ADVERTISEMENT

കോട്ടയം ∙ മലയാള മനോരമയിലെ ദീർഘകാല സേവനത്തിനു ശേഷം എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ്, മാർക്കറ്റിങ് സർവീസസ് ആൻഡ് സൊല്യൂഷൻസ് വൈസ് പ്രസിഡന്റ് ജോയ് മാത്യു, മെറ്റീരിയൽസ് വൈസ് പ്രസിഡന്റ് പി.പി.പ്രകാശ് എന്നിവർ വിരമിച്ചു.

മനോരമയിലെ ആദ്യ എഡിറ്റോറിയൽ ട്രെയ്നി ബാച്ച് അംഗമായി 1975ൽ ജോലിയിൽ പ്രവേശിച്ച മാത്യൂസ് വർഗീസ് 49 വർഷത്തെ സേവനത്തിനു ശേഷമാണു വിരമിക്കുന്നത്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണു മനോരമയിൽ എത്തിയത്. 2017 മുതൽ എഡിറ്റോറിയൽ ഡയറക്ടറാണ്.

മനോരമയുടെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കോട്ടയം യൂണിറ്റുകളിൽ പ്രവർത്തിച്ചു. കൊച്ചിയിൽ ന്യൂസ് എഡിറ്ററായിരുന്നു. ‘എന്റെ മലയാളം’, ‘പലതുള്ളി’, ‘വഴിക്കണ്ണ്’, ‘ഞങ്ങളുണ്ട് കൂടെ’, ‘നല്ലപാഠം’, ‘ഭൂമിക്കൊരു കുട’, ‘സുകൃതകേരളം’ തുടങ്ങി മലയാള മനോരമയുടെ വിവിധ സാമൂഹിക ഉത്തരവാദിത്ത പദ്ധതികളുടെ അമരക്കാരനായിരുന്നു. യുനെസ്കോ– ഐപിഡിസി പുരസ്കാരം, നാഷനൽ എൻവയൺമെന്റ് പുരസ്കാരം എന്നിവ ‘പലതുള്ളി’ പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിമാരായ വി.പി.സിങ്, മൻമോഹൻ സിങ് എന്നിവരുടെ സംഘത്തിനൊപ്പം വിദേശ പര്യടനങ്ങളിലും പങ്കെടുത്തു. 1985ൽ അയർലൻഡിലുണ്ടായ എയർ ഇന്ത്യ വിമാന അപകടം, 1990ലെ ഇറാഖിന്റെ കുവൈത്ത് അധിനിവേശം തുടങ്ങിയ രാജ്യാന്തര സംഭവങ്ങളും റിപ്പോർട്ട് ചെയ്തു. ശാസ്ത്ര പത്രപ്രവർത്തനത്തിലും സംഭാവനകൾ നൽകി. മലയാള മനോരമ എഡിറ്റോറിയൽ ഡിവിഷന്റെ ആധുനികവൽക്കരണത്തിലും പ്രധാന പങ്കു വഹിച്ചു.

ഭാര്യ: സുമ. മക്കൾ: സോണി മാത്യൂസ് (പ്രോജക്ട് ഹെഡ്, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്, കൊച്ചി), ജിതിൻ മാത്യൂസ് (സീനിയർ എസ്എപി കൺസൽറ്റന്റ്, ലുലു ഗ്രൂപ്പ്, കൊച്ചി), നീതു മാത്യൂസ് (കമ്യൂണിക്കേഷൻ മാനേജർ, വിപ്രോ, ബർലിൻ).

മരുമക്കൾ: ജിഷ മേരി ഏബ്രഹാം (സീനിയർ എക്സിക്യൂട്ടീവ്, സർക്കുലേഷൻ, മനോരമ കൊച്ചി), ഷൈബി അച്ചു പോൾ ( കംപ്ലെയ്ന്റ്സ് എക്സിക്യൂട്ടീവ്, എസ്ആൻഡ്എ ചാർട്ടേഡ് അക്കൗണ്ടന്റ്സ്, കൊച്ചി), ജോൺ കാരണശ്ശേരിൽ കോര (സീനിയർ പ്രോഡക്ട് മാനേജർ, ഡെലിവറി ഹീറോ, ബർലിൻ).

മാനേജ്മെന്റ് ട്രെയ്നിയായി 1978ൽ മനോരമയിൽ ചേർന്ന ജോയ് മാത്യു 46 വർഷത്തെ സേവനത്തിനു ശേഷമാണു വിരമിക്കുന്നത്. 2016 മുതൽ മാർക്കറ്റിങ് സർവീസസ് ആൻഡ് സൊല്യൂഷൻസ് വൈസ് പ്രസിഡന്റാണ്. മനോരമ ഡൽഹി ഓഫിസിലും പ്രവർത്തിച്ചു. പരസ്യ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടു വന്ന ജോയ് മാത്യു ക്ലാസിഫൈഡ് പരസ്യങ്ങളിൽ നൂതന ആശയങ്ങൾ അവതരിപ്പിച്ചു. ‘ഹയർ എജ്യുക്കേഷൻ‌ ഡയറക്ടറി’, ‘പാർപ്പിടം’, ‘സമ്പാദ്യം’ തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ തുടക്കത്തിനും നേതൃത്വം നൽകി.

