ADVERTISEMENT

തിരുവനന്തപുരം ∙ പ്ലസ്ടു പരീക്ഷയിൽ കുട്ടികൾക്ക് അർഹമായ മാർക്ക് വെട്ടിക്കുറച്ചുള്ള ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗത്തിന്റെ മറ്റൊരു കള്ളക്കളി കൂടി പുറത്ത്. പെരുമ്പാവൂർ വളയൻചിറങ്ങര ഗവ. എച്ച്എസ്എസ് വിദ്യാർഥിയായിരുന്ന അംജിത് അനൂപിന് ഫിസിക്സ് പരീക്ഷയിൽ 7 മാർക്ക് നഷ്ടമായ സംഭവം ഇന്നലെ മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെയാണ്, മൂവാറ്റുപുഴ കല്ലൂർകാട് സെന്റ് അഗസ്റ്റിൻസ് എച്ച് എസ്എസ് വിദ്യാർഥിയായിരുന്ന ആഷിൻ ജോയിസിന് ബയോളജിയിൽ 8 മാർക്ക് സമാനമായ   രീതിയിൽ ‘വെട്ടി’യതും പുറ  ത്താകുന്നത്.

ഇരട്ട മൂല്യനിർണയമുള്ള ബയോളജി എഴുത്തുപരീക്ഷയുടെ ഉത്തരക്കടലാസിൽ ആഷിന് ലഭിച്ച മാർക്ക് 60ൽ 53 ആയിരുന്നു. ടാബുലേഷൻ ഷീറ്റിൽ ഇതു രേഖപ്പെടുത്തിയതിലെ പിഴവു മൂലം 45 മാർക്കായി. അത്രയും മാർക്ക് കുറയില്ലെന്ന ഉറപ്പിൽ ഉത്തരക്കടലാസിന്റെ പകർപ്പ് ഫീസടച്ച് എടുത്ത് പരിശോധിച്ചപ്പോഴാണ് പിഴവ് വ്യക്തമായത്. ഇതു തിരുത്താൻ അപേക്ഷ നൽകിയപ്പോൾ 53 മാർക്കാക്കി നൽകിയെങ്കിലും നേരത്തേ നടന്ന പ്രാക്ടിക്കൽ പരീക്ഷയ്ക്കു ലഭിച്ച മുഴുവൻ മാർക്കിൽ (40) നിന്ന് 8 മാർക്ക് വെട്ടിക്കുറച്ച് 32 ആക്കി.

ആഷിൻ ജോയിസിന്റെ ആദ്യം ലഭിച്ച മാർക്ക് ലിസ്റ്റും പ്രാക്ടിക്കൽ, എഴുത്ത് പരീക്ഷയുടെ മാർക്ക് തിരുത്തിയ ശേഷമുള്ള പുതിയ മാർക്ക് ലിസ്റ്റും.
ആഷിൻ ജോയിസിന്റെ ആദ്യം ലഭിച്ച മാർക്ക് ലിസ്റ്റും പ്രാക്ടിക്കൽ, എഴുത്ത് പരീക്ഷയുടെ മാർക്ക് തിരുത്തിയ ശേഷമുള്ള പുതിയ മാർക്ക് ലിസ്റ്റും.

കണക്കുകൂട്ടലിലെ പിഴവുമൂലം 60ൽ 45 മാർക്കാണ് എഴുത്തു പരീക്ഷയ്ക്ക് ആദ്യം ലഭിച്ചതെങ്കിലും പ്രാക്ടിക്കലിനും (40) തുടർ മൂല്യനിർണയത്തിനും (20) മുഴുവൻ മാർക്കും നേടിയ ആഷിന് ഗ്രേസ് മാർക്ക് (15) കൂടി ആയതോടെ ബയോളജിക്ക് മുഴുവൻ മാർക്കും (120) ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ പിഴവ് തിരുത്തി 8 മാർക്ക് കൂടി ലഭിക്കുന്നതോടെ ആകെ മാർക്കിനെക്കാൾ മുകളിലാകും. ഇതു പരിഹരിക്കാനായി ബയോളജിക്ക് എ പ്ലസ് ഉറപ്പാക്കുന്നതിനാവശ്യമായ മാർക്ക് കഴിഞ്ഞുള്ള ഗ്രേസ് മാർക്ക്, മാർക്ക് കുറവുള്ള മറ്റൊരു വിഷയത്തിനു നൽകാമായിരുന്നു. ഇതിനു പകരമാണ് ബയോളജിക്ക് ലഭിച്ച 8 മാർക്ക് വെട്ടിക്കുറച്ച് പരിഹാരം കണ്ടെത്തിയത്. ഇതോടെ നിലവിലുള്ള ആകെ മാർക്കിലോ മറ്റു വിഷയങ്ങളുടെ മാർക്കിലോ വ്യത്യാസമില്ലാതായി. വ്യത്യാസം സംഭവിച്ചാൽ നേരിടാൻ സാധ്യതയുള്ള ശിക്ഷാ നടപടിയും ഒഴിവാക്കാനായി. പ്രാക്ടിക്കൽ പരീക്ഷയിലെ വെട്ടിക്കുറച്ച മാർക്ക് തിരികെ നൽകണമെന്നും ശേഷിക്കുന്ന ഗ്രേസ് മാർക്ക് മറ്റു വിഷയത്തിനു നൽകണമെന്നും ആവശ്യപ്പെട്ട് ആഷിൻ പരാതി നൽകിയിട്ടുണ്ട്. 

ഒന്നിലേറെ കുട്ടികളുടെ ഉത്തരക്കടലാസിൽ കണക്കുകൂട്ടലിൽ പിഴവ് സംഭവിച്ചതിനൊപ്പം അതു പരിഹരിക്കാൻ പ്രാക്ടിക്കൽ പരീക്ഷയുടെ മാർക്ക് വെട്ടിയതും പുറത്തായതോടെ ആസൂത്രിതമായ കള്ളക്കളിയാണ് ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗത്തിൽ നടന്നതെന്ന് വ്യക്തമാ വുകയാണ്.

English Summary:

Another fraud of higher secondary examination department by cutting marks deserved by children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com