ADVERTISEMENT

വനം വകുപ്പിന്റെ ധനാഭ്യർഥന ചർച്ചയിൽ മദയാനയെ പോലെ വകുപ്പിനും മന്ത്രിക്കും എതിരെ ചിന്നം വിളിച്ചത് സിപിഐയുടെ പീരുമേട്ടിൽ നിന്നുള്ള മുതിർന്ന എംഎൽഎ വാഴൂർ സോമൻ. ആനയെ മെരുക്കുന്ന കുങ്കിയാനയുടെ റോൾ മന്ത്രി എ.കെ.ശശീന്ദ്രനും ഏറ്റെടുത്തു. വനാതിർത്തിയിൽ താമസിക്കുന്നവർ വനം വകുപ്പിനെക്കൊണ്ടു പൊറുതി മുട്ടി എന്നു വരെ സോമൻ പറഞ്ഞു. അൽപം റവന്യു ഭൂമി തരിശായി കിടക്കുന്നതു കണ്ടാൽ ഉടൻ വനഭൂമിയാക്കാൻ അക്കൂട്ടർ ഇറങ്ങിക്കോളും. വന്യമൃഗങ്ങളാണത്രെ പിന്നെയും ഭേദം. ഭരണപക്ഷ എംഎൽഎ മന്ത്രിയെ വിമർശിച്ചു കാടു കയറുന്നതു കണ്ട പ്രതിപക്ഷം രോമാഞ്ചമണിഞ്ഞു. 

ശശീന്ദ്രൻ വികാരഭരിതനായി. തന്നെക്കാൾ പക്വത ഉണ്ടെന്നു വിചാരിച്ച ‘പീരുമേട് അംഗത്തിന്’ എന്തു സംഭവിച്ചെന്ന് അദ്ദേഹത്തിനു മനസ്സിലാകുന്നില്ല. മുൻപും വനം മന്ത്രിമാർ ഉണ്ടായിട്ടുണ്ടല്ലോ എന്നു മന്ത്രി കൂട്ടിച്ചേർത്തതിന്റെ ലാക്കു കേട്ടവർക്കു പിടികിട്ടി. സോമന്റെ സിപിഐ ആണല്ലോ മുൻപു പല എൽഡിഎഫ് സർക്കാരുകളിലും വനം വകുപ്പു ഭരിച്ചത്. കാട്ടുമൃഗങ്ങളുടെ നാട്ടുശല്യം അവസാനിപ്പിക്കാൻ കഴിയാത്ത മന്ത്രി രാജിവച്ചൊഴിയുകയാണു വേണ്ടതെന്ന സജീവ് ജോസഫിന്റെ ആവശ്യവും മന്ത്രി തള്ളി: ‘‘രാജിവച്ചും വെടിവച്ചും പ്രശ്നങ്ങൾ പരിഹരിക്കാമെന്നു കരുതരുത്’’– ശശീന്ദ്രൻ പറഞ്ഞു. 

വനം, മൃഗസംരക്ഷണ വകുപ്പുകളുടെ ചർച്ച ഒരുമിച്ചാക്കിയതിനെ സെബാസ്റ്റ്യൻ കുളത്തുങ്കൽ സ്വാരസ്യത്തോടെ ഘടിപ്പിച്ചു: വനം മന്ത്രിയുടെ അധീനതയിലുള്ള കാട്ടുമൃഗങ്ങൾ മൃഗസംരക്ഷണ മന്ത്രിയുടെ കീഴിലെ നാട്ടു മൃഗങ്ങളെ കൊന്നു തിന്നുകയാണ്. എം.രാജഗോപാലന് മന്ത്രി ജെ.ചിഞ്ചുറാണി പക്ഷി മൃഗാദികളുടെ അമ്മറാണിയാണ്! 