വിവിധ കൺസ്യൂമർ എക്സിബിഷനുകൾ, ഹൊറൈസൺ വിദ്യാഭ്യാസ പ്രദർശനങ്ങൾ, പാർപ്പിടം പ്രദർശനം, ലോക ബാഡ്മിന്റൻ ടൂർണമെന്റ് അടക്കമുള്ള കായിക മേളകൾ, സംഗീത നിശകൾ തുടങ്ങിയവയുടെ സംഘാടനത്തിനു പിന്നിലും ജോയ് മാത്യുവായിരുന്നു. ഓൺലൈൻ സംരംഭങ്ങളായ ‘എം 4 മാരി’, ‘ക്യുക് കേരള.കോം’, ‘ഹലോ അഡ്രസ്’, ‘ഹൊറൈസൺ. കോം’ എന്നിവയ്ക്കും തുടക്കം കുറിച്ചു.

ഭാര്യ: ബീന. മകൾ: മിതിക (സംസ്ഥാന പ്ലാനിങ് ബോർഡ്), മരുമകൻ: ഗൗതം (കേരള കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്).

പി.പി. പ്രകാശ് 1999ലാണ് മലയാള മനോരമയിൽ ജോലിയിൽ പ്രവേശിച്ചത്. 2010 മുതൽ മെറ്റീരിയൽസ് വിഭാഗം മേധാവിയായിരുന്നു. 2016ൽ മെറ്റീരിയൽസ് വൈസ് പ്രസിഡന്റായി. കാൽനൂറ്റാണ്ടു കാലത്തെ സേവനത്തിനു ശേഷമാണു വിരമിക്കുന്നത്. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ (സെയിൽ) റൂർക്കല സ്റ്റീൽ പ്ലാന്റിൽ ചീഫ് മെറ്റീരിയൽസ് മാനേജരായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

മെറ്റീരിയൽസ് മാനേജ്മെന്റിൽ യുകെയിലെ ക്രൗൺ ഏജൻസി, ജനറൽ മാനേജ്മെന്റിൽ അഹമ്മദാബാദ് ഐഐഎം എന്നിവിടങ്ങളിൽ പരിശീലനം നേടി. സെയിൽ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഗെസ്റ്റ് ഫാക്കൽറ്റിയായും പ്രവർത്തിച്ചു.

ഭാര്യ: പ്രേമലത പ്രകാശ്. മകൾ: ലക്ഷ്മി പ്രകാശ് (പാർട്നർ,സിറിൽ അമർചന്ദ് മംഗൾദാസ് ലോ ഫേം, ബെംഗളൂരു). മരുമകൻ:ചന്ദൻ കോട്ട (പാർട്നർ, സിറിൽ അമർചന്ദ് മംഗൾദാസ് ലോ ഫേം, ബെംഗളൂരു).

കോട്ടയത്ത് മനോരമയിൽ ചേർന്ന യാത്രയയപ്പു യോഗത്തിൽ ചീഫ് എഡിറ്റർ മാമ്മൻ മാത്യു അധ്യക്ഷത വഹിച്ചു. സീനിയർ അസോഷ്യേറ്റ് എഡിറ്റർ ജോസ് പനച്ചിപ്പുറം, മാർക്കറ്റിങ് അഡ്വർടൈസിങ് സെയിൽസ് വൈസ് പ്രസിഡന്റ് വർഗീസ് ചാണ്ടി, മെറ്റീരിയൽസ് സീനിയർ ജനറൽ മാനേജർ മനേഷ് ജോർജ്, മനോരമ നോൺ ജേണലിസ്റ്റ് യൂണിയൻ സെക്രട്ടറി പ്രദീപ് മാത്യു എന്നിവർ പ്രസംഗിച്ചു.

അസോഷ്യേറ്റ് എഡിറ്റർ പി.ജെ.ജോർജ്, മെറ്റീരിയൽസ് സീനിയർ ജനറൽ മാനേജർ കെ.സി.ചെറിയാൻ, മാർക്കറ്റിങ്– ഡിജിറ്റൽ ക്ലാസിഫൈഡ് ജനറൽ മാനേജർ സ്മിത വാസുദേവൻ എന്നിവർ ബൊക്കെ സമ്മാനിച്ചു.

English Summary:

Mathews Varghese Joy Mathew and PP Prakash retires after long years of service in Malayalam Manorama

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com