‘മഞ്ഞുമ്മൽ ബോയ്സ്’: യൂസ്ഡ് കാർ ഷോറൂമുകളിൽ ഇ.ഡി പരിശോധന
Mail This Article
കൊച്ചി∙ മലയാള സിനിമ ‘മഞ്ഞുമ്മൽ ബോയ്സിന്റെ’ ടിക്കറ്റ് കലക്‌ഷന്റെ മറവിൽ കോടികളുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ കേരളത്തിലെ യൂസ്ഡ് കാർ ഷോറൂമുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഒരേസമയം പരിശോധന നടത്തുന്നു.
എറണാകുളം, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം എന്നിവിടങ്ങളിലാണു പരിശോധന. കേസിലെ മുഖ്യപ്രതിയും നടനുമായ സൗബിൻ ഷാഹിറിനു ബിസിനസ് പങ്കാളിത്തമുണ്ടെന്ന് ആരോപണമുള്ള കാർ ഷോറൂമുകളിലാണ് ഇന്നലെ രാത്രി വൈകിയും പരിശോധന തുടരുന്നത്.
മഞ്ഞുമ്മൽ ബോയ്സിന്റെ തമിഴ്നാട്ടിൽ നിന്നുള്ള ടിക്കറ്റ് കലക്‌ഷനാണു പെരുപ്പിച്ചു കാട്ടി കള്ളപ്പണം വെളുപ്പിച്ചതായി ഇ.ഡി കണ്ടെത്തിയത്. ഈ തുക കാർ ഷോറൂമിന്റെ അക്കൗണ്ടിലേക്കു മാറ്റിയതായും അന്വേഷണത്തിൽ തെളിവു ലഭിച്ചിരുന്നു. മഞ്ഞുമ്മൽ ബോയ്സിന്റെ നിർമാണത്തിന് 7 കോടി രൂപ നൽകിയിട്ടും മുടക്കു മുതൽ പോലും തിരികെ നൽകാതെ കബളിപ്പിച്ചെന്ന അരൂർ സ്വദേശിയായ വ്യവസായി സിറാജ് ഹമീദിന്റെ പരാതിയിലാണു പൊലീസും ഇ.ഡിയും അന്വേഷണം തുടങ്ങിയത്.