ജനങ്ങളുടെ ജീവൻ ഭീഷണിയിലാക്കുന്ന കാട്ടാനകളെയും കാട്ടുപന്നികളെയും വെടിവച്ചു കൊല്ലാതെ പറ്റില്ലെന്ന അഭിപ്രായക്കാരാണ് സി.കെ.ഹരീന്ദ്രനും സണ്ണി ജോസഫും കുറുക്കോളി മൊയ്തീനും. 300 നാട്ടാനയെ വച്ച് 8000 ഉത്സവം നടത്തേണ്ടി വരുമ്പോൾ ആനയ്ക്ക് ഉണ്ടാകുന്ന ‘വർക് ലോഡിൽ’ അനൂപ് ജേക്കബ് ആകുലപ്പെട്ടു. 

തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മുസ്‍ലിം ലീഗുകാരെ കാട്ടാനയെപ്പോലെ സിപിഎം ആക്രമിക്കുന്നതിലുള്ള പ്രതിഷേധത്തിലാണ് എൻ.ഷംസുദ്ദീൻ. ‘ദേശാഭിമാനി’യിൽ സിപിഎം നേതാവ് പുത്തലത്ത് ദിനേശൻ വരെ ലീഗിനെ ഉപദേശിക്കാൻ ഇറങ്ങിയതു കണ്ട ഷംസുദ്ദീന് വേറൊന്നും പറയാനില്ല: ‘നീ പോ മോനേ ദിനേശാ!’ വനം വകുപ്പിനെക്കുറിച്ച് റോജി എം.ജോൺ കേൾക്കുന്നത് രണ്ടു തരം വാർത്തകൾ വരുമ്പോൾ മാത്രമാണ്. വന്യജീവി ആക്രമണം നടക്കുമ്പോഴും എൻസിപിയുടെ തന്നെ തോമസ് കെ.തോമസ് ശശീന്ദ്രന്റെ വനം വകുപ്പ് ആവശ്യപ്പെടുമ്പോഴും. ‌ 

കഴിഞ്ഞ ലോകകപ്പ് ഫുട്ബോളിന്റെ ആദ്യറൗണ്ടിൽ തോറ്റ ശേഷം ഒടുവിൽ ചാംപ്യൻമാരായി ഉജ്വല തിരിച്ചുവരവ് നടത്തിയ മെസ്സിയുടെ അർജന്റീനയെ പോലെ പിണറായിയുടെ എൽഡിഎഫ് തിരിച്ചുവരുമെന്ന് കെ.ബാബു(നെന്മാറ)വിനു സംശയമില്ല. ചോദ്യോത്തരവേളയിൽ എം.വി.ഗോവിന്ദനെ വിളിക്കാൻ സ്പീക്കർ നോക്കിയപ്പോൾ അദ്ദേഹം നിയമസഭയുടെ കവാടത്തിലായതേയുള്ളൂ. പാർട്ടി സെക്രട്ടറിയല്ലേ, ‘അംഗം സീറ്റിൽ ഇല്ല’ എന്നു പറഞ്ഞ് അടുത്തയാളെ വിളിക്കാൻ പറ്റില്ലല്ലോ? ഗോവിന്ദൻ കസേരയിൽ ഇരിക്കുന്നതു വരെ ഒന്നുമറിയാത്ത മട്ടിൽ പേരു വിളി സ്പീക്കർ നീട്ടിക്കൊണ്ടുപോയി. 

∙ ഇന്നത്തെ വാചകം

‘പത്രപ്രവർത്തനത്തിനായി ജീവൻ ബലി കൊടുത്തവരാണ് ഉരുൾപൊട്ടലിൽ പെട്ടുപോയ മലയാള മനോരമയുടെ വിക്ടർ ജോർജും കാട്ടാനയുടെ ആക്രമണത്തിന് ഇരയായ മാതൃഭൂമി ന്യൂസിന്റെ എ.വി.മുകേഷും’ – എൻ.ഷംസുദ്ദീൻ (മുസ്‌ലിം ലീഗ്)

English Summary:

Kerala Assembly Naduthalam column

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com