പേരു നീക്കാൻ മറന്നു; മരിച്ച 32 പേർക്ക് ക്ഷേമപെൻഷൻ, അടൂർ നഗരസഭയ്ക്ക് എതിരെ ഓഡിറ്റ് റിപ്പോർട്ട്
Mail This Article
അടൂർ ∙ മരിച്ചവർക്കും അടൂർ നഗരസഭയിൽ നിന്നു ക്ഷേമപെൻഷൻ നൽകുന്നതായി ഓഡിറ്റ് റിപ്പോർട്ട്. മരിച്ച 32 ഗുണഭോക്താക്കളുടെ പേര് പെൻഷൻ റജിസ്റ്ററിൽ നിന്നു നീക്കം ചെയ്യുന്നതിൽ നഗരസഭയ്ക്ക് വീഴ്ച സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഇതുവഴി സർക്കാരിനു നഷ്ടമായത് 4.18 ലക്ഷം രൂപ. നഗരസഭയിൽ മരണം റിപ്പോർട്ട് ചെയ്യുമ്പോൾ പെൻഷൻ റദ്ദാക്കേണ്ടതാണ്. എന്നാൽ ഇവരിൽ ചിലർക്കു മാസങ്ങളോളവും മറ്റുചിലർക്കു വർഷങ്ങളോളവും പെൻഷൻ തുടർന്നു. ഇത്തരം അക്കൗണ്ടുകൾ യഥാസമയം കണ്ടെത്തി പേര് നീക്കം ചെയ്തില്ല. ഇതുവഴിയുള്ള നഷ്ടം തുക നഗരസഭാ സെക്രട്ടറിയിൽനിന്ന് ഈടാക്കണമെന്നാണ് സർക്കാർ ചട്ടം. വിശദീകരണം ആരാഞ്ഞ് കത്തും നൽകി.
മരണശേഷവും പെൻഷൻ തുക നൽകിയ 3 പേർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്. അതേസമയം മരണവിവരം അനന്തരാവകാശികൾ യഥാസമയം നഗരസഭയെ അറിയിക്കാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അനർഹമായി നൽകിയ തുക അനന്തരാവകാശികളിൽനിന്ന് തിരിച്ചുപിടിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും നഗരസഭാ അധികൃതർ പറഞ്ഞു.