ADVERTISEMENT

തിരുവനന്തപുരം∙ ഉഷ്ണതരംഗവും അതിതീവ്രമഴയും മൂലമുള്ള കൃഷിനാശം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽനിന്നിറങ്ങിപ്പോയി. കാലാവസ്ഥാ വ്യതിയാനം കൃഷിമേഖലയിലുണ്ടാക്കിയ ദുരിതം ഗൗരവത്തോടെയാണു കാണുന്നതെന്നും ഇടപെടൽ നടത്തിയിട്ടുണ്ടെന്നും മന്ത്രി പി.പ്രസാദ് പറഞ്ഞു. വിഷയം സഭ നിർത്തിവച്ചു ചർച്ച ചെയ്യേണ്ടതില്ലെന്നും വ്യക്തമാക്കി. കർഷകരുടെ പ്രശ്നം കേരളത്തിന്റെ പൊതുപ്രശ്നമാണെന്ന് നോട്ടിസ് അവതരിപ്പിച്ച കുറുക്കോളി മൊയ്തീൻ പറഞ്ഞു. ദുരിതങ്ങളിൽനിന്ന് അവരെ രക്ഷിക്കാൻ എന്തു മാർഗമാണുള്ളതെന്നും ചോദിച്ചു. ഇത്രയും വലി കൃഷിനാശമുണ്ടായിട്ടും പാക്കേജ് പ്രഖ്യാപിക്കാൻ സർക്കാർ തയാറാകുന്നില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു.

∙ കുറുക്കോളി മൊയ്തീൻ: ഏതു പ്രകൃതി ദുരന്തമുണ്ടായാലും നഷ്ടം സംഭവിക്കുന്നതു കർഷകർക്കാണ്. നേരിയ ആനുകൂല്യം നൽകിയതുകൊണ്ടു പിടിച്ചു നിൽക്കാനാകില്ല. വരൾച്ചയിൽ 375.81 കോടിയുടെ നഷ്ടമുണ്ടായി. ഉണങ്ങിപ്പോയ തെങ്ങിന്റെ കണക്കല്ലേ ഉദ്യോഗസ്ഥർക്ക് എടുക്കാൻ കഴിയൂ. വാടി വീണ തേങ്ങയുടെ എണ്ണം ആരാണ് എടുത്തിട്ടുള്ളത്? മഴക്കെടുതിയിൽ 160 കോടിയുടെ നഷ്ടമുണ്ടായി. സർക്കാർ ഉത്തരവാദിത്തം നിർവഹിക്കുന്നുണ്ടോ?

∙ മന്ത്രി പി.പ്രസാദ്: കെടുതികൾ ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ യോഗം വിളിച്ചു. ബ്ലോക്ക് അടിസ്ഥാനത്തിൽ നേരിട്ടു പരിശോധിക്കാൻ വിദഗ്ധ സംഘത്തെ നിയോഗിച്ചു. അവർ റിപ്പോർട്ട് നൽകി. തുടർന്നു മുഖ്യമന്ത്രിയും യോഗം വിളിച്ചു. ദുരിതാശ്വാസ ഫണ്ടിൽനിന്നു സഹായം അനുവദിക്കാൻ നിർദേശിച്ചു. കർഷകരുടെ പലിശ ഇളവു വരുത്താൻ ബാങ്കുകളുമായും ചർച്ച നടത്തി. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള കൃഷിനാശത്തിനു പ്രത്യേക പരിഗണന നൽകുന്നുണ്ട്. വിള ഇൻഷുറൻസ് പദ്ധതി പുനരാവിഷ്കരിച്ചു. ഉൽപാദനത്തിൽ കുറവു വന്നാൽ കർഷകർക്കു നഷ്ടപരിഹാരം ലഭിക്കുമെന്നതാണു പ്രത്യേകത.

∙ വി.ഡി.സതീശൻ: വിള ഇൻഷുറൻസ് 51 കോടി കുടിശികയുണ്ട്. ഇതിനായി 33.14 കോടി വകയിരുത്തിയിട്ടും 6.62 ലക്ഷം മാത്രമാണ് ചെലവഴിച്ചത്. ഇത്രയും നാശമുണ്ടായിട്ടും സർക്കാർ ഒരു സഹായവും ചെയ്തില്ല. പ്രത്യേക സഹായം വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടോ? അങ്ങനെയെങ്കിൽ യുഡിഎഫ് എംപിമാരും പാർലമെന്റിൽ ആവശ്യപ്പെടുമായിരുന്നു. നെല്ലുസംഭരണത്തിന് കേന്ദ്രം കൂട്ടിയ പൈസ സംസ്ഥാന വിഹിതത്തിൽ നിന്നു കുറച്ച ആളുകളാണ് ഇവിടെ ഇരിക്കുന്നത്.

English Summary:

Crop damage due to heat wave and extreme rain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com