6 കോടിയുടെ കണക്കെവിടെ?; വടക്കാഞ്ചേരി നഗരസഭയിൽ തടസ്സം ഉന്നയിച്ച് ഓഡിറ്റ് വിഭാഗം
Mail This Article
വടക്കാഞ്ചേരി ∙ എൽഡിഎഫ് ഭരിക്കുന്ന നഗരസഭയിൽ ഫയലുകൾ ഇല്ലാതെയും ബന്ധപ്പെട്ട രേഖകൾ കാണിക്കാതെയും നടത്തിയ 6 കോടിയോളം രൂപയുടെ ചെലവുകൾ ജില്ലാ ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം തടഞ്ഞു. 2020-21 വർഷം മുതൽ 3 വർഷത്തെ കണക്കുകളുടെ പരിശോധനയിലാണു ക്രമക്കേട് കണ്ടെത്തിയത്. പല പദ്ധതികളുടെ ചെലവുകളും നിയമാനുസൃത എസ്റ്റിമേറ്റോ ടെൻഡറോ ഇല്ലാതെയാണു നടത്തിയതെന്നു കണ്ടെത്തി. പല പദ്ധതികളുടെയും ആവശ്യമായ രേഖകളും ഫയലുകളും ഓഡിറ്റ് സമയത്തു ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സർക്കാരിന്റെ അനുമതി വാങ്ങാതെ നിയമനങ്ങൾ നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഓഡിറ്റ് റിപ്പോർട്ട് വകുപ്പുതല നടപടിക്രമം മാത്രമാണെന്നാണ് സെക്രട്ടറി കെ.കെ.മനോജിന്റെ വിശദീകരണം.
നടപ്പാക്കാത്ത പല പദ്ധതികളുടെയും പേരിൽ പണം ചെലവഴിച്ചതായി ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. അമ്മമാർക്ക് ജിംനേഷ്യം പദ്ധതി എന്ന പേരിൽ ചെലവു ചെയ്ത 14.13 ലക്ഷം രൂപയും അതിൽപ്പെടും. ഇലക്ട്രിക്കൽ ട്രൈസൈക്കിൾ, മൊബൈൽ ടോയ്‌ലറ്റ്, ടേക്ക് എ ബ്രേക്ക് പദ്ധതി, പട്ടികജാതി- വർഗക്കാർക്കുള്ള ലാപ്ടോപ് വിതരണം എന്നിവയ്ക്കു തുക ചെലവാക്കുന്നത് ഓഡിറ്റ് വിഭാഗം തടഞ്ഞു. മിന്നൽരക്ഷാചാലകം എവിടെയൊക്കെ സ്ഥാപിച്ചു എന്നു ചൂണ്ടിക്കാണിക്കാൻ നഗരസഭാധികൃതർക്കു സാധിച്ചിട്ടില്ല. വിൻഡോ കംപോസ്റ്റ് യാർഡ് നിർമാണത്തിനു 39 ലക്ഷം രൂപയാണ് അനുവദിച്ചതെങ്കിലും ചെലവു ചെയ്തത് 77 ലക്ഷം രൂപ. ഈ ഇനത്തിലെ 40 ലക്ഷം രൂപ ഓഡിറ്റ് വിഭാഗം തടസ്സപ്പെടുത്തി.