സിപാസ്: സൊസൈറ്റിക്ക് കുടിശികത്തുക; സർക്കാർ തീരുമാനം അംഗീകരിക്കാൻ എംജി സിൻഡിക്കറ്റ് ശുപാർശ
Mail This Article
കോട്ടയം ∙ സർവകലാശാല വൻ സാമ്പത്തികപ്രതിസന്ധിയിലായിരിക്കെ സിപാസ് (സെന്റർ ഫോർ പ്രഫഷനൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ്) സൊസൈറ്റിക്കുള്ള കുടിശികത്തുക നൽകുന്നതു സംബന്ധിച്ചു സർക്കാർ തീരുമാനം അംഗീകരിക്കാൻ ശുപാർശ ചെയ്ത് എംജി സിൻഡിക്കറ്റിന്റെ അവസാന യോഗം. റജിസ്ട്രാർ സ്ഥാനത്തേക്കു 2 പേരെ ശുപാർശ ചെയ്തു. സിൻഡിക്കറ്റിന്റെ 4 വർഷത്തെ കാലാവധി ഇന്ന് അവസാനിക്കും.
എംജി സർവകലാശാലയ്ക്കു കീഴിലുണ്ടായിരുന്ന സ്വാശ്രയ സ്ഥാപനങ്ങൾക്കായി 2017 ൽ സർക്കാർ രൂപീകരിച്ചതാണു സിപാസ് സൊസൈറ്റി. 1000 കോടിയോളം രൂപയുടെ ആസ്തിയാണു സർവകലാശാല അന്നു സിപാസിനു കൈമാറിയത്. സിപാസിലേക്കു മാറ്റിയ സ്ഥാപനങ്ങളിലെ ജീവനക്കാരെ സർവകലാശാല പിരിച്ചുവിട്ടിരുന്നു.
2019 വരെയുള്ള ശമ്പളവും ആനുകൂല്യങ്ങളും നൽകിയെങ്കിലും 2022 വരെയുള്ള ആനുകൂല്യത്തിന് അർഹതയുണ്ടെന്നു ജീവനക്കാർ സുപ്രീം കോടതിയിൽ നിന്ന് ഉത്തരവു നേടി. എന്നാൽ മുഴുവൻ തുക സർവകലാശാല നൽകിയില്ല. ജീവനക്കാരുടെ എല്ലാ ബാധ്യതകളും ഏറ്റെടുക്കുമെന്നു സിപാസുമായി ഉടമ്പടി ഉണ്ടെന്നായിരുന്നു സർവകലാശാലയുടെ വാദം.
സുപ്രീം കോടതി ഉത്തരവിലൂടെ ജീവനക്കാർക്കു നൽകേണ്ട ബാധ്യത ഏറ്റെടുക്കുന്നതു സംബന്ധിച്ച തർക്കം ശാശ്വതമായി പരിഹരിക്കുന്നതിനു സിപാസിലെ സ്ഥാപനങ്ങൾ സർവകലാശാല തിരികെയെടുക്കണമെന്ന അഭിപ്രായവും സിൻഡിക്കറ്റ് യോഗത്തിലുണ്ടായി. സിപാസിന്റെ ബാധ്യത നൽകാൻ സർക്കാർ തീരുമാനിച്ചാൽ സർവകലാശാലയ്ക്ക് ഉടൻ 5.5 കോടി രൂപ കണ്ടെത്തണം.
റജിസ്ട്രാറായിരുന്ന ഡോ. ബി.പ്രകാശ്കുമാർ വിരമിച്ചതിനെത്തുടർന്നാണു പുതിയ നിയമനത്തിനു ശുപാർശ നൽകിയത്. ഈ തസ്തികയിലേക്ക് 9 പേരാണ് അപേക്ഷിച്ചത്. എംജി സർവകലാശാലാ സ്കൂൾ ഓഫ് തോട്ടിലെ അധ്യാപികയും ലൈഫ് ലോങ് ലേണിങ് മേധാവിയുമായ ബിസ്മി ഗോപാലകൃഷ്ണൻ, ചെങ്ങന്നൂർ ഇരമല്ലിക്കര ശ്രീഅയ്യപ്പ കോളജ് പ്രിൻസിപ്പൽ ഡോ. എസ്.സുരേഷ് എന്നിവരെയാണു ശുപാർശ ചെയ്തത്. കഴിഞ്ഞ ഡിസംബർ മുതൽ റജിസ്ട്രാറുടെ ചുമതല ഡോ. കെ.ജയചന്ദ്രനാണ്.
സിൻഡിക്കറ്റ് ഘടന ഇങ്ങനെ
∙ പുതിയ സിൻഡിക്കറ്റ് ഘടന: സിൻഡിക്കറ്റിന്റെ അംഗസംഖ്യ 24. സർക്കാർ നോമിനേറ്റ് ചെയ്യുന്നത് 15 പേർ. 15 പേരിൽ വിദ്യാഭ്യാസ വിചക്ഷണർ 8, കോളജ് അധ്യാപകർ 3, പ്രിൻസിപ്പൽമാർ 2, എംഎൽഎ, വിദ്യാർഥി പ്രതിനിധി. വൈസ് ചാൻസലർ, പ്രോ വൈസ് ചാൻസലർ, പഠനവിഭാഗങ്ങളിലെ ഡീൻമാർ എന്നിവരാണു ബാക്കിയുള്ള 9 പേർ.