Article
കൽപറ്റ ∙ ജെ.എസ്.സിദ്ധാർഥൻ കേസിലെ പ്രതികൾ പരീക്ഷയെഴുതുമെന്ന് ഉറപ്പാക്കിയശേഷം ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോയി മുഖം രക്ഷിക്കാൻ പൂക്കോട് വെറ്ററിനറി സർവകലാശാലയുടെ ശ്രമം. പ്രതികളെ പരീക്ഷയെഴുതാൻ അനുവദിച്ച കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ ഇന്നലെ വൈസ് ചാൻസലർ സർവകലാശാലയുടെ സ്റ്റാൻഡിങ് കോൺസലിനു നിർദേശം നൽകി. സിദ്ധാർഥനെ അതിക്രൂരമായി മർദിച്ചുവെന്ന് സിബിഐ കുറ്റപത്രത്തിലടക്കം പരാമർശിക്കുന്ന മുഖ്യപ്രതികൾ ഉൾപ്പെടെയുള്ളവർക്കു പരീക്ഷയെഴുതാൻ അനുമതി നൽകി സർവകലാശാല ഉത്തരവിറക്കിയത് ഇന്നലെ മലയാള മനോരമ പുറത്തുകൊണ്ടുവന്നിരുന്നു.
തുടർന്നാണ് എത്രയും വേഗം അപ്പീൽ നൽകാൻ നിർദേശമിറങ്ങിയത്. പ്രതികളെ പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന കോടതിവിധി നടപ്പിലാക്കാനെടുത്ത തിടുക്കം വിധിക്കെതിരെ അപ്പീൽ നൽകാമെന്നു തീരുമാനിക്കാനുണ്ടായില്ല. 26നു നടക്കാനിരുന്ന പരീക്ഷയെഴുതാൻ പ്രതികളെ അനുവദിക്കാമെന്ന് 25നാണു ഹൈക്കോടതി ഉത്തരവിടുന്നത്. അന്നു വൈകിട്ടു തന്നെ ഇതു നടപ്പിലാക്കാനുള്ള നടപടികൾ സർവകലാശാല കൈക്കൊണ്ടു.