ഭരണപക്ഷ ബഹളം: തർക്കിച്ച് സതീശനും സ്പീക്കറും
Mail This Article
തിരുവനന്തപുരം ∙ അടിയന്തരപ്രമേയ നോട്ടിസ് അവതരണത്തിനിടെ നിയമസഭയിൽ സ്പീക്കർ എ.എൻ.ഷംസീറും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തമ്മിൽ ഉരസൽ. തന്റെ പ്രസംഗത്തിനിടെ തുടർച്ചയായി ഭരണപക്ഷത്തു നിന്നുള്ളവർ ബഹളംവച്ചതു സ്പീക്കർ നിയന്ത്രിക്കുന്നില്ലെന്ന സതീശന്റെ പരാതിയാണു തർക്കത്തിലേക്കു കടന്നത്.
-
Also Read
എസ്എഫ്ഐ സമരം രക്ഷിതാക്കൾ തടഞ്ഞു
പ്രസംഗം തുടരാൻ നിർദേശിച്ച സ്പീക്കർ, അടിയന്തര പ്രമേയ നോട്ടിസിൽ എപ്പോഴെങ്കിലും പിൻ ഡ്രോപ് സൈലൻസ് (മൊട്ടുസൂചി വീണാൽ കേൾക്കാവുന്ന നിശ്ശബ്ദത) ഉണ്ടാകാറുണ്ടോ എന്നും സതീശനോടു ചോദിച്ചു. സ്പീക്കർക്കു കഴിയില്ലെങ്കിൽ അതു പറയൂ എന്നായി സതീശൻ. നിങ്ങൾ സ്പീക്കറായി ഇരുന്നാലും ഇതൊക്കെയാകും സംഭവിക്കുക എന്നു സ്പീക്കർ മറുപടി നൽകി. ഇതോടെ സതീശൻ തർക്കം അവസാനിപ്പിച്ചു.
സ്പീക്കറെ അധിക്ഷേപിക്കുന്ന വിധമുള്ള സതീശന്റെ ഇടപെടൽ ശരിയായില്ലെന്നു മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. എല്ലാവരും ഇതു ശ്രദ്ധിക്കണമെന്നും ജനാധിപത്യ വിരുദ്ധമായ തരത്തിലെ പ്രതിപക്ഷത്തിന്റെ ഇടപെടൽ ശരിയല്ലെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാക്കളെ പിൻ ഡ്രോപ് സൈലൻസിൽ പ്രസംഗിക്കാൻ അനുവദിക്കില്ലെങ്കിൽ മുഖ്യമന്ത്രിയും പിൻ ഡ്രോപ് സൈലൻസിൽ പ്രസംഗിക്കില്ലെന്നു സഭയ്ക്കു പുറത്തിറങ്ങിയ ശേഷം സതീശൻ പറഞ്ഞു.